ADVERTISEMENT

ശരീരത്തില്‍ ഓക്‌സിജന്‍ നില വളരെ താഴ്ന്ന കോവിഡ് രോഗിയെ വെന്റിലേറ്ററിലേക്ക് ഘടിപ്പിക്കാന്‍ എത്തിയതാണ് ഡോക്ടര്‍. രോഗിയുടെ വായിലേക്ക് എന്‍ഡോട്രാക്കിയല്‍ ട്യൂബ് വയ്ക്കാനെത്തിയ  ഡോക്ടര്‍ കാണുന്നത് മൊബൈല്‍ ഫോണും ഉപയോഗിച്ച് സുഖമായിട്ടിരിക്കുന്ന രോഗിയെ. ഓക്‌സിജന്‍ നില വളരെ താഴ്ന്നിട്ടും രോഗിക്ക് ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാത്ത കോവിഡ് രോഗത്തിലെ ഈയവസ്ഥ പല ഡോക്ടര്‍മാരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഹാപ്പി ഹൈപോക്‌സിയ എന്ന് പേരിട്ട് വിളിച്ച ഈ അവസ്ഥയുടെ ചുരുളഴിക്കുകയാണ് പുതിയ ഗവേഷണ പഠനങ്ങള്‍. 

സൈലന്റ് ഹൈപോസീമിയ എന്ന ഈ അവസ്ഥതിരിച്ചറിഞ്ഞാല്‍ കോവിഡ് രോഗികളില്‍ അനാവശ്യമായ ഇന്റ്യുബേഷനും(അന്നനാളത്തിലേക്ക് കുഴല്‍ ഇറക്കി കൃത്രിമ ശ്വാസം നല്‍കല്‍) വെന്റിലേഷനും ഒഴിവാക്കാനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

50 ശതമാനം വരെ രക്തത്തിലെ ഓക്‌സിജന്‍ അളവ് താഴ്ന്നിട്ടും ശ്വാസംമുട്ടലോ ശ്വാസതടസ്സമോ ഉണ്ടാകാത്ത 16 കോവിഡ് രോഗികളെയാണ് പഠനവിധേയരാക്കിയത്. 95 മുതല്‍ 100 ശതമാനം വരെയാണ് സാധാരണ ഓക്‌സിജന്‍ സാച്ചുറേഷന്‍. 

ഈയവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകാം എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് പള്‍സ് ഓക്‌സിമീറ്ററുടെ കൃത്യതയെ സംബന്ധിച്ചുള്ളതാണ്. ഓക്‌സിജന്‍ റീഡിങ്ങ് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ താരതമ്യേന കൃത്യമായി അളവുകള്‍ കാണിക്കുന്ന ഓക്‌സീമീറ്റര്‍ താഴ്ന്ന ഓക്‌സിജന്‍ നിലയില്‍ റീഡിങ്ങ് അല്‍പം പെരുപ്പിച്ച് കാട്ടാമെന്ന് ഗവേഷകര്‍ പറയുന്നു. ഇങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിലും താഴ്ന്ന നിലയിലെ ഓക്‌സിജന്‍ റീഡിങ്ങ് ചിലപ്പോള്‍ കാണിച്ചേക്കാം. 

മറ്റൊരു കാരണം ഓക്‌സിജന്റെ താഴ്ന്ന തോതിനോടുള്ള തലച്ചോറിന്റെ പ്രതികരണമാണ്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ രോഗികളില്‍ പകുതി പേര്‍ക്കും ഓക്‌സിജനോടൊപ്പം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് കുറവായിരുന്നു. ഇത് ഓക്‌സിജന്‍ താഴ്ന്നതിന്റെ ആഘാതം കുറച്ചതാകാമെന്ന് ഗവേഷകര്‍ പറയുന്നു. 

ഓക്‌സിജന്റെ കുറഞ്ഞ അളവിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ കൊറോണ വൈറസ് സ്വാധീനിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. പഠനവിധേയരാക്കിയ രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും മണക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് ഇതുമായി കൂട്ടിവായിക്കാം. ഇക്കാര്യങ്ങളെ പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് പഠനറിപ്പോര്‍ട്ട് അടിവരയിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com