ADVERTISEMENT

ഇന്ന് മാർച്ച് 24; ലോക ക്ഷയരോഗ ദിനം (World Tuberculosis Day) . ദിവസം 4100 പേരുടെ ജീവനെടുക്കുന്ന, 28000 പേരെ ലോകമെമ്പാടും രോഗികളാക്കുന്ന ക്ഷയത്തിനെതിരെ നാം പോരാടാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങൾ പിന്നിട്ടു. തടയുകയും പൂർണമായും ചികിത്സിച്ചു മാറ്റുകയും ചെയ്യാനാകുന്ന ഒരു രോഗമാണ് മനുഷ്യനു മുന്നിൽ ഇനിയും കീഴ്പ്പെടാത്തത് എന്നതാണ് ഏറെ ദുഃഖകരം. എങ്കിലും, ലോകാരോഗ്യസംഘടനയുടെയും വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുടെയും നിരന്തര ശ്രമഫലമായി നാം വളരെയേറെ മുന്നേറിക്കഴിഞ്ഞു. 

 

കോവിഡ് കാലത്ത് ക്ഷയമരണം 15 ലക്ഷം !

 

covid-19-or-tuberculosis-how-to-differentiate-between-the-symptoms-article-image
Photo Credit : Prostock-studio / Shutterstock.com

2 വർഷം മുൻപ് ലോകത്തിനു മേൽ കോവിഡ് വന്നു പതിച്ചപ്പോൾ തടസ്സപ്പെട്ട കോടിക്കണക്കിനു കാര്യങ്ങളിൽ ഒന്നാണ് ക്ഷയരോഗനിർമാർജന പ്രവർത്തനങ്ങളും. ലോക്ഡൗണും കോവിഡിനെതിരെയുള്ള പടപൊരുതലുമെല്ലാമായപ്പോൾ ക്ഷയരോഗ നിർണയവും ചികിത്സയും മുടങ്ങി. ഫലമോ, ക്ഷയരോഗം ബാധിച്ചുള്ള മരണം 10 കൊല്ലത്തിനിടയിലെ ഏറ്റവും കൂടുതലാണ് 2020ൽ രേഖപ്പെടുത്തിയത്. എത്രയാണെന്നോ– 15 ലക്ഷം പേർ! 2020ൽ മാത്രം രോഗബാധിതരായത് 99 ലക്ഷം പേരാണെന്നോർക്കണം. ആശുപത്രികളും ആരോഗ്യപ്രവർത്തകരുമെല്ലാം ഒന്നടങ്കം കോവിഡിനിടെതിരെ അണിനിരന്നപ്പോൾ ക്ഷയരോഗത്തിന്റെ പടച്ചട്ട ഊർന്നുവീണുപോയി.  2000 മുതലുള്ള പ്രവർത്തനങ്ങളിലൂടെ 6.60 കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ച ഊർജിത ശ്രമങ്ങളാണ് കോവിഡിൽ ഇഴഞ്ഞുപോയത്. ക്ഷയരോഗ ബാധിതരെ കോവിഡ് പിടികൂടിയതു മൂലമുള്ള മരണങ്ങൾ വേറെ. കോവിഡ് വ്യാപകമായി പടർന്ന ആദ്യതരംഗങ്ങളുടെ സമയത്ത് ചുമയായിരുന്നല്ലോ വൈറസ് ബാധയുടെ പ്രധാന ലക്ഷണം. ക്ഷയത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്ന് ഇതു തന്നെയായതും കൃത്യമായ രോഗനിർണയത്തിനു തടസ്സമായി. ഇന്ത്യപോലെ ക്ഷയം വ്യാപിക്കാൻ കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളിൽ പലരും കോവിഡ് ആണെന്നു കരുതി ചുമയ്ക്കു പ്രത്യേക ക്ഷയ പരിശോധന നടത്തിയില്ല. എല്ലാ ചുമയും കോവിഡ് അല്ലെന്നോർമിപ്പിച്ച് ആരോഗ്യവകുപ്പ് രംഗത്തെത്തിയെങ്കിലും അതിനു കോവിഡ് സൂനാമിയിൽ വേണ്ടത്ര ശ്രദ്ധ കിട്ടിയുമില്ല. 

 

കോവിഡ് ബാധിതരിൽ ക്ഷയം വരാനിടയുണ്ടോ?

 

രണ്ടാഴ്ചയിൽ അധികമായുള്ള ചുമ, രണ്ടാഴ്ചയിൽ കൂടുതലുള്ള പനി, രാത്രികാലങ്ങളിലെ വിയർക്കൽ, ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, നെഞ്ചു വേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളായി മാത്രം തള്ളിക്കളയരുത്. ഉറപ്പായും ആരോഗ്യവിദഗ്ധരെ കാണുകയും അവരുടെ നിർദേശപ്രകാരം ക്ഷയരോഗ പരിശോധന നടത്തുകയും വേണം. ഇനി കോവിഡ് പരിശോധന നെഗറ്റീവ് ആയവരിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ, അപ്പോഴും ക്ഷയരോഗ പരിശോധന ഉറപ്പായും നടത്തണം. 

മറക്കരുത്, ക്ഷയരോഗം ആർക്കും വരാം. അതിനാൽ ജാഗ്രത കൈവിടാതെ വേണം മുന്നോട്ടുപോകാൻ. രോഗം ബാധിച്ചാൽ മനസ്സ് അൽപം പോലും തളരേണ്ടതില്ല. പൂർണമായി ചികിത്സിച്ചു മാറ്റാമെന്നുറപ്പ്. 

ഓർക്കുക, സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിർണയവും ചികിത്സയും സൗജന്യമാണ്. 

representative-image-covid-19-or-tuberculosis-how-to-differentiate-between-the-symptoms
Photo Credit : Dishant Shrivastava / Shutterstock.com

 

പ്രമേഹവും ക്ഷയവും തമ്മിലെന്ത്

 

പ്രമേഹബാധിതർക്കു രോഗപ്രതിരോധ ശേഷി കുറവായതിനാൽ ക്ഷയരോഗ സാധ്യത കൂടുതലുണ്ടെന്നോർക്കാം. രണ്ടാഴ്ചയിലധികം ചുമയുള്ള പ്രമേഹരോഗികൾ ഡോക്ടറെ കാണാനും കഫപരിശോധന നടത്താനും മറക്കരുത്. പ്രമേഹം നിയന്ത്രിച്ചു നിർത്തേണ്ടത് പൊതുവായ ആരോഗ്യത്തിനും ക്ഷയം പോലെയുള്ള രോഗങ്ങളെ അകറ്റി നിർത്താണും അനിവാര്യമാണ്; കോവിഡ് കാലത്ത് പ്രത്യേകിച്ചും. 

മറ്റു ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, ശ്വസകോശ സംബന്ധമായ അസുഖമുള്ളവർ, എച്ച്ഐവി ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, മദ്യപാനികൾ, പുകവലിക്കുന്നവർ, ലഹരി ഉപയോഗിക്കുന്നവർ തുടങ്ങിയവരിൽ പ്രതിരോധ ശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പത്തിൽ പിടിപെടാനിടയുണ്ട്. 

 

അവസാനിപ്പിച്ചേ മതിയാകൂ; രക്ഷപ്പെട്ടേ മതിയാകൂ

 

ക്ഷയരോഗത്തെ പൂർണമായി ‘അവസാനിപ്പിക്കാൻ’ വിവിധ പദ്ധതികൾ അടിയന്തരമായി ഉണ്ടാകണമെന്നും ജീവനുകൾ രക്ഷിച്ചെടുത്തേ മതിയാകൂ എന്നും ആഹ്വാനം ചെയ്യുന്നതാണ് ഇത്തവണത്തെ ക്ഷയരോഗ ദിന പ്രമേയം. ഇൻവെസ്റ്റ് ടു എൻഡ് ടിബി, സേവ് ലൈവ്സ് എന്ന ലോകാരോഗ്യ സംഘടന പറയുന്നത് കോവിഡ് കാലത്തെ മാന്ദ്യത്തിൽ നിന്ന് കൂടുതൽ ശക്തിയോടെ പ്രതിരോധ, ചികിത്സ, ബോധവൽക്കരണ നടപടികൾ പുനരാരംഭിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ്. 

 

കേരളത്തിന്റെയും ഇന്ത്യയുടെയും ക്ഷയരോഗ പ്രതിരോധം എങ്ങനെ?

ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത എത്രത്തോളം?

ക്ഷയരോഗം ബാധിച്ചവരോട് സമൂഹത്തിന്റെ മനോഭാവം മാറിയോ? വരുംദിവസങ്ങളിൽ ഇവ വായിക്കാം. ഒപ്പം, ക്ഷയത്തെ അതിജീവിച്ച ചിലരുടെ കഥകളും. 

 

Content Summary : Is it Covid-19 or tuberculosis? How to differentiate between the symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com