ADVERTISEMENT

ഒരമ്മയാകാനായിട്ട് സ്ത്രീകള്‍ സാധാരണ നടത്തുന്ന തയാറെടുപ്പുകള്‍ക്ക് കയ്യും കണക്കുമില്ല. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ഓമനക്കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങുകയായി. ആശുപത്രി സന്ദര്‍ശനവും സ്‌കാനിങ്ങും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കാനുള്ള പ്രത്യേക ഭക്ഷണക്രമവും വ്യായാമവും ഒക്കെയായി സംഭവബഹുലമാണ് പലപ്പോഴും ഗര്‍ഭകാലം. എന്നാല്‍ ഇതൊന്നും അറിയാതെ പ്രസവത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രം താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ക്ലെയര്‍ വൈസ്മാന്‍ എന്ന യുവതിയുടെ കഥയാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിക്കുന്നത്.

  രണ്ട് വര്‍ഷം മുന്‍പ് പെട്ടെന്നൊരു ദിവസമാണ്  ക്ലെയര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. പ്രസവത്തെ കുറിച്ച് യാതൊരു മുന്നറിയിപ്പും ക്ലെയറിന്റെ ശരീരം നല്‍കിയിരുന്നില്ല. എല്ലാ മാസവും ആര്‍ത്തവം ഉണ്ടായിരുന്നു. വയര്‍ വലുതായില്ല. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിരുന്ന ക്ലെയര്‍ കാമുകന്‍ ബെന്‍ ഹണിയുമായി ലൈംഗികബന്ധവും പുലര്‍ത്തിയിരുന്നു. ഇക്കാലഘട്ടത്തില്‍ ക്ലെയര്‍ എടുത്ത ഫോട്ടോകളിലും ഗര്‍ഭത്തിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. 

2018 ഏപ്രിലില്‍ തന്റെ 25-ാം ജന്മദിനം സുഹൃത്തുക്കളോടും കുടുംബത്തിനും ഒപ്പം ആഘോഷിച്ച് നാലാം പക്കമാണ് ക്ലെയറിന് വയറു വേദന തുടങ്ങിയത്. മൂത്തമകള്‍ മില്ലിയെ അവളുടെ അച്ഛന്റെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു വരേണ്ടതിനാല്‍ പാരസെറ്റമോള്‍ കഴിച്ച് ക്ലെയര്‍ അവിടേക്ക് പോയി. തിരികെയെത്തി മില്ലിയെ ഉറക്കിയപ്പോഴേക്കും വേദന കടുത്തതായി. ആര്‍ത്തവത്തിന്റെ വേദനയാണെന്നാണ് ക്ലെയര്‍ കരുതിയത്. പക്ഷേ, വേദന അധികരിച്ചപ്പോള്‍ ക്ലെയറിന് ഭയമായി. ഉടനെ ഫോണെടുത്ത് അമ്മ ആന്‍ജി സൗതത്തിനെ വിളിച്ചു. അമ്മയെത്തി ആംബുലന്‍സ് വിളിച്ചു.

അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് അടുക്കളയിലെ നിലത്ത് കുഷ്യനുകള്‍ക്ക് മുകളില്‍ ക്ലെയര്‍ കിടന്നു. ഇത് ഗര്‍ഭവേദനയാണെന്ന് തിരിച്ചറിഞ്ഞ ആന്‍ജി ക്ലെയറിനോട് ശക്തമായി പുഷ് ചെയ്യാന്‍ പറഞ്ഞു. ഏതാനും മിനിറ്റുകള്‍ക്കകം 3.5 കിലോ ഭാരമുള്ള ഒരു ചോരക്കുഞ്ഞ് പുറത്ത് വന്നു. അപ്പോഴേക്കും പാരാമെഡിക്കല്‍ സ്റ്റാഫ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന് മുലയൂട്ടാന്‍ ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ക്ലെയര്‍ നിരസിച്ചു. അത് തന്റെ കുഞ്ഞാണെന്ന് ക്ലെയറിന് വിശ്വസിക്കാനാകുന്നില്ലായിരുന്നു. ആശുപത്രിയിലെത്തിയിട്ടും ആ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ക്ലെയറിന് സമയമെടുത്തു. എന്നാല്‍ 12 മണിക്കൂറിന് ശേഷം നവജാത ശിശുവിനെ വീണ്ടും കണ്ടതോടെ ക്ലെയറിലെ അമ്മ ഉണര്‍ന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് കാമുകനും എത്തിയിരുന്നു. 

ഫിന്‍ലേ എന്ന് പേരിട്ട കുട്ടിക്ക് ഇന്ന് വയസ്സ് രണ്ട്. അറിയാതെ വന്ന ഗര്‍ഭമായിട്ടും കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്രിപ്റ്റിക് പ്രഗ്‌നന്‍സി അഥവാ രഹസ്യ ഗര്‍ഭം എന്നാണ് ഇത്തരം പ്രസവങ്ങള്‍ക്ക്  പേര്. 2019ല്‍ ഓസ്‌ട്രേലിയന്‍ മോഡല്‍ എറിന്‍ ലാങ്‌മെയ്ഡിന്റെ പ്രസവവും ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു എന്ന മട്ടില്‍ നമ്മുടെ പത്രങ്ങളിലെ പ്രാദേശിക പേജുകളിലും ക്രിപ്റ്റിക് പ്രസവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 

സാധാരണ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന മോണിങ്ങ് സിക്ക്‌നെസ്സോ ഛര്‍ദ്ദിലോ തലചുറ്റലോ ഒന്നും ഇത്തരം ഗര്‍ഭങ്ങള്‍ക്ക് ഉണ്ടാകില്ല. സാധാരണ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനുള്ള പരിശോധനകളിലും ഇത് വെളിപ്പെട്ടെന്ന് വരില്ല. ക്രിപ്റ്റിക് പ്രസവത്തില്‍ കുറഞ്ഞ തോതില്‍ മാത്രമേ ഗര്‍ഭകാലത്തെ ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാറുള്ളൂ. 

475 ഗര്‍ഭങ്ങളില്‍ ഒന്ന് ക്രിപ്റ്റിക് ഗര്‍ഭമാകാമെന്നും ഗര്‍ഭം സംബന്ധിച്ച് 20 ആഴ്ചയ്ക്ക് ശേഷമേ ഗര്‍ഭിണി അറിയൂ എന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാകും ഇത് അറിയുക. 

സാധാരണ ഗതിയില്‍ ആദ്യ ഗര്‍ഭധാരണം നടക്കുന്ന യുവതികളിലോ ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലോ ഒക്കെയാണ് ക്രിപ്റ്റിക് ഗര്‍ഭങ്ങളുണ്ടാകുക. ക്രമം തെറ്റിയ മാസമുറയുള്ള സ്ത്രീകളും ചിലപ്പോള്‍ ഗര്‍ഭം സംബന്ധിച്ച സൂചനകള്‍ അറിയാതെ പോകാറുണ്ട്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമുള്ള സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനവും ക്രമം തെറ്റിയ ആര്‍ത്തവവുമൊക്കെ പതിവാണ്.

English Summary : Cryptic pregnancy, Mother reveals  she didn't know she was pregnant until  was giving birth

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com