സ്തനാർബുദ ചികിത്സയിൽ മോളിക്കുലാർ ബയോളജി കൊണ്ടുവന്ന മാറ്റങ്ങൾ
Mail This Article
കഴിഞ്ഞ അഞ്ചു വർഷം അല്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ കാൻസർ ചികിത്സയിൽ പ്രത്യേകിച്ച് ബ്രെസ്റ്റ് കാൻസർ ചികിത്സയിൽ വളരെ നിർണായകമായ ഒരു സ്ഥാനമാണ് മോളിക്കുലാർ ബയോളജിക്കുള്ളത്.
പത്ത് വർഷം മുൻപുവരെ സ്തനാർബുദം ചികിത്സിച്ച രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടുള്ള രീതിയിലാണ് ഇപ്പോഴത്തെ ചികിത്സ. മുന്നോട്ടുള്ള കാലഘട്ടത്തിലും ആ രീതിയിൽ വളരെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. മുൻപൊക്കെ കാൻസർ ട്യൂമറിന്റെ സൈസും, കഴലകളിലെ ഇൻവോൾവ്മെന്റും (lymph nodal involvement)നോക്കിയിട്ടായിരുന്നു ചികിത്സ നിർണയിച്ചിരുന്നത്. അതിനു ശേഷം IHC യുടെ റൂൾ വന്നു. എന്നാൽ ഇന്ന് അതിൽ നിന്ന് ഒരു പടി കൂടി മുന്നോട്ട് കടന്ന് മോളിക്കുലാർ ബയോളജിയുടെ യുഗത്തിലാണ് നമ്മൾ എത്തി നിൽക്കുന്നത്. മോളിക്കുലാർ ബയോളജി ടെസ്‌റ്റിലൂടെ കാൻസറിൽ സംഭവിച്ചിട്ടുള്ള ജനിതകമായ മാറ്റങ്ങൾ കണ്ടുപിടിക്കുകയും ആ ജനിതക മാറ്റങ്ങൾക്ക് അനുസൃതമായിട്ടുള്ള ചികിത്സ രോഗിക്ക് നൽകുകയും ചെയ്യുന്നു.
പല രീതിയിലുള്ള ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. ഈ ടെസ്റ്റുകൾ നാട്ടിലല്ല, സാംപിളുകൾ എടുത്ത് വിദേശത്തേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ഈ ടെസ്റ്റുകൾ ചെയ്യുന്ന ലാബുകൾ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. സ്‌പെഷ്യൽ ആയിട്ടുള്ള ചില ടെസ്റ്റുകൾ അതായത് oncotype DX, mamaprint, prosigna എന്നീ ടെസ്റ്റുകളാണ് മോളിക്കുലാർ ബയോളജിയിൽ ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് കാൻസറിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ആ തീവ്രത അനുസരിച്ച് രോഗിക്ക് ചികിത്സ നിർണയിക്കുവാനും സാധിക്കും. ഉദാഹരണത്തിന് തീവ്രത കുറഞ്ഞിട്ടുള്ള ടൈപ്പ് ആണെങ്കിൽ കീമോ തെറാപ്പി വേണ്ടെന്ന് വയ്ക്കുവാൻ സാധിക്കും. തീവ്രത കൂടിയ ടൈപ്പ് ആണെങ്കിൽ കീമോ തെറാപ്പി കൊടുക്കുവാനും. അത് മൂലം കീമോതെറാപ്പി കൊണ്ടുള്ള ഇഫക്ട് ആ രോഗികൾക്ക് മാത്രമായിരിക്കും എന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അവരെ ചികിത്സിക്കുവാനും സാധിക്കും. മുൻപൊക്കെ എല്ലാവർക്കും ഒരേ രീതിയിലുള്ള ഒരു കീമോ തെറാപ്പി ആയിരുന്നു കൊടുത്തിരുന്നത്. എന്നാൽ മോളിക്കുലാർ സ്റ്റഡീസിന്റെ ആവിർഭാവത്തോടു കൂടി ആ രോഗിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കി അതിനനുസൃതമായിട്ടുള്ള ചികിത്സ കൊടുക്കുവാൻ സാധിക്കും.
English Summary : Breast cancer treatment and molecular biology