ADVERTISEMENT

എട്ട് ദിവസത്തെ തീവ്രമായ ധ്യാനം കൊണ്ട് പ്രതിരോധ സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനാകുമെന്ന് പഠനം. ഫ്ളോറിഡ സര്‍വകലാശാലയിലെ പീഡിയാട്രിക്സ് ആന്‍ഡ് ന്യൂറോസയന്‍സ് അസിസ്റ്റന്‍റ് പ്രഫസറും ഇന്ത്യക്കാരനുമായ ഡോ. വിജയേന്ദ്രന്‍ ചന്ദ്രനാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. ധ്യാനം മൂലം ശരീരത്തിലുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങളെ സംബന്ധിച്ച ആദ്യ സമഗ്ര ജനിതക പഠനമാണ് ഇത്. 

 

ഭാര്യയുടെ നിര്‍ബന്ധപ്രകാരമാണ് വിജയേന്ദ്രന്‍ ആദ്യമായി യോഗയും ധ്യാനവും ജീവിതത്തില്‍ പരീക്ഷിച്ച് നോക്കുന്നത്. ദിവസവും 21 മിനിട്ട് വച്ച് 48 ദിവസത്തേക്ക് ധ്യാനത്തില്‍ ഏര്‍പ്പെട്ട വിജയേന്ദ്രന് സംഗതി കൊള്ളാമെന്ന് തോന്നി. തുടര്‍ന്നാണ് വിജയേന്ദ്രനിലെ ഗവേഷകന്‍ ഉണരുന്നതും ഇതിന് പിന്നിലെ ജനിതക മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുന്നതും.

 

ഇതിനായി ഇഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നര്‍ സയന്‍സസ് ടെന്നസിയിലെ മക്മിന്‍വില്ലയില്‍ നടത്തിയ ഇന്നര്‍ എന്‍ജിനീയറിങ് റിട്രീറ്റില്‍ പങ്കെടുത്ത 106 പേരെ തിരഞ്ഞെടുത്തു. ഇവരില്‍ നിന്ന് റിട്രീറ്റിന് 5-8 ആഴ്ചകള്‍ക്ക് മുന്‍പും റിട്രീറ്റിന് തൊട്ട് മുന്‍പും, റിട്രീറ്റിന് ശേഷവും, ഇതിന്  മൂന്ന് മാസങ്ങള്‍ക്ക് ശേഷവുമുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചു. മൊത്തം 388 സാംപിളുകളാണ് ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടത്. റിട്രീറ്റ് സമയത്ത് എട്ട് ദിവസം തുടർച്ചയായി മൗനത്തിലിരുന്ന ഇവര്‍ ദിവസവും 10 മണിക്കൂര്‍ ധ്യാനിക്കുകയും സസ്യ ഭക്ഷണം കഴിക്കുകയും ചിട്ടയോടെയുള്ള ഉറക്ക രീതി പിന്തുടരുകയും ചെയ്തു. റിട്രീറ്റിന് ശേഷം ഇവരിലെ പ്രതിരോധ സംബന്ധിയായ ജീനുകളില്‍ പല മാറ്റങ്ങളും  നിരീക്ഷിക്കാനായതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

 

പ്രതിരോധ പ്രതികരണവുമായി നേരിട്ട് ബന്ധപ്പെട്ട 220 ജീനുകളില്‍ റിട്രീറ്റിന് ശേഷം വര്‍ധിച്ച പ്രവര്‍ത്തനങ്ങള്‍ ദൃശ്യമായി. ഇന്‍റര്‍ഫെറോണ്‍ സിഗ്നലിങ്ങുമായി ബന്ധപ്പെട്ട 68 ജീനുകളിലുള്ള ഉയര്‍ന്ന പ്രവര്‍ത്തനങ്ങളും  ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന്‍റെ ആന്‍റി വൈറല്‍, ആന്‍റി കാന്‍സര്‍ പ്രതികരണങ്ങളില്‍ ഇന്‍റര്‍ഫെറോണ്‍ പ്രമുഖ പങ്ക് വഹിക്കുന്നു. കോവിഡ് തീവ്രമാകുന്ന രോഗികളില്‍ ഇന്‍റര്‍ഫെറോണ്‍ സിഗ്നലിങ് ശരിയായി നടക്കുന്നില്ലെന്ന് അടുത്തിടെ നടന്ന  ചില ഗവേഷണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.  

 

യോഗ, ധ്യാനം പോലുള്ള ഇന്നര്‍ എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒന്നിലധികം ജീനുകള്‍ ഉത്തേജിക്കപ്പെടുന്നുണ്ടെന്ന് വിജയേന്ദ്രന്‍ ചന്ദ്രന്‍ പറയുന്നു. കോവിഡ്, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് പോലെ പ്രതിരോധ സംബന്ധമായ പല രോഗങ്ങളുടെയും ചികിത്സയില്‍ വലിയ സാധ്യതകള്‍ തുറന്നിടുന്നതാണ് ഈ പഠനം.

English Summary : Intense meditation may boost immunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com