ADVERTISEMENT

കാൻസർ ചികിത്സയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കീമോതെറാപ്പി. ആ വമ്പൻ ലിസ്റ്റിൽ ആദ്യ കാലഘട്ടത്തിലെ മരുന്നുകൾ മുതൽ ഇമ്മ്യുണോ തെറാപ്പി വരെ ഉൾപ്പെടുന്നു.  കീമോതെറാപ്പിയുടെ ചരിത്രം കാൻസർ ചികിത്സയിൽ വന്ന മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ്. അതിലൂടെ നമുക്കും ഒന്ന് സഞ്ചരിച്ചാലോ !

1948

കാൻസർ ചികിത്സാ ശാസ്ത്രം വിജയിക്കുന്നു എന്ന് പറയണമെങ്കിൽ ലുക്കീമിയ രോഗികൾ സുഖപ്പെടണം. കാരണം, കാൻസർ എന്ന രോഗത്തിന്റെ എല്ലാ രൗദ്രഭാവങ്ങളും കാണാവുന്ന രോഗമാണ് അക്യൂട്ട് ലുക്കീമിയ.

അനിയന്ത്രിതമായ കോശവിഭജനം മൂലമാണ് കാൻസർ രോഗം ഉണ്ടാകുന്നത്. അപ്പോൾ കോശവിഭജനം തടയുക എന്നതാണ് ഫലപ്രദമായ കാൻസർ ചികിത്സ എന്നതായിരുന്നു ആദ്യ കാല ചിന്തകൾ.

സിഡ്നി ഫാർബർ എന്ന ഡോക്ടറുടെ അശ്രാന്തപരിശ്രമങ്ങളാണ് ആദ്യ മരുന്നായ അമിനോപ്റ്ററിന്റെ  ഉപയോഗത്തിലേക്ക് നയിച്ചത്. ലുക്കീമിയ രോഗികൾക്ക് ഫോളിക് ആസിഡ് നൽകുന്നത് രോഗം വർധിക്കാൻ ഇടയാക്കുന്നു എന്ന് ശ്രദ്ധിച്ച അദ്ദേഹം ഫോളിക് ആസിഡ് വിരുദ്ധ മരുന്നുകൾ ഈ രോഗത്തിന്  ഉപയോഗപ്രദമായേക്കും എന്ന അനുമാനത്തിലെത്തി. ഈ മരുന്ന് അദ്ദേഹത്തിന് നൽകിയതോ, ഇന്ത്യാക്കാരനായ യെല്ലാ സുബ്ബറാവു എന്ന വ്യക്തിയും !

റോബർട്ട് സാൻഡ്‌ലർ എന്ന രണ്ടു വയസ്സുള്ള കുട്ടിയിൽ ആണ് ഈ മരുന്ന് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. മരണശയ്യയിൽ ആയിരുന്ന കുട്ടി വളരെ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കാൻസർ രോഗത്തിന് മരുന്നുകൾ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലായി പിന്നെ എല്ലാവരും !

ഇന്നും ലുക്കീമിയ, ട്രോഫോബ്ലാസ്റ്റിക് ഡിസീസ്, ലിംഫോമ, ഓസ്റ്റിയോസാർകോമ, വായിലെ അർബുദം തുടങ്ങി പല അർബുദ രോഗങ്ങൾക്കുമായി ഈ മരുന്നിന്റെ വകഭേദമായ മെതോട്രെക്സേറ്റ് സജീവമായി രംഗത്തുണ്ട് .

1961

1943 ൽ ജർമൻ വ്യോമസേന സഖ്യകക്ഷികളുടെ കപ്പലുകൾ ആക്രമിക്കുന്നു. ബാരി തുറമുഖത്ത് നിർത്തിയിട്ട 'ജോൺ ഹാർവെ' എന്ന അമേരിക്കൻ കപ്പലിൽ ടൺ കണക്കിന്  മസ്റ്റാർഡ് ഗ്യാസ് എന്ന രാസായുധം ഉണ്ടായിരുന്നു. തൊലിപ്പുറത്ത് പൊള്ളൽ ഏൽപിക്കുക എന്നതായിരുന്നു ഈ രാസായുധത്തിന്റെ ലക്ഷ്യം എങ്കിലും ആയിരക്കണക്കിന് നാവികരും തുറമുഖത്തെ സാധാരണ മനുഷ്യരും മരണത്തിലേക്ക് വഴുതി വീണു. അവരുടെ രക്തം പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. ശ്വേതാണുക്കൾ തീർത്തും അപ്രത്യക്ഷമായിരിക്കുന്നു. മജ്ജയിൽ മസ്റ്റാർഡ് ഗ്യാസ് വരുത്തുന്ന തകരാർ ആയിരുന്നു കാരണം.

ഈ രാസപദാർത്ഥത്തെ രക്തസംബന്ധപ്പെട്ട കാൻസർ രോഗങ്ങൾക്ക് നിയന്ത്രിത ഡോസിൽ ഉപയോഗിച്ചു കൂടെ എന്നൊരു ചിന്ത ഉരുത്തിരിഞ്ഞു. കാരണം ശ്വേതാണുക്കളുടെ രോഗം ആണല്ലോ ലുക്കീമിയ, ലിംഫോമ തുടങ്ങിയവ. ആദ്യ ഫലങ്ങൾ ശുഭപ്രതീക്ഷ നൽകി. ഹോജ്കിൻ ലിംഫോമയുടെ ചികിത്സയ്ക്കായി ഡോ. വിൻസെന്റ് ഡെവിറ്റയുടെ നേതൃത്വത്തിൽ മറ്റ് മരുന്നുകളുടെ കൂടെ വിജയകരമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് മറ്റ് ഫലപ്രദമായ മരുന്നുകളുടെ ആവിർഭാവത്തോടെ ഈ മരുന്ന് ക്ലിനിക്കൽ ഉപയോഗത്തിൽ നിന്നും പുറത്തായി.

1973

വൈദ്യുതി തരംഗങ്ങൾ കൊണ്ട് ബാക്ടീരിയയെ നശിപ്പിക്കാൻ സാധിക്കുമോ ? മിഷിഗൺ യൂണിവേഴ്സിറ്റിയിൽ ചില പരീക്ഷണങ്ങൾ നടന്നു. ബാക്ടീരിയൽ ലായനിയിൽ പ്ലാറ്റിനം ഇലക്ട്രോഡുകൾ വഴി വൈദ്യുതി പ്രവഹിപ്പിച്ചപ്പോൾ  കോശവിഭജനം തടയാനാകുമെന്ന് കണ്ടെത്തി. എന്നാൽ ഇത് വൈദ്യുതി മൂലമല്ല, മറിച്ച്, പ്ലാറ്റിനം ഇലക്ട്രോഡ് രാസമാറ്റത്തിന് വിധേയമാകുമ്പോൾ സിസ്പ്ലാറ്റിൻ എന്ന രാസപദാർത്ഥം ഉണ്ടാകുകയും, അതാണ് കോശവിഭജനത്തെ തടയുന്നത് എന്നും തിരിച്ചറിഞ്ഞു. അങ്ങനെ സിസ്പ്ലാറ്റിൻ എന്ന മരുന്നിന്റെ വരവായി.

ടെസ്റ്റിക്യുലാർ കാൻസറിനായിരുന്നു ആദ്യ ഉപയോഗം. ജോൺ ക്ലീലാൻഡ് എന്ന രോഗി ഫലപ്രദമായ മരുന്നുകൾ ഇല്ലാതെ മരണക്കിടക്കയിൽ ആയിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ലാറി ഐൻഹോൺ എന്ന യുവ ഡോക്ടറും. ജോൺ ക്ലീലാൻഡ് സുഖപ്പെട്ടു. ഇന്നും പല അർബുദങ്ങൾക്കും (ഉദാ: ടെസ്റ്റിക്യുലാർ കാൻസർ, ഓസ്റ്റിയോസാർകോമ, ശ്വാസകോശ കാൻസർ, അന്നനാള കാൻസർ) വളരെ ഫലപ്രദമായ മരുന്നാണ് സിസ്പ്ലാറ്റിൻ.

1994

ശാസ്ത്രം പുരോഗമിക്കുന്നത് ഇന്നലെയുള്ള കണ്ടെത്തലുകൾക്ക് മേലെ ഉള്ളത് ഇന്ന് കണ്ടെത്തണം എന്നുള്ള ത്വര കൂടി കൊണ്ടാണ്. അങ്ങനെ ഒന്നാണ് ഹെർ 2 എന്ന ജീനിന്റെ ഉയർന്ന സാന്നിധ്യം ചില സ്തനാർബുദ രോഗികളുടെ കോശങ്ങളിൽ ഉണ്ടെന്ന കണ്ടെത്തൽ.

ഹെർ 2 ന് എതിരായുള്ള മരുന്നുമായി വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഡെന്നിസ് സ്ലാമൺ എന്ന ഡോക്ടർക്ക്. ബാർബറ ബ്രാഡ്ഫീൽഡ് എന്ന രോഗിയെ മരുന്നുമായി സമീപിച്ച അദ്ദേഹത്തിന്റെ ആദ്യ ഫോൺകോൾ പരാജയപ്പെട്ടു. രണ്ടാമത്തെതിൽ ഡോക്ടറുടെ ആത്മാർത്ഥത മനസ്സിലാക്കിയ ബാർബറ ചികിത്സയ്ക്ക് സമ്മതിച്ചു. 18 ആഴ്ചത്തെ കീമോ കഴിഞ്ഞ് ഇന്നും രോഗവിമുക്തയായി അവർ കഴിയുന്നു, ചികിത്സ ഒന്നും ഇല്ലാതെ ! സ്തനാർബുദ ചികിത്സാ രീതിയിൽ പുതുചരിത്രം കുറിച്ച ഒന്നാണ് ഹെർ 2 ചികിത്സ.

ഡോ. ഡെന്നീസ് രണ്ടാമത് ഫോൺ ചെയ്തില്ലായിരുന്നു എങ്കിൽ ! അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം ഇല്ലായിരുന്നു എങ്കിൽ !

1998

കാലം മുന്നോട്ട് പോയി, കാൻസർ പഠനമേഖലയും. കാൻസറിന് കാരണമാകുന്നത് കോശങ്ങളിലെ ജനിതക മാറ്റങ്ങൾ ആണെന്നതും ഈ മാറ്റങ്ങളെ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയാൽ കൂടുതൽ ഫലപ്രദമാകുമെന്നതും ഒരുപാട് പ്രതീക്ഷ നൽകി. ആദ്യമായി ഈ ചികിത്സ നടത്താനായത് CML അഥവാ ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രോഗത്തിനായിരുന്നു. 

CML രോഗത്തിന് കാരണഭൂതം BCR ABL എന്ന ജനിതക മാറ്റം ആണ്. ഈ മാറ്റത്തിന് എതിരായ മരുന്ന് നൽകിയാൽ CML രോഗത്തെ ഫലപ്രദമായി ചികിത്സിക്കാം എന്നത്  ബ്രയാൻ ഡ്രൂക്കർ എന്ന പ്രഗൽഭനായ യുവ ഡോക്ടറുടെ ആശയമായിരുന്നു. ആ മരുന്ന് പരീക്ഷണത്തിനായി അഞ്ച് വർഷത്തോളം പല സാഹചര്യങ്ങളുമായി പൊരുതേണ്ടി വന്നു ഡോക്ടർക്ക് .

കാൻസർ രോഗത്തിന് എതിരായുള്ള മാജിക് ബുള്ളറ്റ് ആയി 'ഇമാറ്റിനിബ്' എന്ന ഈ മരുന്നിനെ ലോകം വാഴ്ത്തി. പിന്നീട് എത്രയോ രോഗങ്ങളിൽ ഫലപ്രദമായ ഒന്നായി ടാർജറ്റഡ് ചികിത്സ മാറി. കാൻസർ കോശങ്ങളെ അപേക്ഷിച്ച് സാധാരണ കോശങ്ങൾക്ക് കേട് പാട് സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നത് വലിയ ആശ്വാസവും നൽകി.

2012

കാൻസർ കോശങ്ങൾക്ക് എതിരെ രോഗ പ്രതിരോധത്തിന് ഉള്ള അണുക്കളെ തിരിച്ചു വിട്ടാലോ എന്ന ചിന്തയ്ക്ക് കാലങ്ങൾ പഴക്കമുണ്ട്. പക്ഷേ വിജയകരമായില്ല, പലപ്പോഴും സുരക്ഷിതവുമായിരുന്നില്ല. കാൻസർ കോശങ്ങളിൽ നിന്ന് ഈ അണുക്കളെ അകറ്റി നിർത്തുന്ന കണികകളെ തെരഞ്ഞു പിടിച്ച്, ആ കണികകൾക്ക് എതിരായി മരുന്നു കൊടുത്താൽ, രോഗ പ്രതിരോധ അണുക്കൾക്ക് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന ചിന്ത കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചു. 

മെലനോമ, ശ്വാസകോശ കാൻസർ, വൃക്കകളുടെ കാൻസർ, ലിംഫോമ, കരൾ കാൻസർ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ സമൂലമാറ്റം വരുത്തിയ ഒന്നായി ഇമ്മ്യുണോ തെറാപ്പി. 2018 ലെ നോബേൽ സമ്മാനം ജയിംസ് അലിസൺ - ടാസുകു ഹോൻജോ ദ്വയത്തിന് നൽകാൻ ഒരു ചിന്തയും വേണ്ടി വന്നില്ല.

അവസാനമായി,

അങ്ങനെ രാസായുധത്തിൽ നിന്നും പ്ലാറ്റിനം ഇലക്ട്രോഡിൽ നിന്നും ഒക്കെ ആകസ്മികമായി കണ്ടെത്തിയ മരുന്നുകൾ മുതൽ ജനിതക മാറ്റങ്ങൾ കേന്ദ്രീകരിച്ചും രോഗപ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിച്ചും ഉള്ള ചികിത്സ വരെ എത്തി നിൽക്കുന്നു ഇന്ന് കാൻസർ ചികിത്സ. പഴയത് ഉപേക്ഷിക്കുക എന്ന നയം ഇവിടെ പ്രസക്തമല്ല. കാരണം, ഇവയിൽ പലതും പല രോഗങ്ങൾക്കും ഇന്നും ഏറ്റവും പ്രയോജനപ്പെടുന്ന ചികിത്സകളിൽ പെടുന്നു. എന്നാൽ പുതിയവ സ്വീകരിക്കാൻ മടിക്കുകയും പാടില്ല. കാരണം, അവയും ചില രോഗങ്ങൾക്ക്, പ്രത്യേകിച്ചും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ചിലതിന്, വളരെ പ്രയോജനകരമാണ്.

ഒരു കാര്യം സ്മരിക്കാതെ അവസാനിപ്പിക്കാൻ വയ്യ. മേൽ പറഞ്ഞ ഓരോ ഡോക്ടറും അവരുടെ രോഗികളുടെ ദുരിതങ്ങൾ കണ്ട് ചികിത്സയ്ക്കായുള്ള മരുന്നുകൾക്ക് നടത്തിയ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് കാൻസർ രോഗ ചികിത്സ ഇന്ന് നാം കാണുന്ന പരുവത്തിൽ ആയത്. അതിനായി അവരോട് ചേർന്ന് നിന്ന അസംഖ്യം രോഗികളോടും ശാസ്ത്രം കടപ്പെട്ടിരിക്കുന്നു. 

കാലം ഇനിയും ഒരുപാട് കരുതിവച്ചിരിക്കുന്നു. മഹാമാരിയെ ഒരു നാൾ നാം കീഴ്പ്പെടുത്തുക തന്നെ ചെയ്യും. അത് ഞങ്ങളുടെ മാത്രം ആഗ്രഹം അല്ല. മാനവരാശിയുടെ മൊത്തം ആഗ്രഹം തന്നെയാണ്.

English Summary : Cancer treatment chemotherapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com