‘എന്റെ ടോറസുകൾ പിന്നാലെ വരുന്നു’; റോഡ്ഷോയ്ക്ക് പിന്നിലെ മനഃശാസ്ത്രം
Mail This Article
ഏഴെട്ട് വില കൂടിയ വാഹനങ്ങൾ ഒറ്റയടിക്ക് വാങ്ങിയാൽ അത് മാലോകരെ അറിയിച്ചില്ലെങ്കിൽ പിന്നെ എന്ത് രസമാണ്? കൊറോണയൊക്കെ അങ്ങനെ കിടക്കും. ഇതൊക്കെ ആളുകൾ അറിയാതിരുന്നാൽ ഒരു പാവം പണക്കാരനുണ്ടാകുന്ന സങ്കടം എത്ര വലുതാണ്. ആ ക്വാറി മുതലാളിയുടെ ഭൂതത്താൻ കെട്ട് ടു കോതമംഗലം റോഡ് ഷോ മനസ്സിലാക്കാൻ ആ ശോകം ഉൾക്കൊണ്ടാൽ മതിയാകും. ഇത്തിരി കൂടി ബുദ്ധിയുള്ളവർ ചിലപ്പോൾ എഴുതാൻ അറിയുന്ന ഒരു ഭൂതത്തെ വച്ച് പുസ്തകം എഴുതിക്കുകയും, അതിന് അവാർഡ് മേടിക്കുകയുമൊക്കെ ചെയ്യും.
കുശാഗ്ര ബുദ്ധിയുള്ളവർ ഏതെങ്കിലും ഈർക്കിൽ പാർട്ടിയെ കാശിറക്കി ചാക്കിലാക്കി ഒരു നിയമ സഭ സീറ്റു ഒപ്പിച്ചെടുത്തു ജയിച്ചു മന്ത്രിയായി മാറി അമ്പട ഞാൻ എന്ന് ചെണ്ട കൊട്ടി നടക്കും. സമൂഹ സേവനം നടത്തി അതിന്റെ വാർത്തകൾ വരുത്തി ആള് ചമയും. അരി പ്രാഞ്ചിയെന്ന മമ്മൂട്ടി കഥാ പാത്രത്തെ പോലെ പദ്മശ്രീക്ക് പിറകെ നടക്കുന്നതൊക്കെ വേസ്റ്റാണ്. ഡൽഹിയിൽ കെങ്കേമൻ പേരിലുള്ള അവാർഡുകൾ വാങ്ങാൻ കിട്ടും. ഏതെങ്കിലും കേന്ദ്ര മന്ത്രിയെ വിളിച്ചുള്ള അവാർഡ് ദാനത്തിനുൾപ്പെടെയുള്ള കൊട്ടേഷൻ കൊടുത്താൽ മതി. പിന്നെ നാട്ടിൽ വരുമ്പോൾ കുറെ സ്വീകരണങ്ങൾ. പത്രത്തിൽ പരസ്യം. അതിനൊപ്പം ഒരു ചെറിയ കഷണം വാർത്ത. പാവം കരിങ്കൽ മുതലാളിക്ക് ഈ വക ബുദ്ധികൾ ചൊല്ലി കൊടുക്കാൻ ആളില്ലാതെ പോയി. അതുകൊണ്ട് സ്വന്തം മുന്തിയ ബെൻസ് വണ്ടിയുടെ മേൽ ഞെളിഞ്ഞു ഇരുന്നു, എന്റെ ടോറസുകൾ പിന്നാലെ വരുന്നു എന്ന് ചൊല്ലി ഒരു റോഡ് ഷോ നടത്തി സായൂജ്യം അടയേണ്ടി വന്നു.
കേസായാലെന്ന ചേട്ടാ ,ഫ്രീയായി എല്ലാ ചാനലിലും പത്രത്തിലും വന്നില്ലേയെന്ന് ചോദിച്ചാൽ നമുക്ക് ഉത്തരം മുട്ടും. അവനവനെ ഇങ്ങനെ ഘോരമായി പ്രണയിക്കുന്നവരും സ്വയം ആകാശം മുട്ടെ പൊക്കുന്നവരും വാഴ്ക. നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ഈ കോവിഡ് കാല വേവലാതികൾ മൂലം ബെല്ലി ഡാൻസ് കളിച്ചു പൊറുതി മുട്ടിയേനെ .
English Summary: The pychology behind the roadshow