ഹൃദ്രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങൾ ഇങ്ങനെ; ശ്രദ്ധിച്ചാൽ തുടക്കത്തിലേ കണ്ടത്താം
Mail This Article
ഇന്ത്യയില്‍ നടക്കുന്ന ഹൃദയസ്തംഭനങ്ങളില്‍ പാതിയും ജീവിതശൈലിയിലെ മോശം തിരഞ്ഞെടുപ്പുകള്‍ മൂലം സംഭവിക്കുന്നതാണെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. ഇതിന്റെ കാരണങ്ങളില്‍തന്നെ നഗര-ഗ്രാമ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗര മേഖലകളില്‍ ഭൂരിപക്ഷം ഹൃദ്രോഗങ്ങളും അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവ മൂലം ഉണ്ടാകുന്നതാണെങ്കില്‍ ഗ്രാമീണ മേഖലകളില്‍ ഹൃദയ വാല്‍വിനുണ്ടാകുന്ന രോഗങ്ങളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാക്ടീരിയല്‍ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് മൂലമാണ് ഹൃദയത്തിലെ വാല്‍വുകള്‍ ദുര്‍ബലമാകുന്നത്. ലോകമെങ്ങും നിര്‍മാര്‍ജ്ജനം ചെയ്തു കൊണ്ടിരിക്കുന്ന റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രബലമാകാന്‍ കാരണം മോശം ശുചിത്വവും ജനപ്പെരുപ്പവുമാണെന്നും ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ബീറ്റ് ഹാര്‍ട്ട് ഫെയ്ലുവര് സംരംഭത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കവേ ഡോ. പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 135 കോടി ജനങ്ങളില്‍ പാതിയോളം പേരെങ്കിലും ഹൃദ്രോഗത്തിന് ചികിത്സ ആവശ്യമുള്ളവരാണെന്ന് ഡോ. പ്രവീണ്‍ പറയുന്നു. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഹൃദ്രോഗികളുടെ പ്രായം 10 വര്‍ഷമെങ്കിലും കുറവാണ്. പലപ്പോഴും ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ പ്രായം കൂടുന്നതിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. പെട്ടെന്ന് ക്ഷീണം തോന്നുന്നതാണ് ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണം. രോഗം മൂര്‍ച്ഛിക്കുന്നതോടെ ക്ഷീണവും അധികരിക്കും. വിശ്രമിക്കുന്ന അവസരത്തില്‍ പോലും രോഗിക്ക് ക്ഷീണം തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്നം. ആദ്യമൊക്കെ എന്തെങ്കിലും ശാരീരിക അധ്വാനം ചെയ്യുമ്പോഴാണ് ഈ ശ്വാസംമുട്ടല്‍ വരുന്നതെങ്കില്‍ പിന്നെ പിന്നെ ഒരു പടി കയറിയാല്‍ പോലും ശ്വാസമെടുക്കാനാവാത്ത അവസ്ഥ വരാം.
ശ്വാസം മുട്ടി മരിക്കാന്‍ പോകുന്നെന്ന തോന്നലുമായി ആളുകള്‍ രാവിലെ എണീറ്റു വരുന്നതൊക്കെ ഹൃദ്രോഗത്തിന്റെ ക്ലാസിക് ലക്ഷണങ്ങളാണെന്നും ഡോ. പ്രവീണ്‍ വിശദമാക്കുന്നു. കൂടുതല്‍ വായു കിട്ടാന്‍ ഇവര്‍ ഉടനെ ജനാലകളൊക്കെ തുറന്നിടുന്നത് കാണാം. കാലില്‍ നീരു വയ്ക്കല്‍, വയറില്‍ ദ്രാവകം കെട്ടി കിടക്കല്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.
പടിപടിയായുള്ള ഹൃദ്രോഗത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളും ഡോ. പ്രവീണ്‍ വിശദീകരിക്കുന്നു. ആദ്യ ഘട്ടത്തില്‍ പറയത്തക്ക ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. രണ്ടാം ഘട്ടത്തില്‍ എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ അമിതമായ ക്ഷീണം അനുഭവപ്പെടാം. മൂന്നാം ഘട്ടത്തില്‍ എളുപ്പം ക്ഷീണം തോന്നുന്നതിനാല്‍ രോഗി വീട് വിട്ടിറങ്ങാന്‍ പോലും മടി കാണിക്കും. നാലാം ഘട്ടത്തിലാണ് എന്തോ പന്തികേട് തോന്നി രോഗി ആശുപത്രിയില്‍ പരിശോധനയ്ക്കായി ചെല്ലുക. ഹൃദയാഘാതങ്ങളും ഹൃദ്രോഗ പ്രശ്നങ്ങളുമായി രോഗി നിരന്തരം ആശുപത്രി സന്ദര്‍ശിക്കുന്നതാണ് അഞ്ചാം ഘട്ടം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ സ്ഥിരമായി രോഗിക്ക് മരുന്ന് കഴിച്ച് കഴിയേണ്ടി വരുന്നതാണ് ആറാം ഘട്ടം. രോഗം മൂര്‍ച്ഛിച്ച് കൃത്രിമ പിന്തുണ ഹൃദയത്തിന് വേണ്ടി വരുന്നതാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തില്‍ മറ്റ് ചികിത്സകളൊന്നും ഫലിക്കാതെ വന്നാല്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വരും. പ്രായമായവരില്‍ ഹൃദ്രോഗത്തിനൊപ്പം പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ സഹരോഗാവസ്ഥകള്‍ കൂടി വരുന്നതോടെ സ്ഥിതി ഗുരുതരമാകും. അനിയന്ത്രിത പ്രമേഹമുള്ളവരില്‍ വേദനയില്ലാത്ത നിശ്ശബ്ദ ഹൃദയാഘാതങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഡോ. പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഹൃദ്രോഗം മരണദണ്ഡന അല്ലെന്നും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും കൃത്യമായ മരുന്നുകള്‍ കൊണ്ടും ഇത് ചികിത്സിക്കാവുന്നതാണെന്നും ഡോ. പ്രവീണ്‍ അടിവരയിടുന്നു. പായ്ക്ക് ചെയ്ത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക, സന്തുലിത ഭക്ഷണക്രമം പിന്തുടരുക, പഞ്ചസാരയുടെ തോത് കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, ഭാരം നിയന്ത്രിച്ച് നിര്‍ത്തുക തുടങ്ങിയ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തണമെന്ന് ഹൃദ്രോഗവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
English Summary : Your lifestyle choices affect your heart