ADVERTISEMENT

ജീവിതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടി. ഒരുപക്ഷേ ജീവിക്കണമെന്ന അതിയായ ആഗ്രഹം തന്നെയാണ് 27 കൊല്ലം അവളിൽ ജീവൻ നിലനിർത്തിയതുതന്നെ. ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട എന്ന അപൂർവ രോഗത്തോട് പൊരുതി ആത്മധൈര്യംകൊണ്ട് മാതൃകയായ ലത്തീഷ അൻസാരിയെ ചികിത്സിച്ചിരുന്ന ഡോ. സോഫിയ സലീം മാലികിന്റെ വാക്കുകളാണിവ. 

ബലത്തിൽ ഒന്ന് പിടിച്ചാൽ പോലും എല്ലുകൾ ഒടിഞ്ഞു പോകുന്ന നിലയിലായിരുന്നു ലത്തീഷ. അഞ്ചുവർഷം മുൻപ് പൾമണറി ഹൈപ്പർ ടെൻഷൻ എന്ന രോഗാവസ്ഥയും ബാധിച്ച നിലയിലാണ് ലത്തീഷ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ പൾമണോളജിസ്റ്റായ ഡോ. സോഫിയയുടെ അരികിലെത്തിയത്. പലപ്പോഴും ശ്വസനത്തിന് ഓക്സിജൻ സിലിണ്ടറിനെ ആശ്രയിക്കേണ്ട നിലയിലായിരുന്നിട്ടുകൂടി വളരെ ഊർജസ്വലയായിരുന്നു ലത്തീഷ. ചികിത്സയിലൂടെ പിന്നീട് ഓക്സിജൻ സിലിണ്ടറിന്റെ സഹായം ഇല്ലാതെ ശ്വസിക്കാവുന്ന നിലയിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ ഒന്നര വർഷം മുൻപ് ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് പിന്നീടിങ്ങോട്ട് പൂർണമായും ഓക്സിജൻ സിലിണ്ടറിന്റെ പിന്തുണയിലായിരുന്നു ലത്തീഷയുടെ ജീവിതം.

സ്വയം ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലുമാവാത്ത നിലയിലായിരുന്നിട്ടും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് എം കോം വരെയുള്ള പഠനം പൂർത്തിയാക്കിയതും സിവിൽ സർവീസിനായി തയ്യാറെടുത്തതുമെല്ലാം . പെയിന്റിങ്, കീബോർഡ്, ക്രാഫ്റ്റ്, പാചകം തുടങ്ങി തന്റെ പരിമിതികളെ മറികടന്നുകൊണ്ട് ലത്തീഷ കടന്നു ചെല്ലാത്ത മേഖലകളില്ല. ചികിത്സയുടെ ഭാഗമായി കാണാനെത്തിയപ്പോൾ ഒരിക്കൽ ഡോ. സോഫിയയുടെ ചിത്രം ഗ്ലാസ് പെയിന്റു ചെയ്ത് സമ്മാനിച്ചിരുന്നു. അത് താൻ ഏറെ സ്നേഹത്തോടെ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറയുന്നു.

dr-sophia
ഡോ. സോഫിയ സലീം(ഇടത), ലത്തീഷ വരച്ചു കൊടുത്ത ചിത്രം(വലത്)

ചികിത്സിച്ചു മാറ്റാനാവാത്ത രോഗമായതിനാൽ അണുബാധകൾ തടയുക, ശ്വാസതടസ്സം പരിഹരിക്കുക തുടങ്ങിയ സപ്പോർട്ടീവ് ചികിത്സകൾ മാത്രമാണ് നൽകാനാവുക. ലത്തീഷയുടെ കുടുംബത്തിന്റെ പിന്തുണയാണ് ഇക്കാര്യത്തിൽ എടുത്തു പറയേണ്ടത്. പ്രത്യേകിച്ച് ലത്തീഷയുടെ പിതാവ്. ഇക്കാലമത്രയും മകൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ജീവിച്ചത്. യഥാർത്ഥത്തിൽ ലത്തീഷയുടെ കൈകളും കാലുകളും ആ അച്ഛനായിരുന്നു എന്ന് തന്നെ പറയാം. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി എരുമേലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലത്തീഷ നേരിട്ടെത്തിയിരുന്നില്ല. എങ്കിലും ഏതാവശ്യത്തിനും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. അവസാനം വരെ തന്നാൽ ആകുന്ന എല്ലാ സഹായവും ലത്തീഷയ്ക്ക് ഡോ. സോഫിയ നൽകിയിരുന്നു.

ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട രോഗം ബാധിച്ചവരുടെ കൂട്ടായ്മയായ അമൃതവർഷിണിയിൽ സജീവ അംഗമായിരുന്നു ലത്തീഷ. കൂട്ടായ്മയിലെ അംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കോവിഡ് രോഗത്തെക്കുറിച്ചും വാക്സീനെ കുറിച്ചുമുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും ഡോ. സോഫിയയുമായി ചേർന്ന് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കണമെന്ന ആഗ്രഹം ലത്തീഷ പങ്കുവച്ചിരുന്നു. എന്നാൽ അത് നടത്തുന്നതിന് മുൻപുതന്നെ ലത്തീഷയുടെ ആരോഗ്യനില വഷളായി. ലത്തീഷ പൂർത്തിയാക്കാതെ ബാക്കിവെച്ച ആ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടർ ഇപ്പോൾ. അമൃതവർഷിണി കൂട്ടായ്മയുമായി ചേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമകൾ സമ്മാനിച്ച് കടന്നുപോയ ലത്തീഷയ്ക്കുവേണ്ടി തനിക്ക് ചെയ്യാൻ ബാക്കിയുള്ളത് ഇതാണെന്നും ഡോക്ടർ സോഫിയ പറയുന്നു.

English Summary : Osteogenesis Imperfecta, a rare disease affected Latheesha's memorized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com