ADVERTISEMENT

ശ്വാസകോശത്തിൽ മുറിവ് ഉൾപ്പെടെ മാരകമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കോവിഡിന്റെ പുതിയ വകഭേദം പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ(എൻഐവി) കണ്ടെത്തി. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് രാജ്യാന്തര യാത്രക്കാരുടെ സ്രവങ്ങളുടെ ജനിതക സീക്വൻസിങ്ങിൽ നിന്നാണ് B. 1.1.28.2 എന്ന വകഭേദം തിരിച്ചറിഞ്ഞത്.

ശ്വാസകോശത്തിൽ മുറിവുകൾ, ഭാരക്കുറവ്, ശ്വാസകോശ നാളിയിലെ ഉയർന്ന വൈറൽ ലോഡ് തുടങ്ങിയവ ഈ വകഭേദത്തിന് രോഗികളിൽ ഉണ്ടാക്കാൻ സാധിക്കും. സിറിയൻ ഹാംസ്റ്റർ മാതൃക അനുസരിച്ചാണ് വ്യാപന ശേഷി നിർണയിച്ചത്. ഈ വകഭേദത്തിന്റെ തീവ്രത നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് BioRxiv ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എൻഐവിയിലെ ശാസ്ത്രജ്ഞർ പറയുന്നു.

കൂടുതൽ ഗവേഷണങ്ങൾക്കും അവലോകനങ്ങൾക്കും ശേഷം എൻഐവി ഈ പഠനഫലങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന ആവശ്യമെങ്കിൽ ഈ വകഭേദത്തിന് പേരിടുകയും തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. 2020 ഡിസംബറിലും 2021 ജനുവരിയിലും രാജ്യത്തെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ഈ വകഭേദത്തെ കണ്ടെത്താൻ സാധിച്ചത്.

ഈ വകഭേദം രാജ്യത്ത് പരന്നിട്ടില്ലെന്നും അതിനാൽ നിലവിൽ ഇതൊരു പൊതുജനാരോഗ്യ വിഷയമല്ലെന്നും എൻഐവി ഡയറക്ടർ പ്രഫ. പ്രിയ എബ്രഹാം ചൂണ്ടിക്കാട്ടി. ഈ വകഭേദം വാക്സീനുകൾക്ക് വെല്ലുവിളി ഉയർത്താനുള്ള സാധ്യതയും എൻഐവിയിലെ ഗവേഷകർ തള്ളിക്കളയുന്നു.

English Summary : A new COVID variant detected in India, can cause lung lesions, weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com