കോവിഡിലെ ആയുർവേദ രീതികൾ: പഠനഫലം രാജ്യാന്തര ജേണലിൽ
Mail This Article
തിരുവനന്തപുരം∙സംസ്ഥാന ആയുർവേദ കോവിഡ് റസ്പോൺസ് സെല്ലിന്റെ ഏകോപനത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി നടത്തിയ കോവിഡ് പഠന റിപ്പോർട്ട് രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചു. പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ ഇടപെടലുകൾക്ക് ഇത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കോവിഡ് പ്രതിരോധം ചികിത്സ കോവിഡാനന്തര ആരോഗ്യ പുനഃസ്ഥാപനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 1206 ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയാണ് പഠനം നടത്തിയത്. നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള പ്രതിരോധത്തിനായി രൂപകൽപന ചെയ്ത അമൃതം പദ്ധതിയുമായി ബന്ധപ്പെട്ട പഠനമാണ് ഇപ്പോൾ രാജ്യാന്തര ജേണലിൽ പരാമർശിക്കപ്പെട്ടത്. സംസ്ഥാന ആയുഷ് വകുപ്പിന്റെ അംഗീകാരത്തോടെയാണ് സംസ്ഥാന ആയുർവേദ കോവിഡ് റസ്പോൺസ് സെല്ലിന്റെ കൺവീനർ വഴി റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സർക്കാരിന്റെ അമൃതം പദ്ധതിയുടെ ഭാഗമായി ആയുർവേദ പ്രതിരോധ മരുന്ന് ഉപയോഗിച്ചവരിൽ ചെറിയ ശതമാനം (0.34%)പേർക്ക് മാത്രമാണ് നിരീക്ഷണ കാലത്തിനുള്ളിൽ കോവിഡ് പോസിറ്റീവായതെന്നും ഭേഷജം പദ്ധതിയിലൂടെ ആയുർവേദ മരുന്നുകൾ ഉപയോഗിച്ച കാറ്റഗറി എ കോവിഡ് രോഗികളിൽ വലിയ ശതമാനത്തിനും ഗുരുതര ലക്ഷണങ്ങളിലേക്കു നീങ്ങാതെ സുഖം പ്രാപിച്ചതുമായ പഠന റിപ്പോർട്ടുകളെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ആയുർവേദ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനും ആസന്നമായിരിക്കുന്ന മൂന്നാം തരംഗത്തെ നേരിടാനും ഇത്തരം പഠന റിപ്പോർട്ടുകൾ പ്രചോദനമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
Content Summary : Ayur raksha Clinic study report Published on International Journel