ADVERTISEMENT

വാക്സീനടുക്കാതെ എന്റെ കുട്ടിയെ എങ്ങനെ സുരക്ഷിതമായി സ്കൂളിൽ വിടും? സ്കൂൾ തുറക്കുന്നു എന്നുകേൾക്കുമ്പോൾ മിക്ക രക്ഷിതാക്കളും ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്. കുട്ടികൾക്ക് കോവിഡ് പിടിപെട്ടാലും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനോ ആശുപത്രിയിൽ കിടത്തി ചികിത്സ തേടേണ്ട അവസ്ഥ വരാനോ മരണ കാരണമാവാനോ ഉളള സാധ്യത വളരെ വിരളമാണ്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും കുട്ടികളിൽ താരതമ്യേന കുറവാണ്. കുട്ടികളിലൂടെയുള്ള രോഗവ്യാപനവും മുതിർന്നവരെ അപേക്ഷിച്ച് കുറഞ്ഞ് നിൽക്കുന്നു. ലോകത്ത് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്.

 

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഞാൻ ചികിത്സിച്ച 3000 ത്തിലധികം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളും 1000 ത്തോളം അതീവ ഗുരുതരാവസ്ഥയിലുള്ള (ഐസിയു കെയർ വേണ്ടി വന്ന) രോഗികളും ഉൾപ്പെടെയുള്ള 5000 ത്തോളം രോഗികളിൽ 18 വയസ്സിന് താഴെയുള്ള ഒരു കുട്ടി പോലും ഗുരുതരരോഗാവസ്ഥയിൽ ഉണ്ടായിരുന്നില്ല. നമ്മുടെ  നാട്ടിൽ കുട്ടികളിൽ രോഗ തീവ്രത കുറവാണെന്നതിലേക്കാണ് ഈ കണക്കും വിരൽ ചൂണ്ടുന്നത്.

 

ലോകത്തിന്റെ പല ഭാഗത്തും കോവിഡ് പോസിറ്റീവായ കുട്ടികളുടെ എണ്ണം കൂടി വരുന്നു എന്നതാണ് മറ്റൊരു ആശങ്ക. മുതിർന്നവർക്ക് വാക്സിനേഷന്റെ പ്രയോജനം ലഭിച്ചു എന്നതാണ് കുട്ടികളിൽ ടെസ്റ്റ് പോസിറ്റീവിറ്റി ഉയരാൻ കാരണം. എന്നാൽ രോഗലക്ഷണം ഇല്ലാതെ കോവിഡ് പോസിറ്റീവ് ആവുന്നവരെയും ഗണ്യമായ ലക്ഷണങ്ങളോടെ കോവിഡ് പോസറ്റീവ് ആവുന്നവരേയും വെവ്വേറെ കണക്കാക്കിയാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മനസ്സിലാക്കാം കാരണം ഗുരുതരമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന കുട്ടികളുടെ എണ്ണത്തിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

 

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം, ചെറിയ കുട്ടികളിൽ ഓൺലൈൻ പഠനരീതി ഫലപ്രദമല്ല എന്നതാണ്. ദീർഘകാലം വിദ്യാലയങ്ങൾ അടച്ചിട്ടതോടെ നേരിട്ടുളള പഠനോപാധികളും സുഹൃത്തുക്കളും ഇല്ലാതായത് കുട്ടികളുടെ മാനസിക വളർച്ചയേയും സാമൂഹിക ഇടപെടലിനുള്ള കഴിവുകളെയും വളരെ ഗുരുതരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് കുട്ടികളെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കൾ തയാറാവുന്നതിനൊപ്പം, കുട്ടികളിൽനിന്ന് മുതിർന്നവരിലേക്കുള്ള രോഗപ്പകർച്ചയുടെ സാധ്യത ഇല്ലാതാക്കാൻ വേണ്ട മുൻകരുതലുകൾ കൂടി എടുക്കണം. ഇതിനായി വീട്ടിലുള്ള പതിനെട്ട് വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളും സ്കൂളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കിയേ തീരൂ. അതുപോലെ, വീട്ടിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക കൂടി വേണം. ഇത്തരം ആളുകളിൽ രോഗലക്ഷണം കണ്ടാൽ കൃത്യമായി കോവിഡ്ടെസ്റ്റ് നടത്തുകയും ചികിത്സ ഉറപ്പാക്കുകയും വേണം. കുട്ടികളിൽ ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ മറ്റ് രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ സ്കൂളിൽ അയയ്ക്കാതിരിക്കാനും മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

English summary: Dr Anoop AS writes about covid19 and school re opening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com