രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ അണുബാധ നിയന്ത്രണത്തിലെ വെല്ലുവിളി
Mail This Article
രോഗലക്ഷണങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികളാണ് അണുബാധയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചൈനയില്‍ നടന്ന പഠനം. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നടന്ന സീറോളജിക്കല്‍ പഠനമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ രോഗനിര്‍ണയം നീളുകയോ ചിലപ്പോള്‍ നടക്കാതിരിക്കുകയോ ചെയ്യുന്നു. ഇത് വൈറസ് പടരാന്‍ ഇടയാക്കുന്നതായി പഠനം പറയുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ തരംഗം അവസാനിക്കുമ്പോഴേക്കും വുഹാനിലെ ജനസംഖ്യയില്‍ 3.77 ശതമാനത്തിന്റെ ശരീരത്തില്‍ സാര്‍സ് കോവ്2 വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരിലെ ആന്റിബോഡി നിരക്ക് കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ശരിക്കുള്ള അണുബാധയേക്കാൾ കുറവായിരുന്നു. പലതും രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകളാണെന്നതായിരുന്നു കാരണം. പല സമൂഹങ്ങളിലും രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് തിരിച്ചറിയപ്പെടാതെ ഇപ്പോഴും വ്യാപിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധന നടത്തുന്ന സ്‌ക്രീനിങ്ങ് സമീപനം വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ മതിയാകില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പകരം ഒരു പ്രദേശത്തെ നിരവധി പേരെ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്ന പൂള്‍ഡ് ടെസ്റ്റിങ്ങ് സമീപനമാകും പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് മൈക്രോബയോളജിയുടെ എംസ്പിയര്‍ ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
English Summary : Asymptomatic COVID patients infection controll is a challenge