ഓക്സ്ഫഡിന്റെ നിർത്തിവച്ച കോവിഡ്-19 വാക്സീൻ പരീക്ഷണം വീണ്ടും തുടരാൻ തീരുമാനം
Mail This Article
ഒരാളിൽ അപ്രിയ ലക്ഷണങ്ങൾ കണ്ടതുമൂലം താൽകാലികമായി നിർത്തി വച്ചിരുന്ന ഓക്സ്ഫഡ്- ആസ്ട്രസെനക്ക കോവിഡ്-19 വാക്സീൻ പരീക്ഷണം വീണ്ടും തുടരാൻ തീരുമാനമായി. യുകെയിലെ ഒരു രോഗിയിലായിരുന്നു അത്തരം അനഭിലഷണീയമായ രോഗലക്ഷണങ്ങൾ കണ്ടത്. അത്തരം ലക്ഷണങ്ങൾ മറ്റുചില വൈറൽ രോഗങ്ങളിലും ഉണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ വാക്സീൻ കാരണമാണോ അതെന്ന് ഉറപ്പായിട്ടുമില്ല.
എന്തായാലും യുകെയിൽ അവിടുത്തെ Medicines Health Regulatory Authority (MHRA)-യുടെ അനുവാദത്തോടെ ഗവേഷണം പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതേ വാക്സീൻ ഗവേഷണത്തിൽ അവരുമായി സഹകരിക്കുന്നത്. ഇവിടെയും DCGI (Drug Controller General of India) യുടെ അനുമതി കിട്ടിയാലുടൻ നിർത്തിവച്ച പഠനം തുടരുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിട്ടുണ്ട്.
ലോകത്താകെ പതിനായിരക്കണക്കിന് ആളുകളിലാണ് ഈ ഫേസ്-3 ട്രയൽ നടക്കുന്നത്. ഇവരോരുത്തരുടെയും പ്രസക്തമായ ആരോഗ്യവിവരങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ആഗോള ക്ലിനിക്കൽ റജിസ്ട്രികളിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഈ വിധം നൈതികമായും ശാസ്ത്രീയമായും സുതാര്യമായും ഗവേഷണങ്ങൾ നടക്കുന്നതു കൊണ്ടാണ് ഒരാളിലുണ്ടായ അശുഭലക്ഷണങ്ങൾ പോലും ലോകമറിഞ്ഞത്.
അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഓക്സ്ഫഡിന്റെ വാക്സീൻ മാത്രമല്ല, വേറെയും നിരവധി തരം വാക്സീനുകൾ, ലോകത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിലേതാണ്, കോവിഡ്19- നെ കെട്ടുകെട്ടിക്കാൻ നമുക്കൊപ്പം കൂടാൻ പോകുന്നതെന്ന് ഇപ്പോൾ പ്രവചിക്കാനേ കഴിയില്ല.
കേരളത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം കടന്നിരിക്കുന്നു. വരും നാളുകളിൽ വളരെയധികം രോഗികളെ പ്രതീക്ഷിക്കുന്നുമുണ്ട്. ഇന്ത്യയിലാകെ ഓരോ ദിവസവും ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അരക്കോടി തികയാറായി ആകെ എണ്ണം. ഈ വിധമെങ്കിൽ നമ്മളുടനെ ഒന്നാം സ്ഥാനത്തെത്തും. അതേ സമയം രോഗവ്യാപനം കുറഞ്ഞിരുന്ന പല രാജ്യങ്ങളിലും കോവിഡിന്റെ 'രണ്ടാം തരംഗവും' (Second wave) ഉണ്ടായിത്തുടങ്ങി.
ചുരുക്കിപ്പറഞ്ഞാൽ ഗുണപ്രദമായ, ദോഷഫലങ്ങൾ കുറഞ്ഞ ഒരു വാക്സീൻ തന്നെയാണ് ഏക പ്രതീക്ഷ. നമുക്ക് കാത്തിരിക്കാം.
English Summary: COVID- 19, Oxford vaccine trail restart