ADVERTISEMENT

സന്ധിവാതം മൂലമുള്ള മുട്ടുവേദനയെ മഞ്ഞൾക്കൊണ്ടു ചെറുക്കാമെന്ന കണ്ടെത്തലുമായി മലയാളി ഡോക്ടർ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാൻസ്മേനിയയുടെ മെൻസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഡോക്ടറായ മലപ്പുറം മഞ്ചേരി സ്വദേശി ഡോ. ബെന്നി ആന്റണി ഈത്തക്കാട്ട് ആണ് ഈ മേഖലയിൽ ഗവേഷണം നടത്തിയത്. മഞ്ഞളിൽ നിന്നുള്ള കുർകുമിനോയ്ഡ് ഉപയോഗിച്ചു തയാറാക്കിയ മരുന്നു നൽകിയ രോഗികളിൽ മറ്റു മരുന്ന് ഉപയോഗിക്കുന്ന രോഗികളെക്കാൾ വേദന മിതമായ നിരക്കിൽ കുറയുന്നുവെന്നാണ് cg

ഡോ. ബെന്നി ആന്റണിയുടെ ഗവേഷണഫലം. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന സന്ധിവാത ചികിത്സാ രംഗത്തു വലിയ മുന്നേറ്റമുണ്ടായേക്കാവുന്ന ഗവേഷണം അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ ഔദ്യോഗിക ജേണലായ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ ഇടംനേടി. മുട്ടുതേയ്മാനമുള്ള 70 രോഗികളെ തിരഞ്ഞെടുത്ത്, പകുതിയാളുകൾക്ക് മഞ്ഞൾ സത്തിൽനിന്നുവേർതിരിച്ചെടുത്ത മരുന്നും പകുതിയാളുകൾക്കു വേദനയ്ക്കുള്ള മറ്റൊരു മരുന്നും നൽകി. മൂന്നു മാസത്തിനുള്ളിൽ രോഗികളുടെ വേദന, കാലിലെ നീര് മുതലായവയിൽ എന്തു മാറ്റം വന്നുവെന്നാണു നിരീക്ഷിച്ചത്. മഞ്ഞളിൽ നിന്നുള്ള മരുന്നുപയോഗിച്ചവരിൽ വേദന കുറഞ്ഞതായി ഗവേഷണത്തിൽ കണ്ടെത്തി. എന്നാൽ രോഗികളിൽ നീരു കുറഞ്ഞിട്ടില്ല. പഠനത്തിന്റെ ഗുണനിലവാരത്തിനാണ് ജേണൽ അംഗീകാരം നൽകിയത്. യോഗയും വ്യായാമവും സന്ധിവാതരോഗികളിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ചുള്ള താരതമ്യ പഠനത്തിലാണ് ഡോക്ടർ ഇപ്പോൾ. ഡോ. ബെന്നി ആന്റണിക്ക് മുട്ടുരോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയുമുണ്ട്. സ്റ്റെം സെല്ലുകൾ ഉപയോഗിച്ചുള്ള ചികിത്സ ഉൾപ്പെടെ സന്ധിവേദനയുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ ഡോ. ബെന്നി നടത്തുന്നുണ്ട്.

∙ മഞ്ഞൾ കഴിച്ചാൽ മുട്ടുവേദന മാറുമോ?

വിഷാംശം മാറാനും മുറിവു ഭേദമാകാനുമൊക്കെ മഞ്ഞൾ ഫലപ്രദമാണെന്ന തരത്തിൽ ഒട്ടേറെ പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലു മഞ്ഞളിൽ നിന്നുള്ള മരുന്ന്, രോഗികളിൽ പരീക്ഷിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ കുറച്ചുമാത്രമേ നടന്നിട്ടുള്ളു. ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതുകൊണ്ട് മുട്ടുവേദനയ്ക്കു കുറവു വരുമോയെന്നു പഠനത്തിൽ തെളിവില്ല. എന്നാൽ ഭക്ഷണത്തിൽ നിന്നും കുറഞ്ഞ അളവിൽ ലഭിക്കുന്ന കുർകുമിൻ പ്രയോജനം ചെയ്തേക്കാമെന്ന് ഡോ. ബെന്നി പറയുന്നു. സാധാരണ മഞ്ഞളിൽ 2 മുതൽ 6%വരെ മാത്രമാണ് കുർകുമിനുള്ളത്. എന്നാൽ ഇതു ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നപ്പെടുന്നതു വളരെ കുറച്ചുമാത്രമാണ്. കുർകുമിന്റെ ആഗിരണം കൂട്ടാനുള്ള  ഗവേഷണങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. കുർകുമിനോയ്ഡും പോളിസാക്രൈഡുകളും ചേർന്നു തയാറാക്കിയ മെഡിസിനൽ ഡോസിലെ ഗുണം മഞ്ഞൾ ഭക്ഷണത്തിനൊപ്പം കഴിച്ചതുകൊണ്ട് കിട്ടുന്നില്ല. 20 ശതമാനം കുർകുമിൻ അടങ്ങിയതാണ് ഡോ. ബെന്നി ആന്റണി പരീക്ഷണം നടത്തിയ മരുന്ന്. ആഗിരണം കൂട്ടാൻ ടർമറിക് ഓയിലും ചേർത്തു. രണ്ടു കമ്പനികളുമായി ചേർന്നാണ് കുർകുമിൻ കാപ്സ്യൂൾ പരീക്ഷണത്തിനായി തയാറാക്കിയത്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിൽ ഡോ. ബെന്നിയുടെ ഗവേഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

∙ മുട്ടുതേയ്മാനം

ലോകത്ത് സന്ധിവാതം അല്ലെങ്കിൽ മുട്ടുതേയ്മാനം ബാധിച്ചവർ 300 ദശലക്ഷം ആളുകളാണെന്നാണു കണക്ക്. മുട്ടുതേയ്മാനത്തിനു ഫലപ്രദമായ മരുന്നുകളില്ല. വേദന കുറയ്ക്കാനുള്ള മരുന്നുകളാണ് ഇപ്പോൾ രോഗികൾക്കു നൽകുന്നത്. ശസ്ത്രക്രിയയാണ് പ്രധാന പോംവഴിയെങ്കിലും ചെലവേറെ. ശസ്ത്രക്രിയ ചെയ്തവരിൽ 20 ശതമാനം ആളുകൾക്കു വീണ്ടും വേദനയുണ്ടാകാനും സാധ്യതയുണ്ട്.

English Summary : Curmin helps to reduce knee pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com