ADVERTISEMENT

അങ്ങനിരുന്നപ്പോഴാണ് വാട്സാപ്പിൽ ഒരു വാർത്ത വന്നത്. ‘ഇതെന്താ സംഭവം’ എന്ന് അടിക്കുറിപ്പുമായിട്ട്. വായിച്ചുനോക്കിയപ്പൊ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു എന്ന വാർത്തയാണ്. 

ഞെട്ടാൻ വൈറസെന്നും ചൈനയെന്നുമുള്ള വാക്കുകൾ അടുത്തടുത്ത് കേട്ടാൽ മതി എന്ന സാഹചര്യത്തിൽ ജീവിക്കുന്ന ഒരു കാലത്ത് ഭീതി പരത്താൻ ഈ വാർത്തയ്ക്ക് കഴിഞ്ഞേക്കും എന്നതുകൊണ്ട് മാത്രം ഇതെന്താണെന്ന് ഒന്ന് പറയാൻ ശ്രമിക്കാം.

അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച് അത്യപൂർവമായ ഒരു ഇൻഫെക്‌ഷനാണ് മങ്കി ബി വൈറസ് ഇൻഫെക്‌ഷൻ. 

മങ്കി ബി വൈറസെന്ന് മാത്രമല്ല ഈ വൈറസ് വിളിക്കപ്പെടുന്നത്. ഹെർപ്പസ് ബി, ഹെർപ്പസ് വൈറസ് സിമിയേ, ഹെർപ്പസ് വൈറസ് ബി എന്നിങ്ങനെയുള്ള പേരുകളിലും മങ്കി വൈറസ് ബി അറിയപ്പെടുന്നുണ്ട്.

നമ്മുടെ നാട്ടിൽ 'കുരങ്ങുപനി' എന്ന് വിളിക്കപ്പെടുന്നത് ഈ രോഗത്തെയല്ല കേട്ടോ. അത് ഫ്ലാവി വൈറിഡേ കുടുംബക്കാരായ വൈറസുകൾ കാരണം ഉണ്ടാവുന്ന കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗത്തെ വിളിക്കുന്ന പേരാണ്. നമ്മുടെ ടിയാൻ വേറെ കുടുംബമാണ്..

മുൻപ് പറഞ്ഞ സിഡിസി യുടെ റിപ്പോർട്ട് പ്രകാരം 1932ൽ ഈ വൈറസിനെ കണ്ടെത്തിയത് മുതൽ ഏതാണ്ട് അൻപതോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  മക്കാക് (macaque) എന്നറിയപ്പെടുന്ന കുരങ്ങുവർഗത്തിലാണ് വൈറസ് കണ്ടുവരുന്നതെങ്കിലും കപ്പൂച്ചിൻ കുരങ്ങന്മാർക്കും ചിമ്പാൻസികൾക്കും ഇൻഫെക്‌ഷൻ ഉണ്ടാവാറുണ്ട്.

മിക്കവാറും ഈ കേസുകളിലൊക്കെയും തൊലിപ്പുറത്തെ മുറിവുകളിൽ കുരങ്ങിൽ നിന്നുള്ള ശരീരസ്രവങ്ങൾ വീഴുകയുണ്ടായിട്ടുണ്ട്.കുരങ്ങ് കടിക്കുകയോ മാന്തുകയോ ചെയ്തപ്പൊഴോ മറ്റേതെങ്കിലും രീതിയിലോ ഒക്കെ. അതുതന്നെയാണ് ഇൻഫെക്‌ഷൻ കിട്ടുവാനുള്ള സാഹചര്യവും.

∙ രോഗബാധയുള്ള കുരങ്ങിന്റെ കടിയോ മാന്തോ ഏൽക്കുന്നതിലൂടെ.

∙ അതിന്റെ കോശങ്ങളോ ശരീരസ്രവമോ കണ്ണ്, മൂക്ക്, വായ, തൊലിപ്പുറത്തെ മുറിവുകൾ എന്നിവയിൽ വീഴുന്നതിലൂടെ.

∙ മറ്റ് ഏതെങ്കിലും രീതിയിൽ തൊലിപ്പുറത്തെ മുറിവിലൂടെ രോഗാണു ഉള്ളിലെത്താനിടയായാൽ - ഉദാഹരണത്തിനു നമ്മുടെ വെറ്റിനറി ഡോക്ടറെപ്പോലെ കുരങ്ങനുമായി സമ്പർക്കമുണ്ടാവാനിടയാവുന്ന സാഹചര്യത്തിൽ. 

ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്ന ഒരേയൊരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സിഡിസി പറയുന്നു.

ഫ്ലൂവിനു സമാനമായ ലക്ഷണങ്ങളാണ് ഇതിനുമുള്ളത്.

∙ പനി, ക്ഷീണം

∙ ശരീരവേദന

∙ തലവേദന

∙ മുറിവിന് ചുറ്റും ചെറിയ കുമിളകൾ രൂപപ്പെടാം ചിലപ്പോൾ.

∙ തുടർന്ന് ശ്വാസം മുട്ടൽ, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

∙ തലച്ചോറിനെയും സുഷുമ്ന നാഡിയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് രോഗം സങ്കീർണതകളിലേക്ക് കടക്കുന്നത്.

ഇനി രോഗം വരാതിരിക്കാൻ എന്തു ചെയ്യണമെന്നാണ് പറയാനുള്ളത്. ലളിതമാണ്.

കുരങ്ങുകളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക.

അവയ്ക്ക് തീറ്റി നൽകാനോ കളിപ്പിക്കാനോ ഒന്നും ശ്രമിക്കരുത്.

ഏതെങ്കിലും സാഹചര്യത്തിൽ കുരങ്ങിന്റെ കടിയോ മാന്തോ ഒക്കെ ഏൽക്കാനിടയായാൽ സോപ്പ് , അയഡിൻ ഇവയിലേതെങ്കിലും ഉപയോഗിച്ച് വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക. അതിനു ശേഷം മറ്റൊരു പതിനഞ്ച് മിനിറ്റ് കൂടി വെള്ളത്തിൽ കഴുകുക. അതിനു ശേഷം ഉടനടി വൈദ്യസഹായം സ്വീകരിക്കുക.

ഇത്രയുമാണ് അറിയാനുള്ളത്.

ഈ രോഗം എത്ര അപൂർവമാണെന്നും ഏത് സാഹചര്യത്തിലാണ് പകരാനിടയുള്ളതെന്നും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

English Summary : Monkey B virus: Causes, Symptoms, treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com