ADVERTISEMENT

മറവി രോഗം വന്നൊരാൾ വീട്ടിലുണ്ടാകുമ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും ചിന്തിക്കുക. സാധാരണ രോഗാവസ്ഥയിലുള്ള ഒരു രോഗിയെക്കാളും ഇരട്ടി പരിചണമാണ് മറവി രോഗികൾക്ക് നൽക്കേണ്ടി വരികയെന്നത് പല കുടുംബങ്ങൾക്കും വെല്ലുവിളിയാണ്. മറവി രോഗികളെ എങ്ങനെ പരിചരിക്കണമെന്ന കാര്യത്തിൽ അവബോധമില്ലാത്തതിനാൽ ഇവരെ വീടിന്റെ അകത്തളങ്ങളിൽ തന്നെ കഴിയുവാൻ നിർബന്ധിക്കുകയാണ് കുടുംബാംഗങ്ങൾ ചെയ്യുന്നത്. സാമൂഹ്യ നീതി വകുപ്പ് അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ, മറവി രോഗികളുടെ പരിചരണത്തിനും പുനരധിവാസത്തിനുമായി എറണാകുളം ജില്ലയിലെ എടവനക്കാട് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക മുഴുവൻ സമയ പരിചരണ കേന്ദ്രം അശരണരും നിരാലംബരുമായ ഡിമെൻഷ്യ ബാധിതർക്ക് അഭയകേന്ദ്രമാണ്. ആറു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നിലവിൽ ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിലുള്ള ഏക ഡിമെൻഷ്യ മുഴുവൻ സമയ പരിചരണ കേന്ദ്രമാണ്. ഒരു താമസക്കാരനുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇതുവരെ അറുപതോളം മറവിരോഗ ബാധിതരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. 25 പേരെ താമസിപ്പിക്കാവുന്ന ഈ സ്ഥാപനത്തിൽ നിലവിൽ 19 താമസക്കാർക്ക് പരിചരണം നൽകിവരുന്നു. 

ലോക ജനസംഖ്യയിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്റിലും ഒരു വ്യക്തി ഡിമെൻഷ്യ ബാധിതനാവുന്നു. ലോകത്തിൽ 55 ദശലക്ഷത്തോളം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് 2030 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കനുസരിച്ച് 51 ലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിതരാണ്. അതിൽ 2 ലക്ഷത്തോളം കേരളത്തിൽ തന്നെ ഉള്ളവരാണ്. എന്നാൽ, ഇവരിൽ വെറും 10% ആളുകൾക്ക് മാത്രമേ രോഗാവസ്ഥ സ്ഥിരീകരിക്കുകയും ഫലപ്രദമായ പരിചരണവും വൈദ്യ ശുശ്രൂഷയും ലഭിക്കുന്നുള്ളൂ എന്ന വസ്‌തുത വരും കാലത്തിന്റെ കടുത്ത വെല്ലുവിളിയാണ്. ലോകത്തിലെ ഡിമെൻഷ്യ ബാധിതരിൽ 60 % വികസ്വര രാജ്യങ്ങളിലാണുള്ളത്. ഡിമെൻഷ്യ ബാധിതരുടെ എണ്ണത്തിൽ ചൈനയും അമേരിക്കയും കഴിഞ്ഞാൽ 51 ലക്ഷം ഡിമെൻഷ്യ ബാധിതരുള്ള ഇന്ത്യയാണ് മൂന്നാമത്. പ്രതിദിനം ‍‍ഡിമെൻഷ്യ രോഗബാധിതർ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾ കേരളത്തിലെ എല്ലാ ജില്ലയിലും അനിവാര്യമാണ്. 

govt-oldage-home-fulltime-dementia-care-centre-edavanakkad-kochi
Representative Image. Photo Credit : Chinnapong / Shutterstock.com

ഡിമെൻഷ്യ ബാധിതരിൽ ഭൂരിഭാഗം പേർക്കും വ്യക്തിഗത പരിചരണം അനിവാര്യമാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും രോഗിയിൽ പ്രകടമാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ക്രിയാത്മകമായി പരിഹരിച്ച് മികച്ച രീതിയിലുള്ള പരിചരണം ഉറപ്പ് വരുത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർ, സോഷ്യൽ വർക്കർ, നഴ്സ്, കെയർ ഗിവേഴ്‌സ് എന്നിവരടങ്ങുന്ന ഒരു 15 അംഗ ടീം ഇവിടെ സേവനം ചെയ്യുന്നു.  സർക്കാർ തലത്തിൽ കേരളത്തിലെ ഏക മുഴുവൻ സമയ പരിചരണ കേന്ദ്രമായതിനാൽ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ഇവിടുത്തെ താമസക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരെ ഇവിടെ പ്രവേശനത്തിന് അപേക്ഷ കിട്ടിയിട്ടുണ്ട്..

ഡിമെൻഷ്യ പരിചരണം വളരെ ചെലവേറിയതാണ്. തന്റെ പ്രിയപ്പെട്ടവർക്ക് ഒരു സാധാരണ ഹോം നേഴ്സിനെ വച്ച് പരിചരണം ഉറപ്പു വരുത്തുന്നതിനുള്ള ശ്രമം പലപ്പോഴും പരാജയപ്പെടുന്നു. കാരണം ഈ മേഖലയിൽ പ്രത്യേക പരിശീലനം ലഭിച്ചവർക്കു മാത്രമേ ശരിയായി പരിചരണം നൽകുവാൻ സാധിക്കുകയുള്ളൂ. അപ്പോൾ, ഇങ്ങനെയുള്ളവർ ആവശ്യപ്പെടുന്ന പ്രതിഫലം കുടുതലായിരിക്കും. സ്വകാര്യ ഡിമെൻഷ്യ പരിചരണ കേന്ദ്രത്തിലെ ഫീസും സാധാരണ സ്വകാര്യ കെയർ ഹോമുകളുടെ ഫീസിനേക്കാൾ കൂടുതലായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രസക്തി. തികച്ചും സൗജന്യമാണ് ഇവിടുത്തെ എല്ലാ സേവനവും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന് ഉയര്‍ന്ന ഫീസ് നൽകി ഡിമെൻഷ്യ ബാധിതന്റെ പരിചരണം ഉറപ്പ് വരുത്താൻ സാധിക്കണമെന്നില്ല. അപ്പോൾ, അവർ സ്വയം പരിചരിക്കാൻ തയ്യാറാവുന്നു. ഈ രോഗത്തെക്കുറിച്ച് വ്യക്തമായി അറിയാതെയുള്ള പരിചരണം ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പരിചരണം നൽകുന്ന വ്യക്തിയിലും സ്വഭാവപരമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങും. ഇത് കുടുംബത്തിന്റെ സ്വസ്ഥത കെടുത്തും. ഇത്തരത്തിൽ, ഒരു മറവി രോഗിയെ ഏറ്റെടുക്കുന്നതിലൂടെ ഒരു കുടുംബത്തിന് തന്നെയാണ് ഈ കേന്ദ്രം കൈതാങ്ങാവുന്നത്. വീടുകളിൽ കഴിയുന്ന മറവി രോഗികളെ പരിചരിക്കുവാനും വ്യക്തിഗത ഡിമെൻഷ്യ പരിചരണ രേഖ അനിവാര്യമാണ്. ഇത് തയാറാക്കാൻ ഡിമെൻഷ്യ പരിചരണത്തിൽ പ്രാവീണ്യവും പരിചയസമ്പത്തുള്ള ഇവിടെയുള്ളവരുടെ സേവനം വളരെ സഹായകരമായിരിക്കും. ഡിമെൻഷ്യ പരിചരണവുമായി എന്തു സംശയങ്ങൾക്കും പ്രവേശനത്തിനും സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484-2506990

Content Summary : Govt. Oldage Home & Fulltime Dementia care Centre, Edavanakkad, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com