മുത്തശ്ശിക്ക് കൂട്ടിരിക്കണം; കോവിഡ് വാക്സീന്‍ എടുക്കാന്‍ കോടതിയില്‍ കേസ് ജയിച്ച് 12 വയസ്സുകാരൻ
Mail This Article
ലോകത്തിലെ പല രാജ്യങ്ങളിലും 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടത്ത് ഇതിനായി മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. മാതാപിതാക്കളില്‍ ആരെങ്കിലുമൊരാള്‍ക്ക് വാക്സീനോട് എതിര്‍പ്പോ സംശയമോ ഉണ്ടെങ്കില്‍ കുട്ടിക്ക് വാക്സീന്‍ ലഭിക്കില്ലെന്ന് ചുരുക്കം. എന്നാല്‍ പിതാവിന്‍റെ എതിര്‍പ്പ് മറികടക്കാന്‍ കോടതിയില്‍ കേസ് നടത്തി വിജയിച്ച് കോവിഡ് വാക്സീന്‍ നേടിയിരിക്കുകയാണ് നെതര്‍ലാന്‍ഡ്സിലെ ഒരു പന്ത്രണ്ട് വയസ്സുകാരന്‍.
അർബുദം ബാധിച്ച് രോഗശയ്യയിലായ മുത്തശ്ശിക്കൊപ്പം അന്ത്യനിമിഷങ്ങള്‍ ചെലവഴിക്കാനാണ് ഈ 12കാരന്‍ കോടതി വിധിയിലൂടെ വാക്സീന്‍ സ്വന്തമാക്കിയത്. ഈ കുട്ടിയുടെ വിവാഹമോചിതരായ മാതാപിതാക്കളില്‍ പിതാവ് കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്ന കാര്യത്തില്‍ സംശയാലുവായിരുന്നു.തുടര്‍ന്നാണ് അമ്മയുടെ സഹായത്തോടെ വാക്സീന്‍ ലഭിക്കാന്‍ അനുമതി തേടി ബാലന്‍ കോടതിയെ സമീപിച്ചത്.
ശ്വാസകോശാര്‍ബുദം ബാധിച്ച മുത്തശ്ശി ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും അവരോടൊപ്പം സമയം ചെലവഴിക്കാന്‍ കോവിഡ് വാക്സീന്‍ എടുത്ത് താന്‍ സുരക്ഷിതനാകേണ്ടതുണ്ടെന്നും ബാലന്‍ കോടതിയില്‍ പറഞ്ഞു. കുട്ടിയുടെ വാദം അംഗീകരിച്ച ഗ്രോണിങ്കന്‍ ജില്ലാ കോടതി ജഡ്ജി ബാര്‍ട്ട് ട്രോംപ് ഉടനടി വാക്സീന്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. വാക്സീനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും കുട്ടിയുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നൊക്കെയുള്ള പിതാവിന്‍റെ വാദങ്ങള്‍ അശാസ്ത്രീയമാണെന്ന് നിരീക്ഷിച്ച കോടതി അവ തള്ളിക്കളഞ്ഞു.
കുട്ടികള്‍ക്ക് കോവിഡ് തീവ്രമാകാനുള്ള സാധ്യത വിരളമാണെങ്കിലും ദീര്‍ഘകാല കോവിഡ് അവര്‍ക്കും ഉണ്ടാകാമെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാഹചര്യങ്ങള്‍ വാക്സീനിലൂടെ പരമാവധി ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ താത്പര്യം പിതാവിന്‍റെ അടിസ്ഥാനരഹിതമായ ആശങ്കകളേക്കാല്‍ പ്രധാനപ്പെട്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Content Summary : Dutch boy wins right to COVID jab despite vaccine-skeptic dad