കോവിഡ് രണ്ടും മൂന്നാം തരംഗങ്ങളില്‍ ലക്ഷണങ്ങളിലെ വ്യത്യാസം ഇങ്ങനെ
Mail This Article
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് ബാധിച്ച ഭൂരിപക്ഷം പേരും കാണിച്ചത് പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങളായിരുന്നു. ഉയര്‍ന്ന പനി, തുടര്‍ച്ചയായ ചുമ, മണവും രുചിയും നഷ്ടമാകല്‍. എന്നാല്‍ ഒമിക്രോണ്‍ വകഭേദം മൂലം ഇപ്പോള്‍ രാജ്യത്ത് പടരുന്ന മൂന്നാം തരംഗം ലക്ഷണങ്ങളിലും ചില വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ മാത്രം കഴിഞ്ഞ ദിവസം 2.40 ലക്ഷം പേരാണ് കോവിഡ് ബാധിതരായത്. ഇതില്‍ നല്ലൊരു പങ്കും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് കരുതുന്നു. ഒമിക്രോണ്‍ ബാധിതരില്‍ പ്രധാനമായും കാണപ്പെട്ട രോഗലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്
മൂക്കൊലിപ്പ്
തലവേദന
തുമ്മല്‍
തൊണ്ട വേദന
തുടര്‍ച്ചയായ ചുമ
പനി
ഇതിന് പുറമേ മറ്റ് ചില ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ചൊറിച്ചിലും തിണര്‍പ്പും
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലും തിണര്‍പ്പും അലര്‍ജി, ചൂട്, അണുബാധ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലമാകാം. കോവിഡ് മൂലം ചര്‍മത്തിലും കൈകാല്‍ വിരലുകളിലും വായിലും നാക്കിലുമെല്ലാം തിണര്‍പ്പുകള്‍ ഉണ്ടാകുന്നതായി രോഗികള്‍ പരാതിപ്പെടുന്നു. രാത്രിയില്‍ ചൊറിച്ചില്‍ കൂടുന്നതായും ഇത് ഉറക്കത്തെ ബാധിക്കുന്നതായും കോവിഡ് പോസിറ്റീവായ പല രോഗികളും അഭിപ്രായപ്പെടുന്നു.
ആശയക്കുഴപ്പം
ചിന്തയില്‍ ആശയക്കുഴപ്പവും ചുറ്റുപാടുകളെ കുറിച്ചുള്ള ധാരണക്കുറവും ഒമിക്രോണ്‍ ബാധ മൂലം ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പ്രായമായ രോഗികളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. വൈറസ് ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണം പ്രത്യക്ഷപ്പെടാം. പ്രായമായവര്‍ പനിയെയോ ചുമയെയോ തുടര്‍ന്ന് പെട്ടെന്ന് വിചിത്രമായി പെരുമാറാന്‍ തുടങ്ങിയാല്‍ ഇത് കോവിഡ് ബാധ മൂലമാണെന്ന് സംശയിക്കണം. രോഗമുക്തി നേടുന്നതോടെ ഈ ലക്ഷണങ്ങള്‍ താനേ അപ്രത്യക്ഷമാകും.
വിശപ്പില്ലായ്മ
കോവിഡ് ബാധിച്ച മൂന്നിലൊരാള്‍ക്കും വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചക്കാലത്തേക്ക് എങ്കിലും ഭക്ഷണം കഴിക്കുന്നതിനോട് വിരക്തി തോന്നാം. ഇത് ഭാരം കുറയാനും ശരീരം ദുര്‍ബലമാകാനും കാരണമാകാം. കോവിഡ് സമയത്ത് രോഗമുക്തി വൈകുന്നതിലേക്ക് ഈ വിശപ്പിലായ്മ നയിക്കും.
English Summary: How second wave symptoms differ from third wave