കോവിഡ് വാക്സീന്‍ രോഗം നിയന്ത്രിക്കുന്നവയല്ല, രോഗത്തിന്‍റെ സ്വഭാവം മാറ്റുന്നവയെന്ന് ഐസിഎംആര്‍ മേധാവി
Mail This Article
കോവിഡ് വാക്സീനുകള്‍ രോഗം വരാതെ നിയന്ത്രിക്കുന്ന പ്രതിവിധിയല്ലെന്നും രോഗത്തിന്‍റെ സ്വഭാവം മാറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അതിനാല്‍ വാക്സീന്‍ രണ്ടാം ഡോസ് എടുത്ത ശേഷവും എല്ലാവരും നിര്‍ബന്ധമായും മാസ്ക് ഉപയോഗം തുടരണമെന്ന് ഡോ. ഭാര്‍ഗവ ചൂണ്ടിക്കാട്ടി. കോവിഡ് രോഗത്തിന്‍റെ തീവ്രത ലഘൂകരിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാനും മരണസാധ്യത 98-99 ശതമാനം വരെ ഒഴിവാക്കാനും വാക്സീന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സീന്‍ രണ്ട് ഡോസും എടുത്തവര്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 85 ശതമാനം കുറഞ്ഞതായും ഐസിഎംആര്‍ മേധാവി പറഞ്ഞു. വാക്സീന്‍ പൂര്‍ണമായും എടുത്ത് കഴിഞ്ഞവരിലും ബ്രേക്ക്ത്രൂ കോവിഡ് രോഗബാധ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഐസിഎംആര്‍ മേധാവിയുടെ ഈ അഭിപ്രായ പ്രകടനം. ഡെല്‍റ്റ വകഭേദത്തിന്‍റെ ആവിര്‍ഭാവത്തോടെ ബ്രേക്ക്ത്രൂ കേസുകളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.
വാക്സീന്‍ എടുത്തവര്‍ക്ക് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വാക്സീന്‍റെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ട്. എന്നാല്‍ സംശയത്തിന് പ്രസക്തിയില്ലെന്നും ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനെയും വാക്സീന്‍ എടുപ്പിക്കാതെ കൊറോണവൈറസിനെ നമുക്ക് പിടിച്ചു കെട്ടാനാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വാക്സീന്‍ എടുക്കാത്ത ജനവിഭാഗങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ നടത്താന്‍ വൈറസിന് അവസരം ലഭിക്കുമെന്നും വാക്സീനെ പോലും നിഷ്പ്രഭമാക്കാവുന്ന തീവ്രമായ വകഭേദങ്ങളുടെ സൃഷ്ടിക്ക് ഇത് കാരണമാകാമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
English Summary : COVID-19 vaccines are not ‘virus preventing, they are ‘virus modifying’ ICMR warns