ADVERTISEMENT

ജീവിശൈലിയില്‍ വലിയ മാറ്റമാണ് കോവിഡ് മഹാമാരി കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഉണ്ടാക്കിയത്. വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളുമൊക്കെ വന്നതോടെ ഇരിക്കുന്ന ഇടത്ത് നിന്ന് അനങ്ങാന്‍തന്നെ പലര്‍ക്കും മടിയായി തുടങ്ങി. ഓണ്‍ലൈന്‍  ഡെലിവറി വഴി ഭക്ഷണവും വസ്ത്രവും പലചരക്കുമടക്കം സകലതും വീട്ടിലെത്താന്‍ തുടങ്ങിയതോടെ ശരീരചലനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി.  ലോക്ഡൗണ്‍ ഒക്കെ മാറി ജീവിതം പഴയ മട്ടിലേക്ക് മടങ്ങാന്‍ ആരംഭിച്ചെങ്കിലും വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ പല സ്ഥാപനങ്ങളും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ ഒതുങ്ങി കൂടിയിരുന്നുള്ള ജോലി കുറേയധികം പേര്‍ക്കെങ്കിലും ഇനിയും തുടരുമെന്ന് ഉറപ്പ്. 

 

എന്നാല്‍ ദീര്‍ഘനേരമുള്ള ഈ ഇരിപ്പ് ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമേ വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഇയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെയും കൊളംബിയ ഡിസ്ട്രിക്ടിലെയും 3000ലധികം പേരില്‍ 2020 മാര്‍ച്ച് മാസം ഗവേഷണത്തിന്‍റെ ഭാഗമായി സര്‍വേ നടത്തി. ഇരിക്കാനും, ടിവി കാണാനും വ്യായാമം ചെയ്യാനുമൊക്കെ എത്ര സമയമാണ് മഹാമാരിക്ക് മുന്‍പും ശേഷവും ചെലവിടുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചു. മാനസികാരോഗ്യത്തില്‍ വന്ന മാറ്റങ്ങളും അവരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. 

 

ഓരോ ആഴ്ചയും കുറഞ്ഞത് രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ വരെ എന്തെങ്കിലും തരത്തിലുള്ള ശാരീരികമായ അധ്വാനത്തില്‍ ഏര്‍പ്പെടണമെന്നാണ് അമേരിക്കയിലെ ഫിസിക്കല്‍ ആക്ടിവിറ്റി മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നത്. ഈ മാര്‍ഗരേഖ അനുസരിച്ച് ജീവിച്ചു വന്നവര്‍ കോവിഡിന് ശേഷം ശാരീരിക അധ്വാനത്തില്‍ ശരാശരി 32 ശതമാനത്തിന്‍റെ കുറവ് വരുത്തിയതായി സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഏകാന്തത അനുഭവിക്കുന്നതായും സമ്മര്‍ദ്ധവും വിഷാദവും തോന്നുന്നതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ഇതിനെ തുടര്‍ന്ന് 2020 ഏപ്രില്‍, ജൂണ്‍ മാസത്തില്‍ ഒരു തുടര്‍ സര്‍വേയും ഗവേഷകര്‍ നടത്തി. ഈ ഘട്ടത്തില്‍ മുന്‍പ് നടത്തിയ സര്‍വേ ചോദ്യങ്ങള്‍ക്ക് തന്നെ ഓരോ ആഴ്ചയും ഉത്തരം നല്‍കാന്‍ സർവേയിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. ഇത്തവണ മഹാമാരിയുമായി എട്ടാഴ്ച കൊണ്ട് പൊരുത്തപ്പെട്ടതിനാല്‍ സര്‍വേയില്‍ പങ്കെടുത്തവരുടെ ശരാശരി മാനസിക ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. അതേ സമയം ദീര്‍ഘനേരം ഇരിക്കുന്ന ശീലത്തില്‍ മാറ്റം വന്നിട്ടില്ലാത്തവരില്‍ മാനസികാരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചമായിട്ടില്ലെന്നും ശ്രദ്ധയിൽപ്പെട്ടു. 

 

ദീര്‍ഘനേരമുള്ള ഇരിപ്പും വിഷാദരോഗവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇയോവ സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ജേക്കബ് മേയര്‍ പറഞ്ഞു. ഇരുന്ന് ജോലിയൊക്കെ ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുത്ത് ശരീരം ചലിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

English Summary :Sitting More Linked To Higher Symptoms Of Depression, Anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com