വയറിന്റെ പ്രശ്നങ്ങളെ അവഗണിക്കരുത്; ഒരു പക്ഷേ കോവിഡ് ആകാം
Mail This Article
ചുമ, പനി, ശ്വാസംമുട്ടല്‍ തുടങ്ങിയവയായിരുന്നു തുടക്ക കാലത്ത് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ഇതിനു പുറമേ അതിസാരം, പേശീവേദന, വയറും കുടലുമായി ബന്ധപ്പെട്ട (ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും അത്ര വ്യാപകമായിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തേ രണ്ട് ശതമാനം കോവിഡ് രോഗികള്‍ക്കായിരുന്നു ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ കണ്ടിരുന്നെങ്കില്‍ ഇപ്പോഴത് 50 ശതമാനമായെന്ന് ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ബിന്ദുമത് പി.എല്‍. പറയുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇപ്പോള്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ട്.
പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായിട്ടാണ് ആദ്യ കാലത്ത് കോവിഡിനെ കണ്ടിരുന്നത്. എന്നാല്‍ ഹൃദയവും തലച്ചോറും ഉള്‍പ്പെടെ ശരീരത്തിലെ നിരവധി അവയവങ്ങളെ ബാധിക്കാന്‍ കോവിഡിനാകുമെന്ന് പിന്നീടു പഠനങ്ങള്‍ വെളിപ്പെടുത്തി. ദഹന സംവിധാനവുമായി ബന്ധപ്പെട്ട ഏത് ഭാഗത്തെയും ബാധിക്കാന്‍ സാര്‍സ് കോവ്-2 വൈറസിനാകുമെന്ന് യുകെയില്‍ ഒക്ടോബറില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു. വൈറസിനെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ക്ക് കോവിഡ് അനുബന്ധ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കഴിയുമെന്നും കണ്ടെത്തി.
രോഗനിര്‍ണയം വൈകുമെന്നതിനാല്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളുടെ അണുബാധ കൂടുതല്‍ കാലം നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സൽറ്റന്റ് ഡോ. പവിത്ര പറയുന്നു. കൊറോണ വൈറസ് കോശങ്ങള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 റിസപ്റ്ററുകള്‍ ചെറുകുടല്‍, വന്‍കുടല്‍ എന്നിവിടങ്ങളില്‍ ശ്വാസകോശത്തിലുള്ളതിലും കൂടുതല്‍ അളവില്‍ ഉണ്ടെന്നും ഡോ. പവിത്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് രോഗലക്ഷണങ്ങളില്‍ കാര്യമായ അന്തരമില്ലെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍സിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. പ്രുതു നരേന്ദ്ര ധേകന്‍ അഭിപ്രായപ്പെട്ടു.
English Summary : Gastrointestinal symptoms in COVID- 19