മരിച്ചവരെ കാണാൻ സാധിക്കുന്നതായി അവകാശപ്പെടുന്ന വിചിത്ര രോഗം കാനഡയിൽ
Mail This Article
കോവിഡ് മഹാമാരിക്കിടെ തലച്ചോറിനെ ബാധിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയുടെ കിഴക്കൻ അറ്റ്ലാന്റിക് തീരത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉറക്കമില്ലായ്മ, ഓർമക്കുറവ്, വിഷാദരോഗം, ഇല്ലാത്ത കാഴ്ചകൾ കാണുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ബാധിക്കപ്പെട്ട ചിലർ തങ്ങൾക്ക് മരിച്ചു പോയവരെ കാണാൻ സാധിക്കുന്നതായി പറയുന്നു. വിശദീകരിക്കാനാവാത്ത വേദന, പേശി വേദന തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
വീട്ടിലുള്ള ഏറ്റവും അടുത്ത വ്യക്തിയെ മറ്റൊരാൾ ആണെന്ന് കരുതുന്ന മതിഭ്രമവും ഈ രോഗികൾ പ്രകടിപ്പിക്കുന്നു. ഈ വിചിത്ര രോഗത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടർമാർക്കോ ആരോഗ്യ പ്രഫഷണലുകൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ 48 പേരെയാണ് ഈ രോഗം ബാധിച്ചത്. അതിൽ ആറു പേർ മരണപ്പെട്ടു. ന്യൂബ്രൺസ് വിക്കിലെ അക്കാഡിയൻ പെനിൻസുല, മോൺക്ടൺ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളിലേറെയും.
ജനങ്ങൾ പരിഭ്രാന്തരാണെന്ന് വടക്കു കിഴക്കൻ ബ്രൺസ് വിക്കിലെ ബെർട്രാണ്ട് ഗ്രാമത്തിലെ മേയർ യോൺ ഗോഡ് വിൻ പറയുന്നു. ഈ രോഗം പരിസ്ഥിതി മാറ്റം മൂലം ഉള്ളതാണോ, ജനിതകപരമാണോ, മീനിൽ നിന്നോ മാനിറച്ചിയിൽ നിന്നോ പകരുന്നതാണോ എന്നെല്ലാം ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നു. പക്ഷേ ആർക്കും കൃത്യമായ ഉത്തരം ഇല്ലെന്ന് മേയർ പറഞ്ഞു.
സെൽഫോൺ ടവറുകളിലെ റേഡിയേഷനാണോ ഈ വിചിത്ര രോഗത്തിന് പിന്നിലെന്ന് ചില ആരോഗ്യവിദഗ്ധർ സംശയം ഉന്നയിക്കുന്നു. ഈ നാഡീവ്യൂഹ രോഗത്തെപ്പറ്റി പഠിക്കുന്നതിന് ഒരു വിദഗ്ധസമിതിയെ ഗവൺമെന്റ് നിയോഗിച്ചിട്ടുണ്ട്.
English Summary : Mysterious brain illness reported in Canada