അലര്‍ജിയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സീന്‍ എടുക്കാമോ ?
Mail This Article
അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് കോവിഡ്19 പ്രതിരോധ വാക്‌സീന്‍ ഏറ്റുവാങ്ങാമോ? ഫൈസര്‍ വാക്‌സീന്‍ സ്വീകരിച്ച രണ്ട് നഴ്‌സുമാര്‍ക്ക് അനാഫിലാക്‌സിസ് എന്ന കടുത്ത അലര്‍ജി പ്രതികരണം ഉണ്ടായതിനെ തുടര്‍ന്നാണ് വാക്‌സീനുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നത്.
തുടര്‍ന്ന് മസാച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ അലര്‍ജി വിദഗ്ധരുടെ സംഘം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. കോവിഡ്19 വാക്‌സീന്റെ ഏതെങ്കിലും ഘടകത്തോട് കടുത്ത അലര്‍ജിയുള്ള വ്യക്തികളില്‍ നിന്ന് എംആര്‍എന്‍എ അധിഷ്ഠിത വാക്‌സീനുകള്‍ അകറ്റി നിര്‍ത്താമെന്നാണ് വിദഗ്ധര്‍ ഒടുവില്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചില ഭക്ഷണത്തോടും, മൃഗങ്ങളോടും, പ്രാണികളോടും, ലാറ്റെക്‌സിനോടും അലര്‍ജിയുള്ള പൊതുവായ അലര്‍ജി രോഗികള്‍ക്ക് വാക്‌സീന്‍ നല്‍കാമെന്നും വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചു.വാക്‌സീനുകളോടുള്ള അലര്‍ജി പ്രതികരണം 10 ലക്ഷത്തില്‍ 1.3 എന്ന നിരക്കില്‍ വളരെ അപൂര്‍വമാണെന്നും വിഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കണോ എന്നുള്ള കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. ഫൈസറും ബയോഎൻടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീന്‍ ഗര്‍ഭിണികളില്‍ പരീക്ഷിച്ചിട്ടില്ല. ഗര്‍ഭാവസ്ഥയെയും ഭ്രൂണത്തെയും ദോഷകരമായി ബാധിക്കുമോ എന്ന ഭീതിയില്‍ വാക്‌സീന്‍ പരീക്ഷണങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ ഒഴിവാക്കി നിര്‍ത്താറുണ്ട്.
എച്ച്‌ഐവി പോസിറ്റീവായ ചില വോളന്റിയര്‍മാരെ ഫൈസര്‍ തങ്ങളുടെ വാക്‌സീന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഈ വിഭാഗത്തില്‍ വാക്‌സീന്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളെ ശരിയായി വിലയിരുത്താന്‍ ആവശ്യമായ ഡേറ്റ ലഭ്യമായിട്ടില്ല. പ്രതിരോധശക്തി കുറവുള്ള എച്ച്‌ഐവി പോസിറ്റീവായ വ്യക്തികളില്‍ വാക്‌സീന്റെ ഫലപ്രാപ്തിയും സുരക്ഷയും അവ്യക്തമാണെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.
വാക്‌സീന്‍ പാര്‍ശ്വ ഫലം നിര്‍ണയിക്കുന്നതിന് കുത്തിവയ്‌പ്പെടുത്ത ശേഷം എല്ലാവരെയും കുറഞ്ഞത് 15 മിനിറ്റ് നേരത്തേക്ക് എങ്കിലും നിരീക്ഷിക്കേണ്ടതുണ്ടെന്നും സിഡിസി ചൂണ്ടിക്കാട്ടി.
English Summary : A guide to safely get the coronavirus vaccine shot