മരണ നിരക്ക് കൂടിയപ്പോൾ രാജി വച്ചാലോയെന്നു വരെചിന്തിച്ചു; ഫ്ലോറിഡയിൽ നഴ്സായ അനി പറയുന്നു
Mail This Article
‘യുഎസിൽ മരണ നിരക്ക് കൂടി നിന്നിരുന്ന സമയത്തു ജോലി രാജി വച്ചാലോയെന്നു വരെ ആലോചിച്ചു പോയ സന്ദർഭമുണ്ടെന്നു ഫ്ലോറിഡയിൽ നഴ്സായ പള്ളിക്കത്തോട് കരുനാട്ട് അനി ഏബ്രഹാം പറയുന്നു.
അനിയും ഭർത്താവ് റെജിയും ഒരേ ആശുപത്രിയിൽ തന്നെയാണ് ജോലി. റെജി ആദ്യം മുതൽ കോവിഡ് വാർഡിലാണ് ജോലി ചെയ്തിരുന്നത്. ന്യൂറോ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അനിയുടെ വാർഡും പിന്നീട് കോവിഡ് വാർഡാക്കി. ഇതോടെ അവധിയുടെ കാര്യം പ്രശ്നത്തിലായി. രണ്ടു പേർക്കും മിക്ക ദിവസങ്ങളിലും ജോലിക്കു പോകേണ്ടി വന്നു.
കുട്ടികൾ 3 പേരെയും വീട്ടിൽ അടച്ചു പൂട്ടിയിട്ടു പോയി ഒരുമിച്ചു ഡ്യൂട്ടി ചെയ്ത ഒട്ടേറെ ദിവസങ്ങളുണ്ടായി. കുട്ടികൾക്കു ക്ലാസില്ലാത്തതിനാൽ 12 വയസ്സുകാരി മകളെ, ഇളയ കുട്ടികളെ കൂടി എൽപിച്ചിട്ടാണ് ജോലിക്കു പോയത്. ജോലി സ്ഥലത്തേക്കു ട്രെയിനിലും ചില ദിവസങ്ങളിൽ രാത്രിയിൽ തനിച്ച് ഡ്രൈവ് ചെയ്തും പോയി.
ചെറുപ്പക്കാരിൽ കൂടുതൽ മരണം കണ്ടുവരുന്നത് യുഎസിലും ആശങ്കയുണ്ടാക്കുന്നുണ്ട്. വാർഡിൽ രോഗികളുടെ എണ്ണം നിശ്ചയിച്ച് ഓരോ നഴ്സിനെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാർ മരുന്നു നിശ്ചയിട്ടു പോയാൽ ഏതൊക്കെ സമയത്ത് അവ നൽകണമെന്നും വെന്റിലേറ്റർ സൗകര്യം വേണമെങ്കിൽ യന്ത്രങ്ങളുടെ പ്രവർത്തനം നിശ്ചയിക്കേണ്ടതുമെല്ലാം നഴ്സുമാർ തന്നെയാണ്. കോവിഡ് കാരണം നാട്ടിലേക്കുള്ള വരവു 2 വർഷമായി മുടങ്ങിയെന്നും അനി പറയുന്നു.
English Summary : Florida' malayali nurse Ani share her COVID experience