ADVERTISEMENT

മലിനീകരണം മൂലം വായുവിലുണ്ടാകുന്ന പൊടിപടലങ്ങളും രാസവസ്തുക്കളും പുരുഷന്മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് ചൈനയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ള ബീജത്തിന്‍റെ കഴിവിനെയാണ്(സ്പേം മോട്ടിലിറ്റി) വായു മലിനീകരണം പ്രധാനമായും ബാധിക്കുക. 

 

ലോകത്ത് പത്ത് ശതമാനം ദമ്പതികളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ബീജത്തിന്‍റെ ഗുണം ഉള്‍പ്പെടെ പുരുഷന്മാരിലെ പ്രശ്നങ്ങളാണ് 50 % വന്ധ്യതയ്ക്ക് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിന് പിന്നില്‍ ജനിതക കാരണങ്ങള്‍ മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഷാങ്ഹായ് ടോങ്ജി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം. 

 

ശരാശരി 34 വയസ്സുള്ള 34,000 പുരുഷന്മാരിലാണ് ഗവേഷണം നടത്തിയത്.  പല തരത്തിലെ വായു മലിനീകരണം നേരിടുന്ന ചൈനയിലെ 340 നഗരങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 2013 ജനുവരിക്കും 2019 ഡിസംബറിനും ഇടയില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഇവരുടെ ഭാര്യമാര്‍ ഗര്‍ഭിണികളായി. 2.5 മൈക്രോമീറ്ററില്‍ താഴെ, 2.5 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയില്‍, 10 മൈക്രോമീറ്ററില്‍ അധികം എന്നിങ്ങനെ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടി വന്നവര്‍ എന്ന രീതിയിലാണ് ഇവരെ തരം തിരിച്ചത്. 

 

പൊടി പടലത്തിന്‍റെ വ്യാസം കുറയും തോറും അവ മനുഷ്യരുടെ ശ്വാസകോശത്തില്‍ എത്താനും  ബീജഗുണത്തെ ബാധിക്കാനുമുള്ള സാധ്യത കൂടും. 2.5 മൈക്രോമീറ്ററിന് താഴെ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്പേം മോട്ടിലിറ്റി 3.6 ശതമാനം കുറഞ്ഞതായും 10 മൈക്രോമീറ്റര്‍ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്പേം മോട്ടിലിറ്റി 2.4 ശതമാനവും കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി.  ബീജോത്പാദനത്തിന്‍റെ ആദ്യ 90 നാളുകളില്‍ വായു മലിനീകരണം നേരിടേണ്ടി വന്നവരില്‍ ഇതിന്‍റെ പ്രഭാവം അധികമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : Air pollution affecting sperm quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com