ADVERTISEMENT

പല രാജ്യങ്ങളിലും ഗർഭിണികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചെന്നും ഇന്ത്യയിലും വൈകാതെ ഇതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ന്യൂഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ. ഗർഭിണികൾക്കായി കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്നതിനു മുന്നോടിയായി കോവിഷീൽഡിന്റെയും കോവാക്സീന്റെയും  അധിക സുരക്ഷാ വിശദാംശങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈസർ, മൊഡേണ വാക്സീനുകൾ ഗർഭിണികളിൽ ഉപയോഗിക്കാൻ അമേരിക്കയിലെ യുഎസ്എഫ്ഡിഎ അനുമതി നൽകിയിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യയിൽ ഗർഭിണികൾക്ക് വാക്സീൻ നൽകാൻ അനുമതിയില്ല എന്ന് ദേശീയ വാക്സീൻ ദൗത്യസംഘം ചെയർമാൻ വി കെ പോൾ ചൂണ്ടിക്കാട്ടി. പുതിയ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ ഗവൺമെന്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങൾ അല്പം കൂടി ക്ഷമ ഇക്കാര്യത്തിൽ പുലർത്തണമെന്നും വി കെ പോൾ ആവശ്യപ്പെട്ടു. " വളരെ ചെറിയ കാലയളവിനുള്ളിലാണ് കോവിഡ് വാക്സീനുകൾ പലതും വികസിപ്പിച്ചത്. പ്രാഥമിക പരീക്ഷണങ്ങളിൽ ഒന്നും പലപ്പോഴും ഗർഭിണികളെ ഉൾപ്പെടുത്തിയിരുന്നില്ല, " അദ്ദേഹം പറഞ്ഞു. ഗൗരവതരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വാക്സീൻ സ്വീകരിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുലയൂട്ടുന്ന അമ്മമാർ വാക്സിനേഷന് മുൻപോ ശേഷമോ  മുലയൂട്ടൽ നിർത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും വി കെ പോൾ പറഞ്ഞു. വാക്സീൻ എടുത്ത ശേഷം ഫലപ്രാപ്തി നിർണയിക്കാനായി ആന്റിബോഡി പരിശോധനകൾ ചെയ്തു നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആന്റി ബോഡികൾ, ടി-കോശങ്ങൾ എന്നിങ്ങനെ പല വഴികളിലൂടെ ആണ് ഒരു വാക്സീൻ കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നത്. ടി-കോശങ്ങൾ ആന്റിബോഡി പരിശോധനയിൽ കണ്ടെത്താൻ സാധിക്കില്ല. പ്രദേശത്ത് ലഭ്യമായ വാക്സീൻ ഏതാണോ അതെടുത്തും കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ പിന്തുടർന്നും എല്ലാവരും സുരക്ഷ ഉറപ്പുവരുത്തണമെന്നും വി.കെ.പോൾ ആവശ്യപ്പെട്ടു. കോവിഡ് വന്നവർക്ക് ഇനി വാക്സീൻ വേണ്ട എന്ന ചിന്താഗതി പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : Covid vax approval for pregnant women soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com