ADVERTISEMENT

കേരളത്തിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്തകൾ കൂടുകയാണ്. പല ആശുപത്രികളിലും ഡോക്ടർമാർക്കെതിരെ നടക്കുന്ന അസഭ്യം പറച്ചിലും ഭീഷണികളുമൊന്നും മിക്കപ്പോഴും വാർത്തയാകാറില്ല. ഡോക്ടർമാരെ കയ്യേറ്റം ചെയ്യുമ്പോഴോ ആശുപത്രിക്കു നേരേ അക്രമം നടക്കുമ്പോഴോ മാത്രമാണ് അതു പുറത്തറിയുന്നതെന്ന് ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്’ എന്ന വിഷയത്തിൽ മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ ഇൻഫോക്ലിനിക് അഡ്മിനും കോ ഫൗണ്ടറുമായ ഡോ. പി.എസ്. ജിനേഷ് പറഞ്ഞു. 16 ന് വൈകിട്ട് 7 ന് നടന്ന ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്, മാവേലിക്കര ജില്ലാ ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു ഐഎംഎ കോട്ടയം സെക്രട്ടറി ഡോ. ബിബിൻ പി. മാത്യു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, അഡ്വ. എം.സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

എംആർ വാക്സീൻ യജ്ഞത്തിന്റെ ഭാഗമായി, കുഞ്ഞിന്റെ ആരോഗ്യത്തിനു വാക്സീൻ സ്വീകരിക്കണമെന്ന് പറഞ്ഞതിനാണ് ഒരു നഴ്സിനു മർദനമേൽക്കേണ്ടി വന്നത്. ‌ഇതുപോലെ പലപ്പോഴും നിസ്സാര കാരണങ്ങളുടെ പേരിലാണ് ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത്.

വൈകാരിക പ്രതികരണം, കമ്യൂണിക്കേഷൻ ഗ്യാപ്, യുതവതലമുറയുടെ പ്രശ്നം തുടങ്ങിയ ആരോപണങ്ങളാണ് പലപ്പോഴും ഇത്തരം ആക്രമണങ്ങൾക്കു കാരണമായി പറയുന്നത്. വൈകാരികത ഒരിക്കലും ഒരു ഡോക്ടറെ ദേഹോപദ്രവം ഏൽപിക്കാനുള്ള കാരണമാക്കാവുന്നതല്ല. പരാതികളുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താനുള്ള നിയമസംവിധാനങ്ങൾ ഇവിടെയുണ്ട്. അതനുസരിച്ച് അന്വേഷണം നടന്ന്  കുറ്റക്കാർക്കെതിരെ നടപടി എടുക്കട്ടെ. കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കുന്നതിന് ആരും എതിരല്ല– ജിനേഷ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെ, മർദമനേറ്റ ഡോക്ടറെ വീണ്ടും പിന്നിൽനിന്ന് കുത്തുകയാണ് ചെയ്യുന്നത്. കിട്ടുന്ന അടിയുടെ വേദന മാറും, പക്ഷേ അതേൽപിക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്. ഡോക്ടർമാരുടെ ആത്മവിശ്വാസംതന്നെ ഇല്ലാതാകും. ഡോക്ടർമാർ പറയുന്നത് അനുസരിക്കാതെ, പിന്നീട് രോഗിക്ക് അത്യാഹിതം സംഭവിക്കുമ്പോൾ ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചും ഡോ. ജിനേഷ് പറഞ്ഞു. 

ഒരു ഡോക്ടറുടെ കടമ ചികിത്സ എന്ന ജോലി ചെയ്യുകയാണ്. ഒരു രോഗിയുടെ ജീവൻ നഷ്ടമാകുമ്പോൾ ഡോക്ടർക്കും വിഷമം ഉണ്ടാകും. ചികിത്സാ പരിമിതിക്കുള്ളിൽനിന്നും രോഗിയുടെ ജീവൻ രക്ഷിക്കുക എന്ന ജോലിയാണ് ഡോക്ടർമാർ ചെയ്യുന്നത്. സദുദ്ദേശത്തിൽ ചെയ്യുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാതെ വാശി പിടിച്ചതിനു ശേഷം നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആ വിഷമത്തിനൊപ്പമാണ് മർദം കൂടി ഏൽക്കേണ്ടി വരുന്നത്. 

മെഡിക്കൽ കോളജുകളിൽ പലപ്പോഴും അക്രമത്തിനിരയാകുന്നത് യുവഡോക്ടർമാരാണ്. അവരാണ് 24 മണിക്കൂറും അത്യാഹിത വിഭാഗത്തിലും ഐസിയുവിലും പ്രവർത്തിക്കുന്നത്. ഡോക്ടർമാർക്കെതിരെ ഉണ്ടാകുന്ന ആരോപണങ്ങൾ പരിശോധിക്കട്ടെ. ഡോക്ടർമാരും മനുഷ്യരാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മർദനങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും നടക്കാറുണ്ട്. 

മരണത്തിനു ശേഷമുള്ള പോസ്റ്റ്മോർട്ടം പരിശോധനയെ കുറിച്ചു പറയുമ്പോഴും പലപ്പോഴും വെർബൽ അബ്യൂസിന് ഡോക്ടർമാർ വിധേയമാകാറുണ്ട്. ഒരു രോഗി ആശുപത്രിയിലെത്തും മുമ്പോ അല്ലെങ്കിൽ ആശുപത്രിയിലെത്തിയ ശേഷം രോഗകാരണം വ്യക്തമാകാതെ മരണപ്പെടുകയോ ചെയ്താൽ, മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തണമെന്നതാണ് നിയമം. അതു നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഡോക്ടർമാരല്ല, അത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. ഡോക്ടറുടെ ചുമതല മരണം സംഭവിച്ചാൽ കാരണം അറിയില്ലെങ്കിൽ അത് പൊലീസിനെ അറിയിക്കുക എന്നതാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും വെർബൽ അബ്യൂസ് നേരിടേണ്ടി വരുമെന്നും ഡോ. ജിനേഷ് പറഞ്ഞു. 

English Summary : Attack on doctors; Infoclinic admin and cofounder Dr. P. S Jinesh's version

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com