ADVERTISEMENT

ഡിസംബറിൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എറണാകുളം ജില്ലയിലെ ഒരു തോറ്റ സ്ഥാനാർഥി കടുത്ത വിഷാദരോഗത്തിലേക്ക് വഴുതി വീണിരുന്നു. വൈദ്യസഹായം തേടിയ അദ്ദേഹം പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നു. ഏതാണ്ട് അതേ സമയത്തുതന്നെ തിരുവനന്തപുരത്തെ ഒരു യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മനശാസ്ത്ര വിഭാഗത്തിൽ ചികിത്സ തേടിയെത്തി. സ്ഥാനാർഥി അല്ലായിരുന്നുവെങ്കിലും പ്രചാരണത്തിൽ സജീവമായിരുന്ന യുവാവിന് തന്റെ പാർട്ടിക്കാരന്റെ അപ്രതീക്ഷിത പരാജയം താങ്ങാനായില്ല.

രാഷ്ട്രീയ ഉത്കണ്ഠയോ, തിരഞ്ഞെടുപ്പ് ഉത്കണ്ഠയോ ചിലപ്പോൾ നമ്മുടെ വൈദ്യശാസ്ത്ര പദാവലിയിൽ ഇനിയും ഇടംപിടിച്ചിട്ടുണ്ടാകില്ല. എന്നാൽ നാം അത് അഭിസംബോധന ചെയ്യേണ്ട ഒരു വിഷയമാണ്; പ്രത്യേകിച്ച് കടുത്ത രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത്. ഡോക്ടർമാർ പങ്കുവച്ച തിരുവനന്തപുരത്തെയും എറണാകുളത്തെയും കേസുകൾ ഒറ്റപ്പെട്ട വിചിത്ര സംഭവങ്ങൾ അല്ല. കക്ഷിരാഷ്ട്രീയ മനോഭാവവും ആശയപരമായ ചിന്താഗതികളും വെച്ചുപുലർത്തുന്ന വലിയൊരു ശതമാനം ജനങ്ങളെ ബാധിക്കാനിടയുള്ള സമ്മർദം, ഉത്കണ്ഠ,  വിഷാദരോഗം തുടങ്ങിയവയിലേക്കുള്ള  ചൂണ്ടുപലകയാണ്  അത്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. താൻ ജയിക്കണമെന്ന് ആഗ്രഹിച്ച സ്ഥാനാർഥി തോറ്റപ്പോൾ വിഷാദ മഗ്നനും മൗനിയുമായ ഒരു ആൺകുട്ടിയുടെ കഥയും രാഷ്ട്രീയ ഉത്കണ്ഠ യാഥാർഥ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വികാരപൂർവം അതിനെ സമീപിക്കുന്ന ആളുകൾ അതിനാൽ തന്നെ സംയമനം പാലിക്കേണ്ടത് അവരുടെ മാനസികാരോഗ്യത്തിന്  അത്യാവശ്യമാണ്. അപ്രതീക്ഷിത ഫലങ്ങൾ സംസാരിക്കാനോ നടക്കാനോ പറ്റാത്ത രീതിയിലുള്ള വൻ ആഘാതങ്ങൾ ചിലരിൽ ഉണ്ടാക്കാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മനഃശാസ്ത്ര വിദഗ്ധനായ ഡോ.അരുൺ ബി. നായർ പറയുന്നു.

'സന്ദേശം' യഥാർഥ ജീവിതത്തിൽ

രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസം മൂലമുണ്ടാകുന്ന സംഘർഷങ്ങളും അതിന്റെ ഫലമായ മാനസികാരോഗ്യ പ്രശ്നങ്ങളും വർധിച്ചുവരികയാണെന്ന് ഡോ. അരുൺ പറയുന്നു. സിപിഎമ്മിന്റെ കടുത്ത അനുഭാവിയായ ഒരച്ഛനും നരേന്ദ്രമോദി ഫാനായ മകനും തമ്മിലുള്ള വഴക്കിന്റെ കേസും ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.

"കുടുംബത്തിനുള്ളിൽ തന്നെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെയും അനുഭാവത്തിന്റെയും  വ്യത്യാസങ്ങൾ മൂലം കലഹമുണ്ടാകുന്ന നിരവധി കേസുകൾ കണ്ടിട്ടുണ്ട്.പലപ്പോഴും കൗൺസിലിങ് സെഷനുകളിൽ വഴക്കിന്റെ തുടക്കം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളിൽ നിന്നാണെന്ന് കാണാം", അദ്ദേഹം പറഞ്ഞു. സമാനമായ ഒരു കേസ് കൊച്ചിയിലെ ഒരു ആശുപത്രിയിലും നടന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ ഉറച്ച ആരാധകനായ പിതാവ് തന്റെ രാഷ്ട്രീയ ഹീറോയെ ചോദ്യംചെയ്ത മകന്റെ ഫോൺ അടിച്ചുടച്ചു. കുട്ടിയെ കൗൺസിലിങ് ചെയ്യുമ്പോഴാണ് ഡോക്ടർ ഇതിനെക്കുറിച്ച് അറിയുന്നത്.

ഇത്തരം കുടുംബകലഹങ്ങൾ മലയാളിയുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത  രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായ സന്ദേശത്തെ ആണ്. ചിത്രത്തിൽ ശ്രീനിവാസനും ജയറാമും അവതരിപ്പിച്ച  പ്രഭാകരനും പ്രകാശനും   രണ്ടു രാഷ്ട്രീയ കക്ഷികളിൽ പെടുന്നവരാണ്. സഹോദരന്മാരായ ഈ കഥാപാത്രങ്ങൾ തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയ  വാഗ്വാദങ്ങൾ ഇപ്പോഴും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. കഥ നടക്കുന്ന 1990-കളിൽ പ്രഭാകരനോ പ്രകാശനനോ കൗൺസിലിങിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യതയില്ല.   മാനസിക ആരോഗ്യത്തെ കുറിച്ച് മിണ്ടുന്നത് തന്നെ അന്ന് നിഷിദ്ധമായിരുന്നു. എന്നാൽ പുതിയ കാലത്തിന്റെ പ്രഭാകരന്മാരും പ്രകാശന്മാരും ആവശ്യമുള്ള സമയത്ത് മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടാൻ മടിക്കാറില്ല എന്നത് ശുഭകരമായ മാറ്റമാണ്.

ഇത്തരം കേസുകളിൽ കൗൺസിലിങ് ആണ് മുഖ്യമായും നടത്താറുള്ളതെന്ന് ഡോ. അരുൺ പറയുന്നു. " ഇടുങ്ങിയ കക്ഷി രാഷ്ട്രീയ കാഴ്ചപ്പാട് മാറ്റിവെച്ച് ഒരു വിശാല വീക്ഷണകോണിലൂടെ നാം രാഷ്ട്രീയത്തെ സമീപിക്കേണ്ടതുണ്ട്. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നതിനർഥം തോറ്റ രാഷ്ട്രീയ പാർട്ടി എത്ര ശക്തരാണെങ്കിലും തങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അവർ വിജയിച്ചില്ല എന്ന് മാത്രമാണ്, " ഡോ. അരുൺ ചൂണ്ടിക്കാട്ടി.

യുവാക്കളും സ്ത്രീകളുമാണ് രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും തകർന്നു പോകാറുള്ളതെന്നും തഴക്കവും പഴക്കവും വന്ന രാഷ്ട്രീയക്കാരെ ഇതൊന്നും ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. " നമ്മുടെ രാഷ്ട്രീയ സംവിധാനത്തിൽ ഒട്ടേറെ പ്രശ്നങ്ങളെ അതിജീവിച്ചും നിരവധി ആരോപണങ്ങൾ നേരിട്ടുമൊക്കെയാണ് ഒരാൾ നേതാവാകുന്നത്. അവരുടെ അനുഭവപരിചയം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ അവരെ സജ്ജരാക്കും,"ഡോ. അരുൺ കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങൾ ആശങ്കയേറ്റുന്നു

ഓരോ സെക്കൻഡിലും രാഷ്ട്രീയ യുദ്ധങ്ങൾ അരങ്ങേറുന്ന ഇടമാണ് സാമൂഹിക മാധ്യമങ്ങൾ. രാഷ്ട്രീയ വിഷയങ്ങൾക്ക് വരുന്ന കമന്റുകൾ പലതും പറഞ്ഞു പഠിപ്പിച്ചു വിട്ടത് മാതിരിയുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പാർട്ടികൾക്കും സാമൂഹിക മാധ്യമ സെല്ലുകളൊക്കെയുള്ള കാലത്ത്  പലതും ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന അഭിപ്രായപ്രകടനങ്ങൾ ആയിരിക്കും. സമൂഹമാധ്യമങ്ങളിൽ തർക്കങ്ങളിൽ ഏർപ്പെടുന്നത് തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഒരാളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ ആരോടെങ്കിലും വാദിച്ച് അവരുടെ ചിന്താഗതി മാറ്റാമെന്ന് കരുതുന്നത് ശുദ്ധ അബദ്ധമാണെന്ന്  കൊച്ചി റെനയ് മെഡിസിറ്റിയിലെ കൺസൾട്ട് മനഃശാസ്ത്രജ്ഞൻ ഡോ. യു. വിവേക്  പറയുന്നു. " സമൂഹ മാധ്യമങ്ങളിൽ വരുന്ന സംഗതികൾ നിങ്ങളുടെ മനഃസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ അത്തരം പ്ലാറ്റ്ഫോമുകളിൽ നിന്ന് കുറച്ചുദിവസം അകന്നു നിൽക്കുകയാണ് നല്ലത്. അഭിപ്രായങ്ങളാകും പലപ്പോഴും വാർത്ത എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. " അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : Politics related mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com