ADVERTISEMENT

കോവിഡ് അണുബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ രോഗമുക്തിക്ക് ശേഷം കുറഞ്ഞത് ഒന്‍പത് മാസങ്ങളെങ്കിലും തുടരുമെന്ന് പഠനം. രോഗലക്ഷണങ്ങളോട് കൂടി കോവിഡ് ബാധിച്ചവര്‍ക്കും രോഗലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതരായവര്‍ക്കും ഒരേ തരത്തിലാണ് ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യമുള്ളതെന്നും ഇറ്റലിയിലെ പാദുവ സര്‍വകലാശാലയും ലണ്ടനിലെ ഇംപീരിയല്‍ കോളജും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

ഇറ്റലിയിലെ വോ നഗരത്തിലുള്ള 3000 താമസക്കാരില്‍ 85 ശതമാനത്തിലാണ് പഠനത്തിന്റെ ഭാഗമായി പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു ആദ്യ ആന്റിബോഡി പരിശോധന നടത്തിയത്. തുടര്‍ന്ന് 2020 മെയ്, നവംബര്‍ മാസങ്ങളിലും ഇവരില്‍ ആന്റിബോഡി പരിശോധന ആവര്‍ത്തിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രോഗബാധിതരായ 98.8 ശതമാനം പേരുടെയും ശരീരത്തില്‍ നവംബറില്‍ ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. 

സങ്കീര്‍ണമായ രോഗലക്ഷണങ്ങളോട് കൂടി കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ കൂടുതല്‍ ശക്തമായ ആന്റിബോഡി പ്രതികരണമുണ്ടാകുമെന്ന അനുമാനത്തെയും പഠനം നിഷേധിക്കുന്നു. തീവ്ര രോഗലക്ഷണങ്ങളുള്ളവരും അല്ലാത്തവരുമായ കോവിഡ് രോഗികള്‍ക്ക് ഒരേ തരത്തിലുള്ള ആന്റിബോഡി തോതാണ് ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളജിലെ ഇലാരിയ ഡോറിഗാട്ടി പറഞ്ഞു. 

2020 മെയ്ക്കും നവംബറിനും ഇടയില്‍ ആന്റിബോഡികളുടെ തോതില്‍ ചെറിയ കുറവ് ഇവരില്‍ ദൃശ്യമായി. എന്നാല്‍ ചിലരില്‍ ആന്റിബോഡി തോത് ഉയര്‍ന്നതായും കണ്ടെത്തി. പഠനകാലയളവിനിടെ വീണ്ടും വൈറസ് ബാധിതരായതാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. 

വൈറസ് ബാധിക്കപ്പെട്ട നാലു പേരില്‍ ഒരാള്‍ കുടുംബാംഗങ്ങളിലേക്ക് രോഗം പടര്‍ത്തിയതായും പഠനറിപ്പോര്‍ട്ട് പറയുന്നു. 20 ശതമാനം അണുബാധയാണ് 79 ശതമാനം രോഗപടര്‍ച്ചയ്ക്ക് കാരണമായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഒരു ചെറിയ ശതമാനം അണുബാധകള്‍ മാത്രമേ വലിയ തോതിലുള്ള വ്യാപനത്തിലേക്ക് ഇവിടെ നയിച്ചിട്ടുള്ളൂ. വാക്‌സിനേഷന്‍ തോത് ഉയര്‍ന്ന ജനസംഖ്യയ്ക്കിടയിലും സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ പ്രതിരോധ നടപടികള്‍ രോഗവ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 

English Summary : Covid-19 Antibodies Last at Least Nine Months After Infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com