ADVERTISEMENT

സ്ത്രീകൾക്ക് സ്തനാർബുദം എന്നതിനു തുല്യമാണ് പുരുഷൻമാർക്ക് പ്രോസ്റ്റേറ്റ് കാൻസർ. ശ്രദ്ധിച്ചാൽ ആരംഭത്തിൽ കണ്ടെത്താം എന്നു മാത്രമല്ല, കൃത്യമായ ചികിത്സയിലൂടെ രോഗ മുക്തിക്കുള്ള സാധ്യതയും ഏറെയാണ് ഈ രോഗത്തിന്. പ്രോസ്റ്റേറ്റ് കാൻസറിനെ കുറിച്ച്, ആലുവ  രാജഗിരി ആശുപത്രിയിലെ  സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു സിറിയക്കിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് അമേരിക്കയിലെ പ്രശസ്തമായ റോസ് വെൽ പാർക്ക് കാൻസർ ആശുപത്രിയിൽ മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയി സേവനം നടത്തുന്ന  ഡോ. സാബി ജോർജ്. പ്രോസ്റ്റേറ്റ് ബ്ലാഡർ കിഡ്നി ട്യൂമറുകളുടെ ചികിത്സയിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ് ഇദ്ദേഹം. 

ഈ കാലഘട്ടത്തിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ തോത് വല്ലാതെ വർധിക്കുന്നുണ്ടോ ?

പാശ്ചാത്യ രാജ്യങ്ങളിൽ ഈ രോഗത്തിന്റെ തോത് കൂടുതലാണ്. അമേരിക്കയിൽ ഒരു വർഷം രണ്ടര ലക്ഷത്തോളം ആളുകൾക്ക് പ്രോസ്റ്റേറ്റ് കാൻസർ പിടിപെടുന്നു. ഇന്ത്യയിലെ കണക്കുകൾ കൃത്യമായി ലഭ്യമല്ല. എങ്കിലും അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ പുതിയ രോഗികൾ ഉണ്ടാവാം എന്നാണ് അനുമാനിക്കേണ്ടത്. 

എന്താവാം കണക്കുകളിൽ ഇത്ര മാത്രം വ്യത്യാസമുണ്ടാവാൻ കാരണം? 

രോഗം കണ്ടെത്താൻ കഴിയാതെ വരുന്നതും ടെസ്റ്റുകളുടെ അഭാവവും കാൻസർ റജിസ്ട്രിയുടെ അഭാവവും ഒക്കെയാവാം കാരണങ്ങൾ. 

പ്രായമായവരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (BPH) മൂലം പല ബുദ്ധിമുട്ടുകളും കാണാറുണ്ട്? ഉദാ.മൂത്രമൊഴിക്കാൻ ആരംഭിക്കുന്നതിന് താമസം ഉണ്ടാകുന്നത്, മൂത്രം മുറിഞ്ഞ് മുറിഞ്ഞ് പോകുന്നത്, മൂത്രം സാവധാനം പോകുന്നത്, പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നത്. അങ്ങനെയെങ്കിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ രോഗ ലക്ഷണങ്ങൾ എന്തെല്ലാമാണ് ? 

ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും പ്രോസ്റ്റേറ്റ്  കാൻസർ ഉള്ളവരിലും വരാം. ഇവ കൂടാതെ മൂത്രം തീരെ പോകാതെ വരിക, മൂത്രം രക്തം കലർന്ന് പോകുക, അടി വയറ്റിൽ വേദന വരിക തുടങ്ങിയവയും ലക്ഷണങ്ങളിൽ പെടുന്നു. എല്ലുകളിൽ രോഗം പടർന്നു എങ്കിൽ അത് മൂലമുള്ള  വേദനയാവാം ലക്ഷണം.

പ്രോസ്റ്റേറ്റ് കാൻസർ പ്രായമായവരുടെ മാത്രം രോഗമാണോ? 

അറുപത് ശതമാനം പേർ അറുപത് വയസ്സിന് മുകളിൽ ഉള്ളവരാണ്. ബാക്കിയുള്ളവർ നാല്പതിനും അറുപതിനും ഇടയിൽ പ്രായമുളളവരും. ചെറുപ്പക്കാരിൽ വരുന്ന പ്രോസ്റ്റേറ്റ് കാൻസർ പൊതുവെ അപകടകാരിയാണ്. പാരമ്പര്യവുമായി ബന്ധമുള്ളതുമാണ്.

പ്രോസ്റ്റേറ്റ് കാൻസറിന്റെ രോഗനിർണയത്തിനും രോഗം ആരംഭത്തിൽ  കണ്ടെത്തുന്നതിലും നിർണായക സ്ഥാനമാണ് PSA എന്ന രക്ത പരിശോധനയ്ക്ക് ഉള്ളത്. പലരും ചോദിക്കുന്ന ചോദ്യം ഇതാണ്. അൻപതു വയസ്  കഴിഞ്ഞാൽ PSA ചെയ്താൽ പോരെ? രോഗം നേരത്തെ കണ്ടെത്താമല്ലോ ? ഇതെ പറ്റി എന്താണ് അഭിപ്രായം? 

PSA  എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നു വരുന്ന ഒരു പ്രോട്ടീൻ ആണ്. പല രോഗങ്ങളിൽ ഉദാ: പ്രോസ്റ്റേറ്റ് വീക്കം, അണുബാധ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയിൽ രക്തത്തിൽ ഇതിന്റെ അളവ് ഉയരുന്നതായി കാണുന്നു. PSA ഉയർന്ന് കണ്ടാൽ കാൻസർ ആവണമെന്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. രോഗമുള്ളവരിൽ ചിലപ്പോൾ PSA സാധാരണ അളവിൽ കണ്ടേക്കാം. സാധാരണ രീതിയിൽ 4 ൽ താഴെയാണ് PSA യുടെ റിസൾട്ട് കാണുന്നത്. 4 ൽ അധികമായി കണ്ടാൽ മറ്റു ചില പരിശോധനകൾക്ക് ശേഷം  ബയോപ്സി  നിർദേശിച്ചേക്കാം. 

രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാത്തവരിൽ PSA ടെസ്റ്റ് നടത്തി പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ രോഗിയുടെ അതിജീവന സാധ്യതയിൽ മാറ്റം വരുന്നില്ല എന്ന് പഠനങ്ങൾ വഴി തെളിയിച്ചിട്ടുണ്ട്. അതിനാൽ PSA പരിശോധന ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമേ ചെയ്യാവൂ എന്നതാണ് മാർഗരേഖകൾ സൂചിപ്പിക്കുന്നത്.  

PSA ചെയ്യാൻ പാടില്ല എന്നാണ് മാർഗരേഖകൾ നിർദ്ദേശിക്കുന്നത് എങ്കിൽ എങ്ങനെയാണ് രോഗനിർണയം ആദ്യഘട്ടത്തിൽ സാധ്യമാവുന്നത്? എങ്ങനെയാണ് അമേരിക്കയിൽ പ്രോസ്റ്റേറ്റ് കാൻസർ ആരംഭത്തിൽ കണ്ടെത്തുന്നത് ? 

എനിക്ക് തോന്നുന്നത് ഇവിടെ അമ്പതു ശതമാനം പേരും ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തുന്നു എന്നാണ്. അമേരിക്കയിൽ പ്രൈമറി കെയർ വളരെ ശക്തമാണ്. അതിനാൽതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഉള്ളവരെ PSA ടെസ്റ്റ് ഉൾപ്പെടെയുള്ള വിശദ പരിശോധനകൾക്ക് വിധേയമാക്കുകയും അങ്ങനെ രോഗം ആരംഭത്തിൽ  കണ്ടെത്തുകയും ചെയ്യുന്നു.  

അങ്ങനെയെങ്കിൽ PSA ടെസ്റ്റ് ചെയ്യണോ വേണ്ടയോ എന്നതിൽ ഒരു അവസാന നിഗമനം പറയാമോ? 

രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ സ്ക്രീനിങ്ങ്  ടെസ്റ്റായി PSA പരിശോധന നടത്തേണ്ടതില്ല. എന്നാൽ ചിലസന്ദർഭങ്ങളിൽ ഇത് ആവശ്യവുമാണ്. ഉദാ: പാരമ്പര്യമായി പ്രോസ്റ്റേറ്റ്  കാൻസർ ഉള്ളവർ അൻപതു വയസ്സിന് ശേഷം PSA പരിശോധന നടത്തുന്നത് അഭികാമ്യമാണ്. മുൻപ് പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും നടത്തണം.  

ഡോ.  സാബി പറഞ്ഞത്  ഞാൻ ആവർത്തിക്കട്ടെ. പ്രോസ്റ്റേറ്റ്  വീക്കം അഥവാ BPH ന്റെ ലക്ഷണങ്ങൾ ഉള്ളവർ ഒരു യൂറോളജി ഡോക്ടറുടെ സഹായത്തോടെ PSA പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. അല്ലേ? 

തീർച്ചയായും. യൂറോളജിസ്റ്റ് ആണ് ഈ രോഗത്തിന്റെ കാര്യത്തിൽ നിർണായക സ്ഥാനം വഹിക്കുന്നവർ .  

ഒരു പക്ഷേ സ്ത്രീകൾക്ക് സ്തനാർബുദം പോലെയാണ് പുരുഷൻമാർക്ക് പ്രോസ്റ്റേറ്റ് കാൻസർ. ഈ രോഗം വരാതിരിക്കാൻ എന്തെല്ലാം  നിർദ്ദേശങ്ങളാണ് നൽകാൻ ഉള്ളത്? 

എന്തു കൊണ്ട് പ്രോസ്റ്റേറ്റ്  കാൻസർ ഉണ്ടാവുന്നു  എന്നതിന് വ്യക്തമായി ഉത്തരങ്ങൾ ഒന്നും ഇല്ല. എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ആണ് ഈ രോഗം കൂടുതലായി കാണുന്നത് എന്ന് ഓർക്കുക. പാശ്ചാത്യവൽക്കരണം മൂലം വരും കാലത്തിൽ നമ്മുടെ രാജ്യത്തും കൂടുതലായി ഈ രോഗം ഉണ്ടായേക്കാം. ആഹാര രീതികൾ, വ്യായാമക്കുറവ്, ഇവയെല്ലാം കാരണങ്ങൾ ആയിരിക്കാം. മാംസാഹാരം നിയന്ത്രിക്കുക, പഴം, പച്ചക്കറി ഉപയോഗം വർധിപ്പിക്കുക, വ്യായാമത്തിൽ  ശ്രദ്ധിക്കുക ഇവയെല്ലാമാണ്  പൊതുവായുള്ള നിർദ്ദേശങ്ങൾ. പാരമ്പര്യമായി പ്രോസ്റ്റേറ്റ്  കാൻസർ ഉള്ളവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. PSA ടെസ്റ്റ് ഉപയോഗിച്ച് സ്ക്രീനിങ്ങ്  നടത്തുകയും വേണം. പാരമ്പര്യം എന്നു പറയുമ്പോൾ അച്ഛൻ, അല്ലെങ്കിൽ സഹോദരൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാവുന്നതും, പാരമ്പര്യം മൂലം  കുടുംബത്തിൽ സ്തനാർബുദം ഉണ്ടാവുന്നതും ആവാം.

പ്രോസ്റ്റേറ്റ് കാൻസറിനെ പറ്റി ഒരു അവസാന  സന്ദേശമായി എന്താണ് പറയാൻ ഉള്ളത്? 

പാശ്ചാത്യ നാടുകളിൽ പുരുഷൻമാരിൽ ഏറ്റവും അധികമായി കാണപ്പെടുന്ന കാൻസർ ആണ് പ്രോസ്റ്റേറ്റ് കാൻസർ. എട്ടിൽ ഒരാൾക്ക് അയാളുടെ ആയുഷ്ക്കാലത്തിൽ പ്രോസ്റ്റേറ്റ്  കാൻസർ വരാം എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  കാൻസർ രോഗം മൂലം മരണമടയുന്നവരുടെ   കണക്കിൽ രണ്ടാം സ്ഥാനമാണ് ഈ രോഗത്തിന്. അപ്പോൾ നിസാരക്കാരൻ അല്ല ഈ രോഗം. നേരത്തെ കണ്ടെത്തിയാൽ ഭേദപ്പെടാൻ ഉള്ള  സാധ്യത ഏറെയാണ് ഈ രോഗത്തിന്. വൈകി  കണ്ടെത്തിയാൽ പോലും ചികിത്സകൾ കൊണ്ട് വർഷങ്ങളോളം ജീവിക്കാൻ സാധിക്കുന്ന ഒരു രോഗവുമാണ് ഇത് എന്ന് മനസ്സിലാക്കുക. പത്തു വർഷത്തിലേറെയായി ഈ രോഗവുമായി ജീവിക്കുന്ന നാലാം സ്റ്റേജ് രോഗികൾ എന്റെ അടുക്കൽ ഉണ്ട്. ഈ രോഗത്തെപ്പറ്റിയുള്ള അവബോധം വളരെ പ്രധാനമാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും യൂറോളജി  ഡോക്ടറെ കാണിക്കണം. ഒരിക്കലും അവഗണിക്കരുത്.   

English Summary : Prostate cancer: Causes, symptoms, prevention and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com