ADVERTISEMENT

എല്ലാർക്കും കിട്ടിയിട്ടും വാക്സീൻ ഞങ്ങൾക്കു മാത്രം തരുന്നില്ലല്ലോ എന്നു  പരിതപിച്ചു കൊണ്ടിരുന്ന ഗർഭിണികളുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരി പടർത്തുന്ന ഒരു കേന്ദ്ര ഗവൺമെന്റ് ഉത്തരവാണ് ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

കോവിഡ് വൈറസ് ബാധ ഗർഭിണികളിൽ ഉണ്ടാവുകയാണെങ്കിൽ അത് അമ്മയേയും കുട്ടിയേയും  ഒരു പോലെ ബാധിക്കുമെന്ന് നമുക്കറിയാം. ചില വേളകളിൽ അത് അമ്മയുടേയോ ഗർഭസ്ഥ ശിശുവിന്റെയോ ശാരീരിക സ്ഥിതിയെ വളരെ പെട്ടെന്നുതന്നെ സാരമായി ബാധിക്കുന്നതായി കണ്ടു വരുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ വിദഗ്ധർ വാക്സീൻ ഗർഭിണികൾക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വാക്സീൻ എടുത്തവരിൽ ഉണ്ടായേക്കാവുന്ന റിസ്കിനെ അപേക്ഷിച്ച് ഗുണഫലങ്ങളാണ് അമ്മമാരിൽ കൂടുതൽ  കാണുന്നതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശ. 

നാഷണൽ ടെക്നിക്കൽ അഡ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) ആണ് ഗർഭിണികളിൽ വാക്സീൻ ഉപയോഗിക്കാൻ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. പക്ഷേ ഒരേയൊരു വ്യവസ്ഥ മാത്രം. ഗർഭിണികളെ ഈ അസുഖം ബാധിക്കാനുള്ള സാധ്യത, അസുഖം വന്നാൽ  അമ്മയ്ക്കും കുഞ്ഞിനും വന്നേക്കാവുന്ന  സങ്കീർണതകൾ, വാക്സീൻ എടുക്കുന്നതു മൂലം ലഭ്യമാവുന്ന ഗുണഫലങ്ങൾ, വാക്സിനേഷൻ മൂലം ഉണ്ടായേക്കാം എന്നു നമ്മൾ ഭയപ്പെടുന്ന പാർശ്വ ഫലങ്ങൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കിയ ശേഷം ഉത്തമമായ ഒരു  അന്തിമതീരുമാനം എടുക്കുന്നതിന് ഗർഭിണിയെ പ്രാപ്തയാക്കിയിരിക്കണം എന്നതാണത്.

പതിനെട്ടു വയസ്സിനു മുകളിലുള്ള, ജനസംഖ്യയുടെ 69 ശതമാനം പേർക്കും ഇപ്പോൾ കോവിഡ് വാക്സിന് അർഹതയുണ്ട് എന്നിരിക്കേ അവരിൽ പകുതിയിലധികവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഏകദേശം 48 ശതമാനം വരുന്ന ഈ വിഭാഗത്തിൽ ധാരാളം ഗർഭിണികളും ഉൾപ്പെടുന്നു. രോഗാതുരരാകുന്ന, രോഗം മൂർഛിക്കുന്ന ഗർഭിണികൾക്ക് ഐസിയു ചികിത്സ വേണ്ടി വരുന്നത് സാധാരണ സ്ത്രീകളേക്കാൾ കൂടുതലാണ് എന്നത് ഏറെ ദുഃഖകരമായ മറ്റൊരു വസ്തുതയാണ്. 

ലോകമെങ്ങും മഹാമാരിയായി ദുരിതപ്പെയ്ത്തു തുടരുന്ന കൊറോണ എന്ന വ്യാധിയെ തുടച്ചു മാറ്റുന്നതിന് രോഗപ്രതിരോധ വാക്സീൻ സ്വീകരിക്കണോ വേണ്ടയോ എന്ന informed decision എടുക്കാനുളള അധികാരം പൂർണമായും ഗർഭിണിയിലേക്ക് നിക്ഷിപ്തമായിരിക്കുകയാണ് പുതിയ  മാർഗനിർദ്ദേശപ്രകാരം.

നിലവിൽ 3 വാക്സീനുകളാണ് ഇന്ത്യയിൽ  അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് ലഭ്യമായിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വാക്സീൻ എന്നിവ.

എപ്പോൾ വാക്സീൻ എടുക്കാം?

വാക്സീൻ എടുക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾക്ക് ഏതു മാസത്തിൽ വേണമെങ്കിലും അത് എടുക്കാം എന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ informed decision എടുക്കാൻ അവരെ കാര്യങ്ങൾ ശരിയായ രീതിയിൽ ബോധ്യപ്പെടുത്തണമെന്നു മാത്രം.

ഈയൊരുദ്യമത്തിൽ പങ്കാളികളാകുന്നതിന് വേണ്ടി capacity build നും മുൻനിര പ്രവർത്തകരെ പാകപ്പെടുത്തുന്നതിനും വാക്സിനേറ്റർമാരെയും മറ്റും പരിശീലിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനങ്ങൾ ഓറിയന്റേഷൻ ക്ലാസ് നടത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരെക്കൂടി ഇതിൽ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്. 

Photo credit :  Syda Productions / Shutterstock.com
Photo credit : Syda Productions / Shutterstock.com

എവിടെയെല്ലാം വച്ച് കൗൺസലിങ് കൊടുക്കാം?

1) മുൻ നിര പോരാളികൾ (FLW) ഭവന സന്ദർശന വേളയിൽ

2) ഗർഭിണികൾക്കുളള ക്ലിനിക്കുകൾ / ആന്റിനേറ്റൽ ക്ലിനിക്കുകൾ നടത്തുമ്പോൾ

3) ഗർഭിണികൾ മറ്റാവശ്യങ്ങൾക്കായി ആശുപത്രിയിൽ ഡോക്ടറെ കാണുമ്പോൾ

4) വാക്സീൻ എടുക്കാൻ വാക്സിനേഷൻ സെന്ററിൽ ചെല്ലുമ്പോൾ

5) കൗൺസലിങ് സമയത്ത് വാക്സിനേറ്റർ അഥവാ ഫ്രണ്ട് ലൈൻ വർക്കർ ഗർഭിണികളിൽ കോവിഡ് ബാധ ഉണ്ടായാൽ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ, വാക്സീൻ എടുത്താലുള്ള പ്രയോജനങ്ങൾ, വാക്സിനേഷനെ തുടർന്നുണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ, കുത്തിവയ്പിനെത്തുടർന്ന് ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്നിവയെപ്പറ്റി  സംസാരിക്കേണ്ടതാണ്.

ഇതോടൊപ്പം തന്നെ എങ്ങനെയാണ് കുത്തിവയ്പ്പിന് റജിസ്റ്റർ ചെയ്യേണ്ടത് എന്നും തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതാണെന്നും കൂടി ഗർഭിണിക്കും കൂടെ വരുന്ന ബന്ധുവിനും വിശദമാക്കി കൊടുക്കേണ്ടതാണ്. 

ഗർഭിണി ഡോക്ടറുടെ അടുത്ത് ചെക്കപ്പിനു വരുന്ന സമയം, ഈ കാര്യങ്ങളെക്കുറിച്ച് ഡോക്ടർക്ക് അവരെ ബോധവതിയാക്കാവുന്ന ഒരു സുവർണാവസരമാണ്.

എന്തിനു വേണ്ടിയാണ് ഗർഭിണികൾ വാക്സീൻ എടുക്കണം എന്ന് നിർദ്ദേശിക്കപ്പെടുന്നത്?

(1) ഗർഭാവസ്ഥ കോവിഡ് രോഗത്തിന്റെ റിസ്ക് കൂട്ടുന്നില്ല എങ്കിൽ കൂടിയും ഗർഭിണികളിൽ ഉണ്ടാകുന്ന കോവിഡ് ഗുരുതരമായേക്കാവുന്നതാണ്.

(2) മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ നവജാത ശിശുവിനു രോഗാതുരത കൂടുതലാവാം. 

(3) തുടക്കത്തിൽ ചെറിയ രീതിയിൽ കാണപ്പെടുന്ന അണുബാധ, വളരെപ്പെട്ടെന്നു തന്നെ ഗർഭിണിയുടെ ആരോഗ്യത്തെ  പ്രതികൂലമായി ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് മാറുകയും അതുവഴി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും അപകടത്തിലാവുകയും ചെയ്യാം.

(4) അതുകൊണ്ടുതന്നെ ഗർഭിണികൾ സ്വയം  രോഗബാധ വരുന്നതിൽ നിന്ന്  ഒഴിഞ്ഞു മാറാൻ ശ്രമിക്കുകതന്നെ വേണം. പ്രത്യേകിച്ച് കുത്തിവയ്പിപ്പിനു സന്നദ്ധരാവുന്നതിലൂടെ.

(5) രോഗബാധിതരാകാൻ സാധ്യത കൂടുതലുള്ള ഗർഭിണികളും, പ്രമേഹം  മുതലായ സങ്കീർണതകൾ കൂടെയുള്ള ഗർഭിണികളും നിർബന്ധമായും വാക്സീൻ എടുക്കേണ്ടതാണെന്ന് WHO നിഷ്കർഷിക്കുന്നു.

ആരൊക്കെയാണ് ഈ മഹാമാരി  പിടിപെടാൻ സാധ്യത കൂടുതലുള്ളവർ?

ഗർഭിണികളായ ആരോഗ്യ പ്രവർത്തകർ, ടിപിആർ കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്ന ഗർഭിണികൾ, വീടിനു പുറത്തെ ആൾക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടി  വരുന്ന ജോലികൾ ചെയ്യുന്ന ഗർഭിണികൾ, ചെറിയ വീടുകളിൽ കൂട്ടമായി കഴിയുന്ന ഗർഭിണികൾ എന്നിവർക്ക് റിസ്ക് കൂടുതലാണ്.

എങ്ങനെയാണ് കോവിഡ്-19 രോഗം ഗർഭിണികളെ ബാധിക്കുന്നത്?

രോഗം ബാധിക്കുന്ന ഏതാണ്ട് 90% ഗർഭിണികളിലും ആശുപത്രിയിൽ കിടത്തിച്ചികിത്സ വേണ്ടി വരുന്നില്ല എങ്കിലും വളരെ ചുരുക്കം ചിലരുടെ ആരോഗ്യത്തെ ഇത് സാരമായി തന്നെ ബാധിക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ കാണപ്പെടുന്ന ഗർഭിണികളിലാണ്  (Symptomatic Covid patients) മരണം വരെ എത്തിച്ചേരാവുന്ന ഗുരുതര രോഗബാധ കൂടുതൽ ഉണ്ടാവുന്നത്. ഇത്തരക്കാരിൽ ഐസിയുവിൽ പ്രവേശനം വേണ്ടി വരുന്ന തരത്തിലുള്ള രോഗബാധ, മാസം തികയാതെതന്നെ ഗർഭിണിയെ  പ്രസവിപ്പിക്കേണ്ടിവരിക, ഗർഭിണിയുടെ രക്ത സമ്മർദ്ദം ക്രമാതീതമായി കൂടുക, സിസേറിയൻ നിരക്ക്‌ കൂടുക മുതൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ ഗർഭമാവാൻ സാധ്യതയുണ്ട്

അമ്മയുടെ അസുഖം കുഞ്ഞിനെ ബാധിക്കുന്നത് എങ്ങനെയെല്ലാം?

ഏകദേശം 95 ശതമാനം കുഞ്ഞുങ്ങളിലും ഒരു പ്രശ്നവും ഇല്ലാതെതന്നെ അമ്മമാർക്ക് കോവിഡ് രോഗബാധ മാറിപ്പോവാറുണ്ട്. പക്ഷേ ചുരുക്കം ചില ഗർഭിണികളിൽ രോഗം മാരകമാവുകയാണെങ്കിൽ പ്രസവം നേരത്തേതന്നെ ആക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചല്ലോ. അതുവഴി മാസം തികയാതെ ജനിക്കുന്ന കുഞ്ഞിനെ കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതായി വരാം. നവജാത ശിശു പരിചരണ യൂണിറ്റുകളിൽ ഐസിയു ശുശ്രൂഷയും വേണ്ടി വരും.അപൂർവമായി  മരണം വരെ സംഭവിക്കാവുന്നതാണ്.

ഏതെല്ലാം റിസ്ക് ഫാക്ടേഴ്സ്? 

1) ഗർഭത്തിനു മുൻപു തന്നെ വേറെ രോഗങ്ങൾക്ക് അടിമപ്പെട്ടിരുന്ന ഗർഭിണികൾ. ഉദാഹരണത്തിന്, പ്രമേഹം, രക്തസമ്മർദ്ദം, 

ആസ്മ,  COPD, സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ശ്വാസകോശ രോഗങ്ങൾ, പ്രായമേറെയുള്ള ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ,  അവയവങ്ങൾ മാറ്റിവയ്ക്കപ്പെട്ടവർ, സിക്കിൾ സെൽ  അനീമിയ എന്ന രോഗം ബാധിച്ചവർ(ഹോമോ സൈഗസ്),ഇമ്മ്യൂണോ സപ്രസന്റ് തെറാപ്പി സ്വീകരിക്കുന്നവർ, ദീർഘകാല വൃക്കാ രോഗ ബാധിതർ, ഡയാലിസിസ് രോഗികൾ,

ജന്മനാലോ അല്ലാത്തതോ ആയ കാരണങ്ങൾ മൂലം ഹൃദ്രോഗം ബാധിച്ചവർ തുടങ്ങിയവരിൽ കോവിഡ് രോഗം തിക്ത ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

Photo credit :  RossHelen / Shutterstock.com
Photo credit : RossHelen / Shutterstock.com

വാക്സീൻ  ആർക്കൊക്കെ  കൊടുക്കാം?

മുൻനിരആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം വാക്സീന്റെ ഗുണഫലങ്ങൾ  ബോധ്യപ്പെട്ടു ദോഷവശങ്ങൾക്കു സാധ്യത കുറവാണെന്ന് മനസ്സിലാക്കി  സ്വയം സന്നദ്ധരായി  വരുന്ന എല്ലാവർക്കും വാക്സീൻ എടുക്കാവുന്നതാണ്. അതിനായി സമ്മത പത്രം ഒപ്പിട്ടു നൽകേണ്ടതാണ്. 

സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും സമയബന്ധിതമായി കോവിഡ് വാക്സീൻ നൽകാൻ ലക്ഷ്യമിട്ടു കൊണ്ട് മാതൃകവചം എന്ന പദ്ധതിക്ക് കേരള സർക്കാർ രൂപം നൽകിയിട്ടുണ്ട്. ജൂലൈ 15 മുതൽ 15 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ ഗർഭിണികൾക്കും ആദ്യ ഡോസ് വാക്സീൻ ഉറപ്പുവരുത്തുക എന്നതാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഗർഭധാരണത്തിനു മുൻപ് ഒരിക്കൽ കോവിഡ് വന്നവർക്ക് എപ്പോഴാണ്  വാക്സീൻ എടുക്കേണ്ടത്?

കോവിഡ് വന്നു മാറി 3 മാസത്തിനു ശേഷം.

ഗർഭിണി ആയിരിക്കുമ്പോൾ കോവിഡ് വന്നവർക്ക് പ്രസവ ശേഷം ഉടൻതന്നെ വാക്സീൻ എടുത്താൽ മതി.

എത്രാം മാസം മുതൽ കോവിഡ് വാക്സീൻ എടുക്കാം? 

ഗർഭാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും കോവിഡ് വാക്സീൻ എടുക്കാം.

ഏതു വാക്സിൻ എടുക്കണം ? 

ഏതു വാക്സിനാണോ ലഭ്യമായിട്ടുള്ളത് അത് എടുക്കുക.

രണ്ടാം ഡോസ് എപ്പോൾ എടുക്കണം? 

കോവാക്സിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തെ ഇടവേളയിൽ ആണ് എടുക്കേണ്ടത്. കോവിഷീൽഡിനെ സംബന്ധിച്ച് നിലവിൽ രണ്ടാമത്തെ ഡോസ് 12 - 16 ആഴ്ച ഇടവിട്ടാണ് നൽകി വരുന്നതെങ്കിലും ഗർഭ കാലയളവിൽതന്നെ രണ്ട് ഡോസും നൽകി പരമാവധി സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കോവിഷീൽഡിനും 28 ദിവസത്തെ ഇടവേളയാകും കൂടുതൽ അഭികാമ്യമായിട്ടുള്ളത്. പക്ഷേ ഇക്കാര്യത്തിൽ സർക്കാരിന്റെ സ്പഷ്ടീകരണം ഉണ്ടാവേണ്ടതുണ്ട്.

വാക്സീൻ എടുത്തതിനു ശേഷം എന്തെല്ലാം ശ്രദ്ധിക്കണം? 

SMS പാലിക്കാൻ മറക്കരുത്. രണ്ട് മാസ്ക് ധരിക്കുക, അടിക്കടി കൈ കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് വരാതെ സൂക്ഷിക്കുക. 

എങ്ങനെയാണ് റരജിസ്റ്റർ ചെയ്യുക? 

സാധാരണ ചെയ്യുന്ന പോലെ കോവിൻ പോർട്ടലിലോ വാക്സിനേഷൻ സെന്ററിൽ ഓൺസൈറ്റ് രജിസ്ട്രേഷനോ ചെയ്യാവുന്നതാണ്.

വാക്സിനേഷനിൽ നിന്ന് കോവിഡ് ബാധ ഉണ്ടാവുമോ?

ഇല്ല.

ഗർഭിണികൾക്ക് എടുക്കുന്ന ടി ഡി വാക്സീൻ കോവിഡ് വാക്സീനൊപ്പം എടുക്കാമോ?

ടിഡി വാക്സീനും കോവിഡ് വാക്സീനും ഒരേ ദിവസംതന്നെ ഇരു കൈകളിലുമായി എടുക്കാം. ഒരേ ദിവസം തന്നെ എടുക്കാൻ സാധിച്ചില്ലെങ്കിൽ ഇവ തമ്മിൽ രണ്ടാഴ്ചയുടെ ഇടവേള ഉണ്ടാവണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

കോവിഡ് വാക്സീൻ എടുത്താൽ അമ്മയ്ക്കോ കുഞ്ഞിനോ രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ എന്തെങ്കിലും സാധ്യതയുണ്ടോ? 

ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സീനുകൾ താരതമ്യേന സുരക്ഷിതമാണ്. മാത്രവുമല്ല, നിലവിലെ വിവരങ്ങൾ അനുസരിച്ച്  വാക്സിൻ ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാക്കുന്നതായി അറിവില്ല. പക്ഷേ ഏതൊരു വാക്സീൻ എടുത്താലും ഉണ്ടാകാവുന്നതു പോലെ ചെറിയ രീതിയിൽ പനി, ശരീരം വേദന, കുത്തിവയ്പ് എടുത്ത സ്ഥലത്തു വേദന, ചെറിയ അസ്വസ്ഥതകൾ എന്നിവ 1-3 വരെ ദിവസങ്ങളിൽ ഉണ്ടാകാവുന്നതാണ്. പക്ഷേ ദീർഘകാലത്തെ ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവാണ്. 

ഗർഭിണികളിൽ വാക്സിനേഷൻ ഒഴിവാക്കേണ്ടത് ഏതെല്ലാം സാഹചര്യത്തിലാണ്?  (contraindications)

മറ്റുള്ളവരിൽ എന്ന പോലെ ഗർഭിണികളിലും കോവിഡ് വാക്സിനേഷൻ താഴെ പറയുന്ന സാഹചര്യങ്ങളിൽ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

Photo credit : Rapeepat Pornsipak / Shutterstock.com
Photo credit : Rapeepat Pornsipak / Shutterstock.com

1) ആദ്യ തവണ വാക്സീൻ എടുത്തപ്പോൾ അലർജി / അനാഫിലാക്സിസ് ഉണ്ടായവർ

2) ഏതെങ്കിലും വാക്സിനോടോ, കുത്തിവയ്പിനോടോ, മരുന്നിനോടോ, ഭക്ഷണത്തിനോടോ അലർജി  ഉണ്ടായവർ 

താൽക്കാലികമായി വാക്സിനേഷൻ ഒഴിവാക്കേണ്ട സാഹചര്യങ്ങൾ ഇനി പറയുന്നവയാണ്.

1) കോവിഡ് ബാധ വന്നവർക്ക് മൂന്നു മാസത്തേക്ക് വാക്സീൻ എടുക്കാൻ പാടില്ല, അഥവാ രോഗം ഭേദമായ ശേഷം 4 - 8 ആഴ്ച കഴിഞ്ഞിട്ട് എടുക്കാം.

2) ഇപ്പോൾ രോഗം ബാധിച്ചിരിക്കുന്നവർക്ക് 

3) വൈറസ് ബാധ ഉണ്ടായപ്പോൾ ആന്റി ബോഡി ചികിത്സ / പ്ലാസ്മ ചികിത്സ നടത്തിയവരിൽ

ആഗോള തലത്തിൽ വാക്സിനേഷനെപ്പറ്റി എടുത്തിരിക്കുന്ന തീരുമാനങ്ങൾ എന്തൊക്കെയാണ്? 

ഈ വിഷയത്തിലെ  ആഗോള തലത്തിൽ പ്രഗത്ഭരായിട്ടുള്ളവർ വാക്സീന്റെ ഗുണ ദോഷ വശങ്ങൾ വിശകലനം ചെയ്യുകയും ഗർഭിണികൾക്ക് ആശ്വാസം നൽകത്തക്ക രീതിയിൽ ഒരു പോസിറ്റീവായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ വിഷയത്തെപ്പറ്റിയുള്ള  ദീർഘകാല പഠനങ്ങൾ ഇല്ല എന്നത്  ഒപ്പം സമ്മതിച്ചു തന്നിരിക്കുകയുമാണ്.

WHO: ഗുണദോഷങ്ങൾ തുലനം ചെയ്യുമ്പോൾ  കൂടുതൽ ഗുണപ്രദമെന്ന് കണ്ടാൽ റീ കോംബിനന്റ്  വാക്സിൻ ഉപയോഗിക്കാം എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.

WHO: വാക്സിനേഷനു മുൻപ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണമെന്നു നിഷ്ക്കർഷിയ്ക്കുകയോ പ്രഗ്നൻസി വൈകിക്കണമെന്നോ ഗർഭഛിദ്രം നടത്തണമെന്നോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല.

FIGO (ഇൻറർ നാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആന്റ് ഒബ്സ്റ്റട്രിക്സ്): Risk based approach ഗർഭിണികൾക്ക് ഗുണകരമല്ല.

RCOG (റോയൽ കോളജ്, ലണ്ടൻ): എല്ലാ ജനങ്ങൾക്കുമെന്ന പോലെ ഗർഭിണികൾക്കും വാക്സീൻ നൽകേണ്ടതാണ് എന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ഒപ്പം അമേരിക്കയിലെ ACOG മുന്നോട്ടു വച്ചിരിക്കുന്നതും മറ്റൊന്നല്ല തന്നെ. ഏതൊരു ജനതയെയും പോലെ ഗർഭിണികൾക്കും വാക്സീന് അവകാശമുണ്ടെന്നും പ്രഗ്നൻസി ടെസ്റ്റ് നടത്തേണ്ട  കാര്യമില്ലെന്നും ഗർഭിണി ആവാൻ ഉദ്ദേശിക്കുന്നവർക്ക് വാക്സീൻ എടുക്കാമെന്നും, അമ്പതു വയസ്സിൽ താഴെയുള്ള എല്ലാ സ്ത്രീകൾക്കും വാക്സീൻ അനുവദനീയമാണെന്നും കോളജ് വ്യക്തമാക്കുന്നു. പക്ഷേ mRNA വാക്സിൻ എടുക്കുന്നവർക്ക്  വന്നേക്കാവുന്ന ഒരു സങ്കീർണതയായ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെപ്പറ്റിയും അതിനെ ത്തുടർന്നുണ്ടാകാവുന്ന പ്ലേറ്റ്‌ലെറ്റ് എന്ന രക്താണുവിന്റെ ദൗർലഭ്യത്തെപ്പറ്റിയും ഒക്കെ ശർഭിണിക്ക് ഒരു അവബോധം സൃഷ്ടിക്കണം എന്നുകൂടി കോളജ് പറഞ്ഞു വയ്ക്കുന്നു.

ഗർഭിണികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യാനുസരണം വാക്സീൻ യഥാസമയം ലഭ്യമാകുന്നു എന്ന് ഗവണ്മെന്റ് നിഷ്കർഷ പുലർത്തേണ്ടതുണ്ട്.

വരും തലമുറയുടേയും അതിജീവനത്തിന് വഴിയൊരുക്കുന്ന മാതൃകവചത്തിന്റെ വിജയത്തിനായി നമുക്കൊത്തു ചേരാം.

English Summary : COVID- 19 vaccination for pregnant women; things to remember

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com