ADVERTISEMENT

മനസ്സിനും ശരീരത്തിനും ആരോഗ്യമില്ലാത്ത ഒരു ജനതയ്ക്ക് പൂർണ്ണ സ്വരാജ് ഒരു സ്വപ്നമായിരിക്കുമെന്ന് പ്രഖ്യാപിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയുണ്ടായിരുന്നു നമുക്ക്: ഡോ. ബിധാൻ ചന്ദ്ര റോയ്. ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയ് പേരെടുത്തൊരു ഫിസിഷ്യനും മെഡിക്കൽ കോളജധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും തികഞ്ഞൊരു ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ആണ് ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. 1948 മുതൽ മരണം വരെ (1962) ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയെ 1961 ൽ രാഷ്ട്രം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു.

സമൂഹിക നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി വൈദ്യസമൂഹം അനുഷ്ഠിക്കുന്ന ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനാണ് 1991 മുതൽ ജൂലൈ 1 'നാഷനൽ ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ഈ ദിവസം ഡോക്ടർമാർക്ക് ആദരമർപ്പിച്ചു കൊണ്ട് വിവിധ പരിപാടികളും ചടങ്ങുകളും രാജ്യമെമ്പാടും നടക്കാറുണ്ട്. എന്നാൽ ഈ വർഷം കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് കുറച്ചു വ്യത്യസ്തമായാണ്. സംസ്ഥാനമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാർ തങ്ങൾക്ക് ആദരമർപ്പിക്കുന്ന എല്ലാ ചടങ്ങുകളിൽനിന്നും വിട്ടുനിന്നു കൊണ്ട് ജൂലൈ 1 ‘സഹനദിന’മായി ആചരിക്കുന്നു. നിശ്ചയിക്കപ്പെട്ട ജോലി സമയം കഴിഞ്ഞും ഒരു മണിക്കൂർ അധിക ജോലി ചെയ്തു കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ ഈ വ്യത്യസ്തമായ പ്രതിഷേധം. ആദരവിന്റെ വാക്കുകളേക്കാൾ മുന്നോട്ടുപോകാനുള്ള മനക്കരുത്തും ഊർജ്ജവുമാണ് തങ്ങൾക്കു വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ സഹനദിനാചരണത്തിലൂടെ കേരളത്തിലെ വൈദ്യസമൂഹം.

കോവിഡ്- 19 സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് സർക്കാർ ജനങ്ങളെ ദിനംപ്രതി ഓർമപ്പെടുത്തുന്ന ഈ കാലയളവിൽ കേരളത്തിലെ സർക്കാർ ഡോക്ടർമാർ തൊഴിൽ മേഖലയിൽ കടുത്ത സംഘർഷത്തിലാണ്. പലരും മാനസിക പിരിമുറുക്കം താങ്ങാനാകാതെ വിഷാദ രോഗത്തിലേക്കും അമിത ഉത്ക്കണ്ഠാരോഗത്തിലേക്കും വഴുതുന്നു. കൊറോണ ആശുപത്രികളിൽ വിശ്രമമില്ലാതെ ഡ്യൂട്ടിയെടുക്കേണ്ടി വരുന്ന ഡോക്ടർമാരിൽ ഉറക്കക്കുറവും പാനിക് അറ്റാക്കും (സംഭ്രാന്തി രോഗം) പതിവുകാഴ്ചയാകുന്നു.പല ആരോഗ്യ പ്രവർത്തകരും മാനസിക സംഘർഷം താങ്ങാനാകാതെ മരുന്നുകളിലേക്കു പോകുന്ന സാഹചര്യം നമ്മുടെ സംസ്ഥാനത്തു നിലവിലുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

dr-ppe-kit-covid-duty-tired
പ്രതീകാത്മക ചിത്രം

കോവിഡ് ആശുപത്രികളിൽ ഡ്യൂട്ടിയെടുക്കുന്ന പല ഡോക്ടർമാരും കുടുംബങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും രോഗവ്യാപന ഭീതി കൊണ്ട് പലരും വീടുകളിലേക്ക് മടങ്ങാൻ മടിക്കുന്നു. കുടുംബാംഗങ്ങളിൽനിന്നും അടുത്ത സുഹൃത്തുക്കളിൽനിന്നും അകന്നു കഴിയുന്ന ഇവരിൽ പലരും രോഗം പകരാൻ കാരണമാകുമെന്ന ഭീതിയിൽ വാച്ചോ മൊബൈൽ ഫോണോ പോലും ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാറില്ല...!

1960 ൽ പുറത്തിറങ്ങിയ ഗ്രഹാം ഗ്രീനിന്റെ വിഖ്യാത നോവലാണ് A Burn-out Case. യാന്ത്രികമായ ജീവിതത്തിലും ജോലിയിലും മടുപ്പു തോന്നി തന്റെ ജോലി ഉപേക്ഷിച്ച് ഒരല്പം മനസ്സമാധാനത്തിനായി ഉഴറുന്ന ക്വറി എന്ന ആർക്കിടെക്ടിന്റെ ജീവിത ചിത്രമായിരുന്നു ആ നോവൽ. ബേൺ ഔട്ട് സിൻഡ്രോം (Burnout Syndrome) എന്ന വാക്ക് പ്രചുരപ്രചാരമാർജ്ജിച്ചത് ഈ നോവലിന്റെ പേരിൽ നിന്നാണ്. ജോലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും ഉടലെടുക്കുന്ന ഒരു മാനസികാവസ്ഥയെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഇന്നുപയോഗിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു ലഘു വിഷാദം – ബേൺ ഔട്ട് സിഡ്രോമിനെ ഇങ്ങനെ നിർവചിക്കാം. കേരളത്തിലെ വൈദ്യസമൂഹം, പ്രത്യേകിച്ച് സർക്കാർ ഡോക്ടർമാർ, ഇന്ന് വലിയൊരളവു വരെ ഈ ബേൺ ഔട്ട് സിൻഡ്രോമിന്റെ പിടിയിലാണ്. മനോവീര്യം തകർന്ന ഈ പടയാളികളെക്കൊണ്ട് നമുക്ക് യുദ്ധം ജയിക്കാൻ കഴിയുമോ? സമൂഹമനസ്സാക്ഷി ഉണരേണ്ട ഒരു വിഷയമാണിത്.

പൂർണമോ ഭാഗികമോ ആയ ലോക്ഡൗൺ നിലനിന്നിരുന്ന സമയങ്ങളിൽ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവനെക്കുറിച്ചുള്ള ഭീതികളെ അവഗണിച്ചു കൊണ്ട് മുഴുവൻ സമയവും കർമമേഖലയിലായിരുന്നു വൈദ്യസമൂഹം ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ. എല്ലാവരും വീടുകളിലടച്ചിരുന്നപ്പോൾ സ്വന്തമായി വാഹനമോടിച്ചും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചും കാൽനടയായും ജോലിസ്ഥലത്തെത്തിയവർ, വീടുമാറിത്താമസിച്ചവർ... അവർക്ക് കോവിഡ്- 19 രോഗത്തേക്കുറിച്ച്  മറ്റുള്ളവരേക്കാളും അറിയാം. രോഗവ്യാപനത്തിന്റെ സാധ്യതകളേക്കുറിച്ച് നല്ല ബോധ്യവുമുണ്ട്. അവരുടെ അറിവ് ഭയവും ഭീതിയുമായി എപ്പോഴും അവരോടൊപ്പമുണ്ട്. എന്നിട്ടും അവർ ജോലി ചെയ്യുന്നു; ചോദ്യം ചെയ്യാതെ, പരിഭവങ്ങളില്ലാതെ.

മനുഷ്യ ശരീരത്തെ ഒരു യന്ത്രത്തോടുപമിക്കാറുണ്ട്. എന്നാൽ വിശ്രമമില്ലാതെ പ്രവർത്തിച്ചാൽ മനുഷ്യശരീരമെന്ന ഈ യന്ത്രം തകരാറിലാകും. അതുകൊണ്ട് ജോലി ക്രമീകരണവ്യവസ്ഥ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ വിശ്രമം അനുവദിക്കണം. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യ പ്രവർത്തകരെ സാലറി ഡിഫർമെന്റിൽ നിന്നൊഴിവാക്കി അർഹമായ മുഴുവൻ വേതനവും നൽകാനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയുൾക്കൊണ്ട് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും സർക്കാർ തയാറാകണം.

വിശ്രമമില്ലാത്ത ജോലിയും മാനസിക സംഘർഷങ്ങളും സാമ്പത്തിക പരാധീനതകളും അലട്ടുന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാരടക്കം മുഴുവൻ ആരോഗ്യ പ്രവർത്തകരും ആഗ്രഹിക്കുന്നത് പൊള്ളയായ അഭിനന്ദന വാക്കുകളല്ല. അവരുടെ ത്യാഗത്തിനുള്ള ശരിയായ അംഗീകാരമാണ്.

2020 ലെ നാഷനൽ ഡോക്ടേഴ്സ് ദിനത്തിന്റെ മുദ്രാവാക്യം ഇതാണ്– 'Lessen the mortality of Covid-19'. ഓർക്കുക, അസംതൃപ്തരായ പടയാളികളെ മുൻനിർത്തി ആരും യുദ്ധവിജയങ്ങൾ സ്വപ്നം കാണാറില്ല. മുൻമാതൃകകളില്ലാത്ത ഈ മഹാമാരിക്കാലത്ത് ആരോഗ്യ പ്രവർത്തകരെ ചേർത്തു പിടിക്കാൻ, അവർക്ക് മനോവീര്യം പകരാൻ സമൂഹമനസ്സാക്ഷി ഉണരേണ്ടതുണ്ട് എന്ന സന്ദേശമാണ് ജൂലൈ 1ന് 'സഹനദിനാ'ചരണത്തിലൂടെ വൈദ്യസമൂഹം നമ്മെ ഓർമ്മിപ്പിക്കുന്നത്...

(കൽപറ്റ ജനറൽ ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)

English Summary : National Doctor's Day article by Dr. Jostin Francis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com