ADVERTISEMENT

പൂർണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അതെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അപകടം. ഓരോ നൂറു പേരിലും 10 മുതൽ 20 വരെ ആളുകൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഡിപ്രഷനുള്ള സാധ്യതയുണ്ട് (ലൈഫ് ടൈം പ്രിവലൻസ്) എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തക്ക സമയത്ത് ചികിത്സ തേടാൻ പലരും മടിക്കുന്നതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. ഹോർമോൺ വ്യതിയാനങ്ങൾ മൂലം സ്ത്രീകൾക്ക് വിഷാദത്തിനുള്ള സാധ്യത പുരുഷന്മാരെക്കാൾ ഏറെയാണ്. 30 വയസ്സിനോട് അടുപ്പിച്ചാണ് (25–35) ഒരു വ്യക്തിക്ക് വിഷാദമുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യത.

 തലച്ചോറിൽ സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ കുറവാണ് വിഷാദത്തിന്റെ കാരണം. മരുന്നു വഴി ശരീരത്തിൽ സെറോടോണിന്റെ അളവ് ഉയർത്തിയാൽ രണ്ട് ആഴ്ച കൊണ്ട് രോഗലക്ഷണങ്ങൾ കുറയും. വിഷാദവും ഉത്കണ്ഠയും പൂർണമായി ഭേദമാക്കാവുന്ന രോഗങ്ങളാണ്.

മരുന്നു കഴിച്ചാൽ പ്രശ്നമുണ്ടോ?

ഡിപ്രഷന്റെ മരുന്നു കഴിച്ചാൽ അതിന് അടിമയാകും, പാർശ്വഫലങ്ങൾ ഉണ്ടാകും എന്നൊക്കെ വ്യാപകമായ തെറ്റിദ്ധാരണയുണ്ട്. നമ്മൾ സാധാരണ കഴിക്കുന്ന മരുന്നുകൾക്ക് ഉള്ള അത്രപോലും പാർശ്വഫലങ്ങളില്ല ഡിപ്രഷൻ മരുന്നുകൾക്ക്. ആറു മാസം കഴിച്ച ശേഷം മരുന്നു പൂർണമായി നിർത്താം.

ട്രീറ്റ്മെന്റ് ഗ്യാപ് എന്നത് മാനസികാരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളിയാണ്. രോഗി ഡോക്ടറുടെ അടുത്തേക്ക് എത്തപ്പെടാത്ത അവസ്ഥയാണിത്. രോഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരില്ലാത്തതും ഗ്രാമപ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങളില്ലാത്തതും ഡോക്ടറെ കാണാനുള്ള മടിയുമെല്ലാം ഇതിനു കാരണങ്ങളാണ്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലും സൈക്യാട്രിക് വിഭാഗമുണ്ട്. മിക്ക ജില്ലാ ആശുപത്രികളിലും പല പ്രൈമറി ഹെൽത്ത് സെന്ററുകളിലും വരെ സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാണ്. മരുന്നുകൾ സൗജന്യമാണ്. അല്ലാത്തവയ്ക്കു വിലക്കുറവുമാണ്.

ഫോൺ വഴിയും ഇപ്പോൾ സൈക്യാട്രിസ്റ്റിന്റെ സേവനം തേടാം. ദിശ, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എന്നിവ വഴി ഈ സേവനം ലഭിക്കും.

വിഷാദ ലക്ഷണങ്ങൾ

∙ സ്ഥായിയായ വിഷാദ ഭാവം – രണ്ടാഴ്ചയെങ്കിലും വിഷാദം നീണ്ടുനിൽക്കുമ്പോഴാണ് അതൊരു രോഗാവസ്ഥയാകുന്നത്.

∙ താൽപര്യമില്ലായ്മ – സ്വന്തം ഇഷ്ടങ്ങളോട് തന്നെ വിരക്തി തോന്നും. പാട്ടുപാടാനും വായിക്കാനുമൊക്കെയുള്ള താൽപര്യം ഇല്ലാതാകും.

∙ ഉന്മേഷക്കുറവ് – ഒന്നും ചെയ്യാൻ താൽപര്യമില്ലാത്ത/ സാധിക്കാത്ത അവസ്ഥ.

∙ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ലൈംഗിക താൽപര്യമില്ലായ്മ എന്നിവ രോഗം ശരീരത്തെ ബാധിച്ചു കഴിഞ്ഞു എന്നതിന്റെ ലക്ഷണങ്ങളാണ്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് ജീവനൊടുക്കാൻ തോന്നുന്നത് പ്രകടമായ ലക്ഷണമാണ്.

ഘട്ടങ്ങൾ

മൈൽഡ്, മോഡറേറ്റ്, സിവിയർ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണു വിഷാദത്തിനുള്ളത്. മൈൽഡ് സ്റ്റേജിൽ മാത്രമാണ് കൗൺസലിങ് ഫലപ്രദമാകുക. കൂടിയ രോഗാവസ്ഥയിൽ കൗൺസലിങ് വിപരീത ഫലമുണ്ടാകും. കൗൺസലർ പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള ഊർജം രോഗിക്കുണ്ടാകില്ല. ഇതു നിരാശയിലേക്കും കുറ്റബോധത്തിലേക്കും നയിക്കും.

ഉപദേശം ഹാനികരം

വിഷാദ രോഗിയോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഉപദേശം. കാലിന്റെ എല്ലൊടിഞ്ഞ ആളോട് ആശുപത്രിയിൽ പോകേണ്ട, താനേ ശരിയാകും എന്നു പറയുന്നതു പോലെയാണ് ഇത്. വൈദ്യസഹായം തേടാൻ ധൈര്യം പകരുന്നതാണ് ശരിയായ ഉപദേശം.

English Summary : Depression: symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com