കോവിഡും പകർച്ചപ്പനിയും തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഒരേ ഒരു രോഗലക്ഷണം ഇതെന്ന് വിദഗ്ധർ
Mail This Article
സാധാരണ പകർച്ചപ്പനിക്കും കോവിഡിനും ഏതാണ്ട് സമാനമായ ലക്ഷണങ്ങൾ തന്നെയാണുള്ളത് എന്നാൽ കോവിഡ് സാധാരണ പനിയേക്കാൾ മാരകം ആണെന്ന് എല്ലാവർക്കും അറിയാം. നേരത്തെയുള്ള രോഗ നിർണയം രോഗം തീവ്രമാകുന്നത് തടയാനും വേഗത്തിൽ രോഗമുക്തി നേടുന്നതിനും സഹായിക്കും എന്നതിനാൽ കോവിഡും സാധാരണ പകർച്ചപ്പനിയും തമ്മിലുള്ള വ്യത്യാസം ലക്ഷണങ്ങളിൽ കൂടി തിരിച്ചറിയേണ്ടതുണ്ട്.
ഇത് തിരിച്ചറിയാൻ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം; മണക്കാനുള്ള നമ്മുടെ ശേഷിയാണത്. പെട്ടെന്ന് മണക്കാനും രുചിക്കാനുമുള്ള ശേഷി നഷ്ടമാകുന്നത് കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു വൈറല്‍ അണുബാധകളിൽ അപൂർവമായേ ഇത് കാണപ്പെടാറുള്ളൂ. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളിൽ പോലും മണക്കാനുള്ള ശേഷി നഷ്ടമാകാറുണ്ട്. അടഞ്ഞ മൂക്കോ മൂക്കൊലിപ്പോ ഒന്നുമില്ലാതെ മണം നഷ്ടമായാൽ ഏതാണ്ട് ഉറപ്പിക്കാം; അത് കോവിഡ് ആണെന്ന്. മധുരവും കയ്പ്പും തമ്മില്‍ തിരിച്ചറിയാനുള്ള നാവിന്റെ രുചിയെ പോലും കോവിഡ് പെട്ടെന്ന് കവര്‍ന്നെടുത്ത് കളയാം.
മെയ് മാസത്തില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളിലും മണക്കാനുള്ള ശേഷി നഷ്ടമാകുമെന്നാണ്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയും നടത്തിയ ഒരു സാമ്പിൾ പഠനവും ഇത് സ്ഥിരീകരിക്കുന്നു. സാധാരണ കോവിഡ് ലക്ഷണങ്ങൾക്ക് പുറമേ ഇക്കാര്യത്തിലും ശ്രദ്ധവച്ചാൽ രോഗനിർണയം നേരത്തെ നടത്തി പരിശോധനയ്ക്കായി ചെല്ലാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
English Summary: One prominent symptom of COVID that differentiates it from flu