ആശയക്കുഴപ്പത്തിലാക്കുന്ന വ്യത്യസ്ത ലക്ഷണങ്ങളുമായി കൊറോണ വൈറസ്; മുന്നറിയിപ്പുമായി ഡോക്ടർമാർ
Mail This Article
കോവിഡ് ലക്ഷണങ്ങളില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ ആന്‍ഡ് ഡയഗ്നോസിസ് ഏപ്രിലിലാണ് പുതിയ ആറെണ്ണം കൂടി ചേര്‍ത്തത്. നിലവിലെ ലക്ഷണങ്ങള്‍ കൂടാതെ പല രോഗികളിലും കണ്ട പുതിയ ചില ലക്ഷണങ്ങള്‍ പരിഗണിച്ചായിരുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍. വയറിളക്കം, കഠിനമായ തലവേദന, ഛർദി എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടിരുന്ന ലക്ഷണം.
ആദ്യ ഘട്ടത്തില്‍ പനി, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയായിരുന്നു കൊറോണയുടെ ലക്ഷണമായി കണക്കാക്കിയിരുന്നത്. എന്നാല്‍ മറ്റു പല ലക്ഷണങ്ങളും പിന്നീട് കണ്ടുതുടങ്ങി. ഇത് രോഗം സ്ഥിരീകരിക്കാനും ചികിത്സ വൈകാനും വരെ കാരണമാകുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വൈറസിന്റെ ജനതികവ്യതിയാനമാകാം ഈ മാറ്റങ്ങള്‍ക്ക് കാരണം എന്നാണ് ഗവേഷകരുടെ അനുമാനം. പല രാജ്യങ്ങളിലും ആളുകളില്‍ വൈറസ് ബാധ പല ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നതും. പലപ്പോഴും വയറിളക്കവും മറ്റുമായി വരുന്ന രോഗിക്ക് ഭക്ഷ്യവിഷബാധയാകാം എന്ന് അനുമാനിക്കും. എന്നാല്‍ ഇത് കൊറോണ വൈറസ് ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ ട്രാക്കില്‍ ആക്രമണം നടത്തുന്നതിന്റെ ലക്ഷണമാകാം. കഠിനമായ വയറിളക്കം, തലവേദന എന്നിവ ബിപി, ഷുഗര്‍, ഓക്സിജന്‍ എന്നിവ കുറയുന്നതിന്റെ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
വയറിളക്കം ഉണ്ടാകുന്ന എല്ലാവര്‍ക്കും കോവിഡ് ആകണമെന്നുമില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ സൂക്ഷിക്കണം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.