ADVERTISEMENT

ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും പ്രസക്തമായ അൽസ്ഹൈമേഴ്സ് ദിനമാണ് ഇന്ന്. കോവിഡെന്ന മഹാഭീഷണിക്കിടയിലാണു നമ്മൾ. കൊറോണ വൈറസ് ബാധിച്ച ചിലരിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ലക്ഷണങ്ങളില്ലാത്ത കോവിഡ് തലച്ചോറിനു ക്ഷതമുണ്ടാക്കാമെന്നതിനു തെളിവുകളുണ്ട്. 

മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ കോശ ജ്വലന അവസ്ഥയായ അക്യൂട്ട് ഡിസെമിനേറ്റഡ് മൈലൈറ്റിസ് (എഡിഇഎം) കോവിഡ് സമയത്തു വർധിച്ചു. മറ്റു ലക്ഷണങ്ങളില്ലാതെ കോവി‍ഡ് പോസിറ്റീവായ പലർക്കും വിഭ്രാന്തി, നാഡി ക്ഷതം, മസ്തിഷ്ക വീക്കം, സ്ട്രോക്ക് ഉൾപ്പെടെയുള്ള മസ്തിഷ്ക രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു. 

കൊറോണ വൈറസ് ബാധയുടെ ഫലം ചെറിയ ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങില്ലെന്ന സൂചനയാണിത്. കേടുപാടുകൾ തീർത്തു പ്രജനനം നടത്താൻ മസ്തിഷ്ക കോശങ്ങൾക്കു കഴിവു കുറവായതിനാൽ ഇതിന്റെ പാർശ്വഫലങ്ങൾ ജീവിതാന്ത്യം വരെ തുടർന്നേക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽസ്ഹൈമേഴ്സ് തന്നെയാണ്. 10 വർഷം കഴിയുമ്പോൾ  അൽസ്ഹൈമേഴ്സ് ബാധിതരുടെ എണ്ണം 2–3 ഇരട്ടിയായിരിക്കും. 

 തുടക്കത്തിലേ തിരിച്ചറിയണം

അൽസ്ഹൈമേഴ്സ് ബാധിക്കാനുള്ള സാധ്യതകൾ ചില ലക്ഷണങ്ങൾ തുടക്കത്തിലേ മനസ്സിലാക്കണം. ഗന്ധം തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്നതാണ് ഇതിലൊന്ന്. മലബന്ധം, ചെറിയ ഓർമക്കുറവ്, പെട്ടെന്നു ദേഷ്യം വരുന്നതു പോലെ, പെരുമാറ്റ രീതികളിൽ വരുന്ന മാറ്റങ്ങൾ എന്നിവ അൽസ്ഹൈമേഴ്സിന്റെ ആദ്യ ലക്ഷണങ്ങളാണ്. 

 ഉറക്കം, ഭക്ഷണം

കൃത്യമായ ഉറക്കം, നല്ല ആഹാരം, ചെറിയ വ്യായാമങ്ങൾ, പതിവായി യോഗ –  അൽസ്ഹൈമേഴ്സ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റ്സും നാരുകളുമടങ്ങിയ പദാർഥങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വ്യായാമവും യോഗയും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. 

 ചേർത്തുപിടിക്കണം

പുറത്തു പറയാനുള്ള മടി കൊണ്ട് അൽസ്ഹൈമേഴ്സ് ബാധിച്ച അച്ഛനമ്മമാരെ വീട്ടിൽ പൂട്ടിയിട്ടു ജോലിക്കു പോകുന്ന മക്കളുണ്ട്. 

    മറ്റു രോഗങ്ങളുള്ളവർക്കു സ്വയം നിയന്ത്രിക്കാൻ ഒരു പരിധിവരെ കഴിയും. എന്നാൽ അൽസ്ഹൈമേഴ്സ് ബാധിതർക്ക് ഒരാളിന്റെ സഹായം കൂടിയേ തീരൂ.

 (കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടറാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com