കോവിഡ് മൂന്നാം തരംഗം: കുട്ടികൾ മാത്രം ശ്രദ്ധിച്ചാൽ മതിയോ?
Mail This Article
കോവിഡ് രണ്ടാം തരംഗത്തെ ഒരുവിധം അതിജീവിച്ചു വരികയാണ് നമ്മുടെ രാജ്യം. എന്നാൽ സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. രണ്ടാം തരംഗത്തിൽ നിരവധി കുട്ടികൾ കോവിഡ് പോസിറ്റീവായത് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന ധാരണ പൊതുവേ സൃഷ്ടിച്ചിരുന്നു.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെങ്കിലും അവർക്ക് മാത്രമായിരിക്കില്ല അപകടസാധ്യതയെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അഭിപ്രായപ്പെടുന്നു. ജനിതകവ്യതിയാനം സംഭവിച്ച് കൂടുതൽ ശക്തമായ വൈറസ് വകഭേദങ്ങൾ വാക്സീൻ എടുക്കാത്തവരെ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കാത്ത ഒരു വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഇതിനാൽ കുട്ടികൾ, പ്രത്യേകിച്ച് 10 നും 18 നും ഇടയിൽ പ്രായമുള്ളവർ കരുതിയിരിക്കണമെന്ന് സീറോ സർവേകൾ മുന്നറിയിപ്പു നൽകുന്നു. രണ്ടാം തരംഗത്തിൽ മുതിർന്നവർക്ക് ഉണ്ടായ അത്ര തന്നെ തീവ്രതയിൽ കോവിഡ് ഈ വിഭാഗക്കാരെ പിടികൂടാൻ സാധ്യതയുണ്ട്.
ഹൃദ്രോഗം, ശ്വാസകോശരോഗം, ടൈപ്പ് 1 പ്രമേഹം, കിഡ്നി രോഗം, അമിതവണ്ണം പോലുള്ള സഹരോഗാവസ്ഥകൾ ഉള്ള കുട്ടികളിൽ കോവിഡ് മൂന്നാം തരംഗം മാരകമായേക്കാമെന്നും കരുതപ്പെടുന്നു. അമേരിക്ക, കാനഡ പോലുള്ള ചില രാജ്യങ്ങളിൽ കുട്ടികൾക്കും വാക്സിനേഷൻ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സുരക്ഷിരാക്കി നിർത്താൻ ഇനി പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്.
1. കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം.
2. കുട്ടികൾ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യകരമായ ഭക്ഷണം അവരുടെ പ്രതിരോധശേഷി വളർത്തും.
3. സ്കൂളുകൾ തുറന്നാലും ഉടനെ കുട്ടികളെ അവിടേക്ക് അയക്കരുത്.
4. കുട്ടികളുടെ കൈകൾ എപ്പോഴും വൃത്തിയാക്കിയും അണുവിമുക്തമാക്കിയും വയ്ക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പറ്റി അവരെ പഠിപ്പിക്കുക; അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
English Summary : COVID-19 Third Wave: Most Coronavirus Affected Children