ADVERTISEMENT

കോവിഡ് മഹാമാരിയുടെ കാലത്ത് രോഗം വരാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനും മരണം സംഭവിക്കാനും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട വിഭാഗമാണ് പ്രമേഹ രോഗികള്‍. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ എസിഇ2 റിസപ്റ്ററുകള്‍ ശരീരത്തിലുള്ളത് പ്രമേഹ രോഗികളെ വളരെയെളുപ്പം കോവിഡിന്റെ ഇരയാക്കുന്നു. നമ്മുടെ കോശങ്ങളിലെ എസിഇ2 റിസപ്റ്ററുകളെ ഉപയോഗപ്പെടുത്തിയാണ് കൊറോണ വൈറസ് അവയ്ക്കുള്ളില്‍ കടന്നു കയറുന്നത്. പുതിയ ജനിതക വകഭേദങ്ങളുമായി കോവിഡ് വീണ്ടും ആഞ്ഞടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ജാഗ്രത കൈവെടിയാതെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

പ്രമേഹ രോഗികള്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ അവരിലെ അണുബാധയുടെ തോത് ഉയര്‍ന്നതായിരിക്കും. അതേ സമയം അവരുടെ രക്തത്തിലെ ഓക്‌സിജന്റെ തോത് വളരെ താഴ്ന്ന നിലയിലും. ഇത് അവരുടെ സ്ഥിതി വഷളാകാനും മരണപ്പെടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത്  വൈറസിന്റെ പകര്‍പ്പെടുക്കുന്ന പ്രക്രിയ അതിവേഗത്തിലാക്കും. പ്രതിരോധ പ്രതികരണത്തിലെ മാറ്റങ്ങളും കുറഞ്ഞ ഇന്റര്‍ഫെറോണ്‍ തോതും മൂലം പ്രമേഹ രോഗികള്‍ക്ക് പലവിധത്തിലുള്ള അണുബാധകള്‍ ഏല്‍ക്കാനുള്ള സാധ്യതയും ഉണ്ട്. 

ഇക്കാരണങ്ങളാല്‍ പ്രമേഹ രോഗികള്‍ പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് കാരണങ്ങളില്ലാതെ പഞ്ചസാരയുടെ തോത് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡയബറ്റോളജിസ്റ്റിനെ കണ്ട് കഴിക്കുന്ന മരുന്നിന്റെ ഡോസും വ്യത്യാസപ്പെടുത്തേണ്ടതാണ്. 

പാര്‍ക്കുകളും മറ്റും തുറന്ന സാഹചര്യത്തില്‍ അധികം ആളില്ലാത്ത സമയം നോക്കി പ്രമേഹ രോഗികള്‍ നടക്കാനും മറ്റ് വ്യായാമങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കേണ്ടതാണെന്ന് കൊല്‍ക്കത്ത വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ പ്രഫസര്‍ ഡോ. സുദീപ് ചാറ്റര്‍ജി പറയുന്നു. മാനസിക സമ്മര്‍ദവും ടെന്‍ഷനും നിയന്ത്രിച്ച് നിര്‍ത്താനുള്ള നടപടികളും പ്രമേഹ രോഗികള്‍ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

English Summary : COVID- 19 and diabetes care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com