മാനസിക വെല്ലുവിളി: കലാപഠനം കുട്ടികളിൽ പുരോഗതിയുണ്ടാക്കുമെന്നു ഗവേഷണം
Mail This Article
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കലാപരിശീലനവും അവതരണവും വഴി ബൗദ്ധിക, മാനസിക ആരോഗ്യ നിലകളിൽ പുരോഗതിയുണ്ടായതായി പഠനറിപ്പോർട്ട്. സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ മാജിക് പ്ലാനറ്റിൽ തുടങ്ങിയ ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളെക്കുറിച്ച് സർക്കാർ എജൻസികളായ ഐക്കൺസ്, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ എന്നിവ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. കുട്ടികളുടെ വൈകാരിക, ബൗദ്ധിക ശേഷികളിലും ജീവിതനൈപുണ്യത്തിലും പുരോഗതിയുണ്ടായി. കുട്ടികളുടെ ആശയവിനിമയശേഷി അടക്കമുള്ള കാര്യങ്ങൾ മെച്ചപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കു കലാപഠനത്തിലൂടെ പുരോഗതിയുണ്ടാകുമെന്ന പഠനം രാജ്യാന്തര ശ്രദ്ധയാകർഷിക്കുമെന്ന് അവർ പറഞ്ഞു. പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കെ–ഡിസ്ക് ചെയർമാൻ കെ.എം.ഏബ്രഹാം, മാജിക് അക്കാദമി എക്സി. ഡയറക്ടർ ഗോപിനാഥ് മുതുകാട്, സിഡിസി ഡയറക്ടർ ഡോ.ബാബു ജോർജ്, സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്ന് ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നീ വിഭാഗങ്ങളിൽ പെടുന്ന 100 കുട്ടികളെ ഉൾപ്പെടുത്തി 2019 ഒക്‌ടോബറിലാണു പദ്ധതി തുടങ്ങിയത്. മാജിക്, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, ഉപകരണ സംഗീതം, സിനിമാ നിർമാണം തുടങ്ങിയവയിൽ പരിശീലനം നേടുകയും മാജിക് പ്ലാനറ്റിലെ സ്ഥിരം വേദിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
English Summary : Art training for intellectual disabled children