ADVERTISEMENT

കോവിഡ് കേസുകൾ കേരളത്തിലും ഇന്ത്യയിലും ക്രമാതീതമായി വർദ്ധിക്കുകയാണല്ലോ. ഒരു ഘട്ടത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നതാണ്. ഇപ്പോൾ ക്രമാതീതമായി കൂടിയതിന് പല കാരണങ്ങൾ ഉണ്ടാകാം. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ആരോഗ്യ മേഖലയിലുള്ളവർ നിർണ്ണയിച്ചു നടപടിയെടുക്കട്ടെ. ഓസ്‌ട്രേലിയൻ മണ്ണിൽ ഈ വൈറസിനെ തടഞ്ഞു നിർത്തിയത് നിങ്ങളുമായി പങ്കു വയ്ക്കാം. ഒട്ടും എളുപ്പം ആയിരുന്നില്ല ഈ മഹാവ്യാധിയെ പിടിച്ചു കെട്ടുകയെന്നത്. എല്ലായിടങ്ങളിലും ചെയ്തതുപോലെ  ബോധവൽക്കരണമായിരുന്നു പ്രധാന നടപടി. 

മാധ്യമങ്ങളുടെ പിന്തുണയോടെ ഇത് നടപ്പിൽ വരുത്തി. കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ. പിന്നീട് മരണങ്ങൾ കൂടിയപ്പോൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. വിക്ടോറിയയിൽ  നാല് മാസം നീണ്ടു ഈ സമ്പൂർണ്ണ ലോക്ക് ഡൗൺ. പിന്നീട് പടിപടിയായി ലോക്ക് ടൗണിൽ അയവു വരുത്തി. ഇപ്പോൾ ജനങ്ങൾ മാസ്ക്കും മറ്റും വയ്ക്കാൻ നിർബന്ധിതരാകാത്ത നിലയിലെത്തി. വലിയ ആശ്വാസം ഉണ്ടെങ്കിലും ചെറിയൊരു ശതമാനം ജനങ്ങൾക്കും ഉള്ളിൽ ഭയമുണ്ട്. എപ്പോൾ വേണമെങ്കിലും കേസ്സുകൾ വരാനുള്ള സാധ്യതയാണ് ഉള്ളത്. ഇനി പറയുന്നവ പ്രധാനപ്പെട്ടവയാണ്.

1. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾ ഒന്നടങ്കം അനുസരിച്ചു. കുടുംബക്കാരെ പോലും സന്ദർശിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ കടുത്തതായിരുന്നെങ്കിലും ഈ വിപത്തിനെ ഒഴിവാക്കാൻ മറ്റു വഴികളില്ല എന്ന് ജനം തിരിച്ചറിഞ്ഞു.

2. പുറത്തിറങ്ങരുത് എന്ന് നിർദശം വന്നാൽ 99% ജനങ്ങളും അത് അനുസരിച്ചു.

3. കോവിഡ് ബാധിതരെ ക്വാറന്റീൻ ചെയ്യണം എന്ന് നിർദ്ദേശിപ്പോൾ അത് അനുസരിച്ചു.

4. മാസ്ക് നിബന്ധമാക്കിയപ്പോൾ 100% പേരും അത് പാലിച്ചു. നിബന്ധന എടുത്തു മാറ്റിയിട്ടും നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോഴും അത് ചെയ്തു വരുന്നു.

5. കേസ്സുകൾ കുറഞ്ഞപ്പോൾ പള്ളികളിലും, കഫേകളിലും, റെസ്റ്റോറൻറ്റുകളിലും പോകുമ്പോൾ പേര് വിവരങ്ങൾ എഴുതി നൽകുകയോ, ആപ്പ് ഉപയോഗിച്ചോ നൽകണം എന്ന നിർദേശം പാലിക്കപ്പെട്ടു. സ്ഥാപനങ്ങൾ അതിന് ജാഗ്രത കാട്ടി. അത് കൊണ്ട് കോൺടാക്ട് ട്രേസിങ് വളരെ വേഗത്തിൽ നടന്നു. ആളുകളെ പെട്ടെന്ന് വിവരങ്ങൾ അറിയിച്ചു, അവശ്യ നടപടികൾ എടുത്തു.

6. സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെട്ടു. ഇപ്പോഴും അത് തുടരുന്നു. 

7. സ്റ്റേറ്റുകൾ തമ്മിലുള്ള അതിർത്തികൾ അടച്ചു. ഒറ്റ കേസ് ഉണ്ടായപ്പോൾ പോലും ഇത് വേണ്ടി വന്നു. 

8. ആരോഗ്യ പ്രവർത്തകർ നിർദ്ദേശങ്ങൾ പാലിച്ചു പ്രവർത്തിച്ചു.

9. രോഗലക്ഷണങ്ങൾ ഉള്ളവർ കോവിഡ് ടെസ്റ്റ് ചെയ്യണം എന്നത് പാലിക്കപ്പെട്ടു.   

how-was-covid-contained-in-australia-article-image-two
Photo Credit : FiledIMAGE / Shutterstock.com

ചുരുക്കി പറഞ്ഞാൽ ഈ വിപത്തിനെപ്പറ്റി അറിയാവുന്നവരുടെ നിർദ്ദേശങ്ങൾ അപ്പാടെ നടപ്പിലാക്കുവാൻ ജനങ്ങൾ തീരുമാനിച്ചു. അതിന് ഫലവും ഉണ്ടായി. ഇപ്പോൾ സമ്പദ് വ്യവസ്ഥ കോവിഡിന് മുൻപത്തേക്കാളും വളർന്നിരിക്കുന്നു. ജനങ്ങൾ സ്വാതന്ത്ര്യം അനുഭവിക്കുന്നു, പഴയതു പോലെയല്ലെങ്കിലും ഭീതി ഒഴിഞ്ഞിരിക്കുന്നു. വാക്‌സിൻ നൽകുന്നത് തുടരുന്നു. പക്ഷെ ജനങ്ങൾ ഇപ്പോഴും ജാഗരൂകരാണ്. ഫെഡറൽ, സ്റ്റേറ്റ് ഗവൺമെൻറ്റുകൾ സദാ കാര്യങ്ങൾ വിലയിരുത്തുന്നു, വിവരങ്ങൾ ജനങ്ങൾക്ക് തൽസമയം എത്തിച്ചു കൊണ്ടിരിക്കുന്നു. 

ആരാധനാലയങ്ങൾ അടച്ചു, സർക്കാർ പരിപാടികൾ, സ്വകാര്യ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കപ്പെട്ടു. പരിഭവങ്ങൾ പറഞ്ഞവരെ പരിഗണിച്ചതേയില്ല. നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന നേതാക്കൾ ഒറ്റപ്പെട്ടുണ്ടായപ്പോൾ  വലിയ മാധ്യമ വിചാരണ നേരിട്ടു. ഇന്ത്യ പോലെയല്ല ഓസ്ട്രേലിയ, ജനസംഖ്യ കുറവാണ് തുടങ്ങിയ വാദങ്ങൾ ഉയർത്താം. പക്ഷെ ഒന്ന് പറയാതെ വയ്യ. ഇന്ത്യയിൽ പൊതുവെ നമ്മൾ ജാഗ്രത കൈവിട്ടു. നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി. തെരഞ്ഞെടുപ്പിന്റെ മറവിൽ ആൾക്കൂട്ടങ്ങൾ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു.

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കേണ്ട സ്ഥിതിയിലാണ് കേരളത്തിലും ഇന്ത്യ ഒട്ടാകെയും. ഒരൽപ്പം ജാഗ്രത കൂടി കാട്ടിയിരുന്നെകിൽ, നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിരുന്നെങ്കിൽ ഈ വിപത്തിനെ നമ്മൾ എന്നേ പിടിച്ചു കെട്ടിയേനെ. ഇനിയാണെങ്കിലും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കപ്പെട്ടതു പോലെ ചെയ്താൽ മരണങ്ങൾ ഒഴിവാക്കാം. സ്വസ്ഥമായി ജീവിക്കാം. 

അച്ചടക്കമുള്ള ജനങ്ങളുടെ കഥയല്ല പറയാൻ ശ്രമിച്ചത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങളും വിലക്ക് ലംഘനങ്ങളും ഇവിടെയും ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എങ്ങനെ മനുഷ്യ സമൂഹത്തിന് ഒറ്റക്കെട്ടായി നിന്ന് വിപത്തുകളെ നേരിടാം എന്നാണ് പറയാൻ ഉദ്ദേശിച്ചത്. കേരളം പ്രളയത്തെ നേരിട്ട പോലെ ഈ വൈറസിനെയും നിഷ്പ്രയാസം തുരത്താം. 

(ബെൻഡ്യൂറ സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് വികാരിയാണ് ലേഖകൻ)

English Summary : How was COVID contained in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com