ADVERTISEMENT

ഡെല്‍റ്റയില്‍ നിന്നും കൊറോണ വൈറസിന്‍റെ മറ്റ് വകഭേദങ്ങളില്‍ നിന്നും പരിണാമപരമായി വ്യത്യസ്തമായ വകഭേദമാണ് ഒമിക്രോണ്‍. എന്നാല്‍ വന്‍നഗരങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കും പിന്നീട് ഗ്രാമങ്ങളിലേക്കും പടരുന്ന കോവിഡിന്‍റെ മുന്‍ തരംഗങ്ങളുടെ വ്യാപനരീതിയാണ് ഒമിക്രോണും പിന്തുടരുന്നതെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍. 

 

കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ ഈ മാസം അവസാനത്തോടെ കോവിഡ് തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്നും പിന്നീട് ഈ ട്രെന്‍ഡ് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്നും സംസ്ഥാനത്തെ കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. വി. രവി ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ഡിസംബര്‍ 29ന് സംസ്ഥാനത്തെ കോവിഡ് തരംഗം ആരംഭിച്ചത് മുതല്‍ പ്രതിദിന കേസുകളുടെ ശരാശരി 79 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് ബെംഗളൂരുവിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരക്കേറിയ നഗരങ്ങളില്‍ ജനങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നത് പലതും അടച്ചിട അകത്തളങ്ങളിലാണ്. ഇതാണ് വൈറസ് വ്യാപനം ആദ്യം നഗരങ്ങളില്‍ അധികമാകുന്നതെന്ന് ഡോ. രവി ചൂണ്ടിക്കാട്ടി. 

 

ഈ വ്യാപനരീതി തന്നെയാണ് സംസ്ഥാനത്ത് മുന്‍ തരംഗങ്ങളില്‍ ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വന്‍ നഗരങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ മൂന്നാഴ്ചകള്‍ക്ക് ശേഷം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുമെന്നും അവിടെ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുമെന്നും ഡോ. രവി കൂട്ടിച്ചേര്‍ത്തു. പലരും കരുതുന്നതിനേക്കാൾ കൂടുതല്‍ നേരം ഈ കോവിഡ് തരംഗം തുടര്‍ന്നേക്കാമെന്ന സൂചനയും പകര്‍ച്ചവ്യാധി വിദഗ്ധര്‍ നല്‍കുന്നു. 

 

രണ്ടാം കോവിഡ് തരംഗ സമയത്ത് ബെംഗളൂരുവില്‍ കേസുകള്‍ മൂര്‍ധന്യത്തിലെത്തിയത് 2021 ഏപ്രില്‍ 30നാണ്. ആ സമയത്ത് സംസ്ഥാനത്തെ പുതിയ കോവിഡ് കേസുകളില്‍ 60 ശതമാനവും സംഭാവന ചെയ്തത് ബെംഗളൂരു നഗരമായിരുന്നു. ഇതിന് ശേഷം നഗരത്തിലെ കേസുകള്‍ കുറയാന്‍ തുടങ്ങി. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ മൂര്‍ധന്യാവസ്ഥ പിന്നെയും അഞ്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാണ് സംഭവിച്ചത്. അപ്പോഴേക്കും ബെംഗളൂരു നഗരത്തിലെ പുതിയ കേസുകളുടെ സംഭാവന 40 ശതമാനമായി താഴ്ന്നു. 

 

ഇതേ വ്യാപനരീതി തന്നെ ഈ തരംഗത്തിലും സംഭവിക്കാമെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഒമിക്രോണിന്‍റെ വ്യത്യസ്ത പ്രകൃതം ഇത്തരം കണക്ക് കൂട്ടലുകളെ തെറ്റിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വൈറല്‍ അണുബാധയുടെ കേന്ദ്രം ശ്വാസകോശത്തില്‍ നിന്ന് ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്തേക്ക് ഒമിക്രോണ്‍ തരംഗ സമയത്ത് മാറിയിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വൈറോളജിസ്റ്റ് ഡോ. ടി. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ തരംഗത്തില്‍ രോഗബാധ കൂടുതലാകുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു. കോവിഡ് വൈറസ് ബാധിക്കുന്ന കുട്ടികള്‍ക്ക് ബാധിക്കാത്തവരെ അപേക്ഷിച്ച് പ്രമേഹം പോലുള്ള രോഗങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടാകാനുള്ള സാധ്യത 2.66 മടങ്ങ് അധികമാണെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.  15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കി തുടങ്ങാത്തതിനാല്‍ ഇവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.

English Summary : Omicron following epidemiological pattern of second wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com