ADVERTISEMENT

മലയാളികളിൽ കൂടുതൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളും ഉറക്കപ്രശ്നങ്ങളും മറവി രോഗസാധ്യതകൾ കൂട്ടുന്നതായി പഠനം. യുഎസിലെ ഐൻസ്റ്റൈൻ മെഡിക്കൽ കോളജുമായി സഹകരിച്ചു കോഴിക്കോട്ടെ ന്യൂറോളജിസ്റ്റുകൾ കേരളത്തിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് ജീവിതശൈലീ രോഗങ്ങൾ മറവിരോഗത്തിനും അൽസ്ഹൈമേഴ്സ് രോഗത്തിനും പ്രധാന കാരണമായി കണ്ടെത്തിയത്.

കേരളത്തിൽ 65 വയസ്സിൽ കൂടുതലുള്ള ആയിരത്തിൽ 45 പേരിൽ വിവിധ തരത്തിലുള്ള മറവിരോഗമുള്ളതായി ന്യൂറോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ തന്നെ പകുതിയിലേറെ പേരും അൽസ്ഹൈമേഴ്സ് ബാധിച്ചവരാണ്. ഉറക്കക്കുറവും വ്യായാമം ഇല്ലായ്മയും ഇതിനു പ്രധാന കാരണമാണ്. ആയുർദൈർഘ്യം കൂടിയതിനാൽ സ്ത്രീകളിൽ രോഗസാധ്യത കൂടുതലാണെന്ന് ന്യൂറോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രായാധിക്യം, ജനിതക വ്യതിയാനം, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നതായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സെന്റർ ഫോർ ന്യൂറോ സയൻസസ് ചെയർമാൻ ഡോ.കെ.എ.സലാം പറഞ്ഞു. അൽസ്ഹൈമേഴ്സ് തടയാനോ ചികിത്സിച്ചു ഭേദമാക്കാനോ കഴിയില്ലെങ്കിലും രോഗം വരുന്നതു വൈകിപ്പിക്കാൻ കഴിയും. ഓർമശക്തി നഷ്ടപ്പെടുന്നതിനെയും സ്വഭാവ വൈകല്യങ്ങളെയും മരുന്നു കൊണ്ട് പ്രതിരോധിക്കാനാകും. മാനസിക സമ്മർദം കുറച്ച് ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്നവരിലും അൽസ്ഹൈമേഴ്സ് സാധ്യത കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുതിയിരിക്കാം ഈ മറവിരോഗ ലക്ഷണങ്ങളെ 

മറവി: പ്രത്യേകിച്ച് അടുത്ത കാലത്തെ ഓർമകൾ ഇല്ലാതിരിക്കുക. ഉദാ: സാധനങ്ങൾവച്ച സ്ഥലം മറക്കുക, പേരുകൾ, പണം, അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ എന്നിവ മറക്കും. എന്നാൽ പഴയകാല ഓർമകൾ കൃത്യമായി ഉണ്ടാകുകയും ചെയ്യും.

ചിന്തയും യുക്തിയും: ഒന്നിലധികം പ്രവൃത്തികൾ ചിന്തിക്കുവാനോ യുക്തിക്കനുസരിച്ച് നടപ്പിലാക്കുവാനോ കഴിയില്ല. ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുക, ബാലൻസ് നോക്കുക, ബില്ലുകൾ അടയ്ക്കുക എന്നിവ യുക്തിപൂർവം ചെയ്യാനാകില്ല.

അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ, സ്വന്തമായി തീരുമാനം എടുക്കാൻ പ്രയാസം, പരിചിതമായ ജോലി, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ എന്നിവ തെറ്റിക്കുക, പാകപ്പിഴ ഉണ്ടാവുക, വിഷാദം, ഉൾവലിയൽ, മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെടൽ. ചിലരിൽ അക്രമസ്വഭാവവും ഉപദ്രവമനോഭാവവും. ക്രമം തെറ്റിയ ഉറക്കം, സ്ഥലകാലബോധം നഷ്ടപ്പെടുക.\

English Summary: Alzheimer's symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com