ADVERTISEMENT

പല പ്രായവിഭാഗത്തില്‍പ്പെടുന്നവരെ ബാധിക്കാവുന്ന മാരകമായ രോഗമാണ് അര്‍ബുദം. ഹൃദ്രോഗം കഴിഞ്ഞാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത് അര്‍ബുദ ബാധയാലാണ്. അത് ബാധിക്കുന്ന അവയവത്തെ മാത്രമല്ല മറ്റ് ശരീരഭാഗങ്ങള്‍ക്കും അര്‍ബുദം ജീവിതകാലം മുഴുവന്‍ നീളുന്ന ക്ഷതമുണ്ടാക്കും. ആഗോളതലത്തിലെ അര്‍ബുദരോഗ കേസുകളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നാഷണല്‍ കാന്‍സര്‍ റജിസ്ട്രി പ്രോഗ്രാമിന്‍റെ കണക്ക് പ്രകാരം ഒന്‍പത് പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഇന്ത്യയില്‍ അര്‍ബുദം പിടിപെടുന്നുണ്ട്. 

 

സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ കണക്കുകള്‍ കൂടുതല്‍ ഞെട്ടിക്കുന്നതാണ്. സ്ത്രീകളിലെ സര്‍വസാധാരണമായ രോഗമായി അര്‍ബുദം പതിയെ മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയാണ് സ്ത്രീകളില്‍ പൊതുവേ കാണപ്പെടുന്ന മൂന്ന് അര്‍ബുദങ്ങള്‍

 

സ്തനാര്‍ബുദം

സ്തനത്തിന് ചുറ്റുമുള്ള ചില കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളില്‍ 22ല്‍ ഒരാളെന്ന തോതില്‍ സ്തനാര്‍ബുദ ബാധിതയാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 35-40 പ്രായവിഭാഗത്തിലാണ് ഈ അര്‍ബുദം ഏറ്റവും അധികം കാണപ്പെടുന്നത്. നേരത്തെ രോഗം കണ്ടെത്താന്‍ സാധിച്ചാല്‍ ഇത് ചികിത്സിച്ച് മാറ്റാന്‍ സാധിക്കും. 

 

സ്തനത്തിലും കക്ഷത്തിലും മുഴകള്‍, സ്തനങ്ങളില്‍ പെട്ടെന്ന് രൂപവ്യതിയാനം, സ്തനത്തിനും മുലക്കണ്ണിനും ചുറ്റും വേദന, സ്തനത്തിന് ചുവപ്പ് നിറം, മുലക്കണ്ണുകളില്‍ നിന്ന് സ്രവങ്ങള്‍ വരല്‍, മുലക്കണ്ണുകള്‍ കുഴിഞ്ഞ് പോകല്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. 

 

 ഗര്‍ഭാശയമുഖ അർബുദം 

ഗര്‍ഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയമുഖം. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. നഗരഭാഗങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് രോഗം കൂടുതല്‍ കണ്ടു വരുന്നത്. ലൈംഗികമായി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് പിടിപെടുന്നതിന്‍റെ ഭാഗമായും സെര്‍വിക്കല്‍ കാന്‍സര്‍ വരാം. യോനിയില്‍ നിന്ന് രക്തമൊഴുക്ക്, മൂത്രമൊഴിക്കുമ്പോൾ  വേദന, യോനിയില്‍ നിന്ന് ചുവപ്പ് നിറത്തില്‍ സ്രവങ്ങള്‍, ലൈംഗിക ബന്ധത്തിന് ശേഷം രക്തമൊഴുക്കും അസ്വസ്ഥതയും തുടങ്ങിയ ലക്ഷണങ്ങൾ  സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട് കണ്ടുവരുന്നു. 

 

30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ രോഗനിര്‍ണയത്തിന് ഇടയ്ക്കിടെ പാപ് സ്മിയര്‍ പരിശോധന ചെയ്തു നോക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നു. 

 

അണ്ഡാശയ അര്‍ബുദം

വിവിധ പ്രായവിഭാഗങ്ങളിലായി വന്‍ തോതില്‍ അണ്ഡാശയ അര്‍ബുദം വളരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ അത്ര പ്രകടമല്ലാത്തതിനാല്‍ രോഗം വഷളായ ശേഷമാണ് പലരും അറിയുക തന്നെ. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ചെക്കപ്പുകള്‍ വഴി അണ്ഡാശയ അര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുക, വസ്തിപ്രദേശത്ത് വേദന, ഗ്യാസ് കെട്ടല്‍, ഭാരം നഷ്ടമാകല്‍, ഇടയ്ക്കിടെ പുറം വേദന, വിശപ്പില്ലായ്മ എന്നിവയെല്ലാം അണ്ഡാശയ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കുന്നതാണ്.

Content Summary : Catching Top 3 Cancers Affecting Women Early In Their Life 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com