കോവിഡ് മരണങ്ങൾ നിയന്ത്രിക്കുന്നതിൽ വാക്സീനുകൾ 95% ഫലപ്രദം
Mail This Article
കോവിഡ് മൂലമുള്ള മരണങ്ങൾ നിയന്ത്രിക്കുന്നതിൽ രണ്ട് ഡോസ് കോവിഡ് വാക്സീൻ 95 ശതമാനം വരെ ഫലപ്രദമാണെന്ന് പഠനം. കോവിഷീൽഡോ കോവാക്സിനോ ഒരു ഡോസ് എടുത്താലും കോവിഡ് അണുബാധ മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും വെല്ലൂർ സിഎംസിയും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി. തമിഴ്നാട്ടിലെ പൊലീസുകാരിൽ നടത്തിയ പഠനത്തിന്റെ ഡേറ്റയാണ് ഗവേഷകർ വിലയിരുത്തിയത്.
കോവിഡ് രണ്ടാം തരംഗത്തിനിടെ തങ്ങളുടെ സേനാംഗങ്ങൾക്ക് നടത്തിയ വാക്സിനേഷന്റെയും കോവിഡ് മരണങ്ങളുടെയും വിവരങ്ങൾ തമിഴ്നാട് പൊലീസ് വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ചാണ് വാക്സീൻ എടുത്തവരും അല്ലാത്തവരുമായ പൊലീസുകാരുടെ കോവിഡ് അനുബന്ധ മരണങ്ങൾ താരതമ്യം ചെയ്തത്. തമിഴ്നാട് പൊലീസ് സേനയിലെ 1,17,524 പൊലീസുകാരിൽ 32,792 പേർ ആദ്യ ഡോസ് കോവിഡ് വാക്സീനും 67,673 പേർ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി ഒന്നിനും മെയ് 14 നും ഇടയിലാണ് ഇവർ വാക്സീൻ എടുത്തത്. ശേഷിക്കുന്ന 17,059 പേർ വാക്സീൻ ഇതുവരെ എടുത്തിട്ടില്ല.
2021 ഏപ്രിൽ 13 നും മെയ് 14 നും ഇടയിൽ 31 പൊലീസുകാരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതിൽ നാലുപേർ കോവിഡ് വാക്സീൻ രണ്ട് ഡോസും ഏഴു പേർ ഒരു ഡോസും എടുത്തവരാണ്. അതേസമയം ശേഷിക്കുന്ന 20 പേർ വാക്സീൻ എടുക്കാത്തവരാണ്.
അതായത് വാക്‌സീൻ എടുക്കാത്തവരിൽ കോവിഡ് അനുബന്ധ മരണം 1000 പേരിൽ 1.17 എന്ന നിരക്കിലാണ്. ഒരു ഡോസ് വാക്‌സീൻ എടുത്തവരിൽ മരണസാധ്യത 1000 പേരിൽ 0.21 എന്ന നിരക്കിലാണ്. രണ്ട് ഡോസും എടുത്തവരിൽ ഇത് 0.06 ആയി കുറയുന്നു.
കോവിഡ് അനുബന്ധ മരണങ്ങൾ തടയുന്നതിൽ ഒരു ഡോസ് വാക്സീൻ 82 ശതമാനവും രണ്ട് ഡോസ് വാക്സീൻ 95 ശതമാനവും ഫലപ്രദമാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. കോവിഡ് മരണസംഖ്യ കുറയ്ക്കാൻ വാക്സീൻ കവറേജ് വർധിപ്പിക്കണമെന്നും ഇതിനെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും പഠനം ശുപാർശ ചെയ്യുന്നു. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ആണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
English Summary : COVID-19 vaccines prevent deaths, finds study