ADVERTISEMENT

കോഴിക്കോട്: ആരോഗ്യകരമായ ജീവിതശൈലിയെന്നത് പുരാതന കാലം മുതല്‍ക്കേ ഇന്ത്യന്‍ ജീവിത രീതിയുടെ ഭാഗമാണ്. സങ്കടകരമെന്നു പറയട്ടെ അതേ രാജ്യം ഇന്ന് ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കേന്ദമായി മാറിയിരിക്കുകയാണ്. രക്ത സമ്മര്‍ദ്ദം പോലെ പ്രായമായവരില്‍ സാധാരണമായ ബിപിഎച്ച് അഥവാ ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പ്രോസ്റ്റേറ്റിന്റെ വികാസവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ബിപിഎച്ചിന്റെ രോഗലക്ഷണങ്ങള്‍ വാര്‍ധക്യസഹജമായി ഉണ്ടാകുന്നതാണെന്ന അനുമാനത്തില്‍ എത്തിപ്പെടുന്നതാണ് പലപ്പോഴും ചികിത്സ തേടാന്‍ വൈകുന്നതിന്റെ പ്രധാന കാരണം.

 

ഹൈപ്പര്‍ടെന്‍ഷനും ബിപിഎച്ചും വ്യത്യസ്തമാണെങ്കിലും അവയ്ക്ക് ചില സമാനതകളുമുണ്ട്. ലോകജനസംഖ്യയ്ക്ക് വാര്‍ധക്യം പിടിപ്പെട്ടു തുടങ്ങിയതിനാല്‍ ഇവ രണ്ടും ആഗോളതലത്തില്‍ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ക്കും ഹൈപ്പര്‍ ടെന്‍ഷനും ബിപിഎച്ചുമുണ്ട്. ഈ പരസ്പര ബന്ധം കൊണ്ടു തന്നെ ബിപിഎച്ചിന്റെ കേസുകളില്‍ യൂറോളജിസ്റ്റുകള്‍ രക്തസമ്മര്‍ദ്ദം നോക്കാന്‍ നിര്‍ദേശിക്കാറുണ്ട്. തിരിച്ച് ഹൈപ്പര്‍ടെന്‍ഷനുള്ള പ്രായമായ പുരുഷന്മാരില്‍ മൂത്ര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

 

അമിതമായി വെള്ളം കുടിച്ചാല്‍ ശരീരത്തെ ബാധിക്കാനിടയുള്ള അസുഖങ്ങളെ ‘കഴുകി’ക്കളയാമെന്ന മിഥ്യാധാരണകള്‍ പലപ്പോഴും ബിപിഎച്ച് രോഗലക്ഷണങ്ങളെ സങ്കീര്‍ണമാക്കും. ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗവും സ്ഥിതി വഷളാക്കും. രാജ്യത്ത് നാല്‍പത് വയസ്സിന് മുകളിലുള്ള മൂന്നില്‍ രണ്ട് പുരുഷന്മാരിലും ബിപിഎച്ച് ലക്ഷണങ്ങള്‍ കണ്ടുവരുന്നു എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറയുന്നു. അച്ചടക്കമുള്ള ജീവിതശൈലിയും മരുന്നിലൂടെയും ബിപിഎച്ചിനെ ദൂരെനിര്‍ത്താം. ആരോഗ്യമുള്ള പ്രോസ്റ്റേറ്റിനായി ഇവ ശീലിക്കാം.

 

∙  വെള്ളം കുടിക്കുന്നത് ദിവസവും ഒന്നര മുതല്‍ രണ്ടു ലിറ്റര്‍ വരെയായി നിജപ്പെടുത്തുക. ദ്രാവക രൂപത്തില്‍ ശരീരത്തിലേക്ക് സ്വീകരിക്കുന്നതെന്തും ഈ അളവില്‍ ഉള്‍പ്പെടുത്തുക. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്താം. ഉറങ്ങാനോ യാത്ര പോകുന്നതിന്റെയോ രണ്ട് മണിക്കൂറിനുള്ളില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

 

∙ കാപ്പി, ചായ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങി കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുക.

 

∙ അഞ്ച് തരം പഴങ്ങളോ പച്ചക്കറികളോ ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമം ദിവസവും ഉറപ്പ് വരുത്തുക. കൂടാതെ മുഴുവന്‍ ധാന്യഗുണവും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.

 

∙ ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസം വ്യായാമം ചെയ്യുക. ദിവസവും ശരാശരി അരമണിക്കൂര്‍ വീതം തുടരുക. തനിക്ക് അനുയോജ്യമായ വ്യായാമ മുറകള്‍ എന്തെല്ലാമാണെന്ന് ഡോക്ടറുടെ ഉപദേശം തേടുക.

 

∙ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക.

 

∙ ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, വിശ്രമം എന്നിവ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയും, രക്തസമ്മര്‍ദ്ദവും, കൊളസ്ട്രോളും നിയന്ത്രിക്കാന്‍ മാത്രമല്ല മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ഇത് ബിപിഎച്ച് രോഗലക്ഷണങ്ങള്‍ വഷളാകുന്നതില്‍ നിന്ന് തടയും.

 

∙ വളരെയധികം എരിവു കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് നിരന്തരമുള്ള മൂത്രമൊഴിക്കല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

 

∙ പുകവലിയും മദ്യപാനവും അവസാനിപ്പിക്കുക

 

ഇത്തരം ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതോടെ ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും രോഗി സ്വയം ആര്‍ജ്ജിച്ചെടുക്കും. അതേ സമയം തന്നെ രോഗലക്ഷണങ്ങളും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിയാന്‍ നമ്മള്‍ സദാ ജാഗരൂകനായിരിക്കണം. അവയില്‍ ചിലത് താഴെപ്പറയുന്നു.

 

∙ അടിവയറ്റിലുണ്ടാകുന്ന വേദനയും മൂത്രം ഒഴിച്ചുകളയാന്‍ എടുക്കുന്ന കാലതാമസവും.

 

∙ മൂത്രമൊഴിക്കുമ്പോള്‍ രക്തമോ പഴുപ്പോ പുറം തള്ളുകയോ ചുട്ടുനീറ്റല്‍ അനുഭവപ്പെടുകയോ ചെയ്യുക.

 

∙ പാര്‍ശ്വങ്ങലിലുണ്ടാകുന്ന കഠിനമായ വേദന

 

∙ കണ്ണിനു ചുറ്റും കാലുകളിലുമുണ്ടാകുന്ന വീക്കം

 

∙ ഉദ്ധാരണം ഉണ്ടാവുന്നതിനും നിലനിര്‍ത്തുന്നതിനും ഉണ്ടാകുന്ന ബുദ്ധിമുട്ട്.

 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. ബിപിഎച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ആദ്യഘട്ടമായി തെറ്റിദ്ധരിക്കാറുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ പ്രോസ്റ്റേറ്റ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ പ്രായമായവരില്‍ ബിപിഎച്ചും ഹൈപ്പര്‍ടെന്‍ഷനും ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ രണ്ടിനും പ്രത്യേകം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എന്തു തരം ചികിത്സയാണ് സ്വീകരിക്കേണ്ടതെന്ന് രോഗിയും ഡോക്ടറും തമ്മില്‍ ക്യത്യമായ ആശയവിനിയമം നടത്തിയിട്ടു വേണം തീരുമാനിക്കാന്‍. ബിപിഎച്ചിന് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകാനും ഭീമമായ ചികിത്സ ചിലവിലേക്ക് രോഗിയേയും കുടുംബത്തേയും തള്ളിവിടാനും സാധ്യത കൂടുതലാണെന്നും നാം ഓര്‍ക്കണം.

 

(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവിയും പ്രൊഫസറും ആന്‍ട്രോളജിസ്റ്റ് ലാപ്രോസ്‌കോപിക് ആന്റ് കിഡ്നി ട്രാന്‍സ്പ്ലാന്‍ സര്‍ജനുമാണ് ലേഖകൻ) 

 

Content Summary : Benign prostatic hyperplasia Symptoms  Causes And Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com