ADVERTISEMENT

വീട്ടിലുണ്ടാകുന്ന എല്ലാ ചെടികളും കണ്ണുംപൂട്ടി പറിച്ച് കറിവച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയുടെയും കൊച്ചുമകളുടേയും അനുഭവങ്ങൾ പറയുന്നത്. ലോക്ഡൗൺ ആയതിനാൽ പറമ്പിൽ കണ്ട ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വയ്ക്കുകയായിരുന്നു അമ്മൂമ്മ. ചീരയാണെന്ന് കരുതി അമ്മൂമ്മ കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റ്യൂറ എന്ന ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളിൽച്ചെന്നാൽ മരണം വരെ സംഭവിക്കാം. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകൾ മരിയ ഷാജിയ്ക്കുമാണ് വിഷബാധയേറ്റത്. മരിയ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപത്തുള്ള ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. 

വീട്ടിൽ അമ്മൂമ്മയും കാൻസർ ബാധിച്ച് കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം. കറി കഴിച്ച് അൽപ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്‌ക്ക്  അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഛർദ്ദിയും പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയച്ചത്. ഉടൻതന്നെ മകളും കുടുംബവും സ്ഥലത്തെത്തി. കിടപ്പുരോഗിയായ അപ്പൂപ്പൻ വീട്ടിലുള്ളതിനാൽ 14 വയസുകാരിയായ മകളെ വീട്ടിൽ നിർത്തിയശേഷം ഇവർ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയിൽ പോവുകയായിരുന്നു. 

അൽപ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങൾ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ പിച്ചുപേയും പറയുകയും കടുത്ത രീതിയിൽ ബഹളം വയ്ക്കുകയും ചെയ്യുന്ന കുട്ടിയ്ക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികൾ വികസിച്ചിരുന്നു. എൻസെഫാലിറ്റിസ് അഥവാ മസ്തിഷ്ക ജ്വരത്തിന്റേതായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം തിരിച്ചറിയാൻ കാരണമായത്. 

സമാനമായ ലക്ഷണങ്ങളുമായി കുട്ടിയുടെ അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ അവരോടൊപ്പമാണെന്നും നാട്ടുകാർ അറിയിച്ചതോടെയാണ് ഇത് വിഷബാധയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചീരയെന്ന് കരുതി കറിവച്ചത് ഉമ്മത്തിന്റെ ഇലയായിരുന്നുവെന്ന് മനസ്സിലാകുന്നത്. ഉടൻ തന്നെ ആമാശയത്തിൽ നിന്നും ആഹാരം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ വിഷബാധ സ്ഥിരീകരിച്ചു. ഡോക്ടർമാർ കുട്ടിയ്ക്ക് അടിയന്തര ചികിത്സ ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നില മെച്ചപ്പെട്ട കുട്ടി ആശുപത്രി വിട്ടു. എമർജൻസി വിഭാഗം കൺസൽട്ടന്റ് ഡോക്ടർ ജൂലിയസ്, പീഡിയാട്രിക് വിഭാഗം കൺസൽട്ടന്റ് ഡോക്ടർ ബിപിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.

പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്ന ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകൾ. തണ്ടുകളിൽ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാൽ ചീരയാണെന്നേ തോന്നുകയുള്ളു. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള വിഷച്ചെടിയാണ് ഉമ്മമെന്ന് കുട്ടിയെ ചികിത്സിച്ച രാജഗിരി ആശുപത്രിയിലെ ഡോക്ടർ ബിപിൻ ജോസ് പറഞ്ഞു. ലോക്ഡൗൺ കാലത്ത് പലരും പറമ്പിലും മറ്റും വളരുന്ന പലതരം ഇലകളും മറ്റും കൊണ്ട് കറിവയ്ക്കുന്നത് ഒരു ട്രെൻഡാണ്. എന്നാൽ ഇത്തരത്തിൽ എല്ലാച്ചെടികളും ഭക്ഷ്യയോഗ്യമല്ലെന്നും രൂപസാദൃശ്യമുള്ള ചെടികൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വൻ അപകടത്തിന് കാരണമാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു, അന്ന് സംശയം തോന്നിയ കുടുംബാംഗങ്ങൾ തന്നെ ചെടി പറിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കാൻസർ രോഗിയായ അപ്പൂപ്പന് മൂക്കിലെ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നതെന്നതിനാൽ അപ്പൂപ്പൻ കറി കഴിച്ചിരുന്നില്ല.

English Summary : Detura leaves curry and food poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com