ADVERTISEMENT

കാനഡ പോലെയുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ആക്രമണ സ്വഭാവമുള്ള കൊറോണ വൈറസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്. B.1.1.7  എന്നറിയപ്പെടുന്ന കോവിഡിന്റെ യുകെ വകഭേദം കാനഡയിലെ 10 പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കെന്റ് വകഭേദം എന്ന് കൂടി പേരുള്ള ഈ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദം ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലേക്ക് പടര്‍ന്നിരുന്നു. 

ഇതിന് പുറമേ B.1.351 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ വകഭേദം 28 പേരിലും P.1 എന്ന ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രവിശ്യകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം ആവശ്യപ്പെട്ടു. 

അതേ സമയം കോവിഡിന്റെ യുകെ വകഭേദം ലോകം മുഴുവന്‍ പടര്‍ന്നേക്കാമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനും കോവിഡ്19 ജീനോമിക്‌സ് യുകെ കണ്‍സോര്‍ഷ്യം ഡയറക്ടറുമായ ഷാരോണ്‍ പീകോക് അഭിപ്രായപ്പെട്ടു. B.1.1.7   ന് വീണ്ടും വ്യതിയാനം സംഭവിക്കുകയാണെന്നും ഇത് നിലവിലെ വാക്‌സീനുകളെ നിഷ്പ്രഭമാക്കാമെന്നും ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. E484K എന്ന ഈ വകഭേദത്തിന് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവുണ്ട്. 

കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ മൂന്നാം തരംഗത്തിലേക്ക് കടക്കുമ്പോള്‍ പുതിയ വകഭേദങ്ങള്‍ ഇന്ത്യയ്ക്കും തലവേദനയാവുകയാണ്. 150ലധികം ഇന്ത്യക്കാര്‍ക്ക് യുകെ വകഭേദം ബാധിച്ചിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമോ E484K യോ  ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും ആസ്ട്ര സെനകയുടെ കോവിഷീല്‍ഡും യുകെ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കോവിഡ് ബാധിച്ച് യുഎസിൽ മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരം അർപ്പിച്ച് വൈറ്റ് ഹൗസിലെ പതാക അഞ്ചു ദിവസത്തേക്ക് പകുതി താഴ്ത്തി. 

English Summary : Third-wave-of-covid-19-pandemic-in-canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com