ADVERTISEMENT

അതിവേഗം പരക്കുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം കടുത്ത രോഗതീവ്രത ഉണ്ടാക്കുന്നില്ല എന്നത് ലോകമെങ്ങുമുള്ള ഗവണ്‍മെന്‍റുകള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍ മുതിര്‍ന്നവരെ സംബന്ധിച്ച് ഇത് ശരിയാകാമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്ന് ചില ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത പനി, വിറയല്‍ പോലുള്ള ലക്ഷണങ്ങള്‍ കോവിഡ് ബാധിതരായ കുട്ടികളില്‍  കണ്ടു വരുന്നതായി ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ പീഡിയാട്രിക് പള്‍മനോളജിസ്റ്റ് ഡോ. ധിരേന്‍ ഗുപ്ത വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.    

 

11 മുതല്‍ 17 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികളിലാണ് ഇത്തരം ലക്ഷണങ്ങള്‍ നിരീക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും  ഉയര്‍ന്ന ഡിഗ്രി പനിയും വിറയലുമൊക്കെയായി കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

താന്‍ ചികിത്സിച്ച ഒന്‍പത് കോവിഡ് രോഗികളായ കുട്ടികളില്‍ ഒരാള്‍ക്ക് വെന്‍റിലേഷന്‍ സഹായം വേണ്ടി വന്നതായും ഡോക്ടര്‍ പറയുന്നു. ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ മൂലമുള്ള അണുബാധയുടെ തീവ്രത മുതിര്‍ന്നവരില്‍ കുറയുമ്പോൾ  കുട്ടികളില്‍ ഇത് നേരെ തിരിച്ചാണോ എന്ന ആശങ്കയും  ഉയരുന്നുണ്ട്. ഒമിക്രോണ്‍ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്തെയാണെന്നും ഡോ. ഗുപ്ത പറയുന്നു. ഇത് മൂലം ജലദോഷം, തലവേദന, മൂക്കൊലിപ്പ്, വിറയലോട് കൂടിയ പനി തുടങ്ങിയ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്നു. 

 

കോവിഡ് രണ്ടാം തരംഗ സമയത്തെ ലക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മണവും രുചിയും ഒമിക്രോണ്‍ രോഗികളില്‍ നഷ്ടമാകുന്നില്ലെന്നും ഡോ. ഗുപ്ത വിശദീകരിക്കുന്നു. 10ല്‍ രണ്ടോ മൂന്നോ രോഗികള്‍ മാത്രമേ മണവും രുചിയും നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. വാക്സീന്‍ എടുത്തവരിലും ആരോഗ്യവാന്മാരിലും ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ക്ക് വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് തീവ്രത കുറവാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

English Summary : COVID-19 infected children, adolescents witnessing high-fever, shivering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com