ADVERTISEMENT

‘മുംബൈ ശിവ്‌രിയിലെ ടിബി ആശുപത്രിയിൽ നിന്നാണ് ആ വിഡിയോ വന്നത്. ശ്വാസമെടുക്കുമ്പോഴേ ചുമയ്ക്കുന്ന 44 വയസ്സുകാരി. കൊച്ചുകുട്ടികളെക്കാൾ മെലിഞ്ഞ കൈത്തണ്ടയും വലിഞ്ഞു നീണ്ട മുഖവും കുഴിഞ്ഞ കണ്ണുകളും. എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം. സൽമാൻ സാബ്, ഇതു ഞാനാണ്. താങ്കളോടൊപ്പം 1995ൽ വീർഗതി എന്ന സിനിമയിൽ അഭിനയിച്ച നടി പൂജ ദദ്വാൾ. ക്ഷയം ആണെന്നറിഞ്ഞതോടെ എന്നെ ബന്ധുക്കൾ ഉപേക്ഷിച്ചു. രണ്ടു ശ്വാസകോശങ്ങളും തകരാറിലാണ്. ചികിത്സ തുടരാൻ സഹായിക്കാമോ?’ ബോളിവുഡിന്റെ മിന്നിത്തിളക്കത്തിൽ നിന്ന് മരവിച്ച് വിങ്ങുന്ന ആശുപത്രിയുടെ കോണിലേക്ക് പൂജ എത്തിയതിനു പിന്നിൽ ഒരുപാട് അലച്ചിലും കണ്ണീരും വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനൊപ്പം ക്ഷയം കൂടിയായതോടെ– അതും രൂക്ഷമായ അവസ്ഥയിലെത്തിക്കഴിഞ്ഞ ക്ഷയം  – ഇനി ജീവിതമില്ലെന്ന നിരാശയിലും ദുഃഖത്തിലും ഭയത്തിലുമായിരുന്നു അവർ. അവസാന കച്ചിത്തുരുമ്പെന്ന നിലയിലാണ് സൽമാൻ ഖാനോട് സഹായം തേടിയത്. വിഡിയോ കണ്ട നടന്റെ ബീയിങ് ഹ്യൂമൻ എന്ന ഫൗണ്ടേഷൻ സഹായിക്കുക തന്നെ ചെയ്തു.  5 മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം പൂജ ആശുപത്രിയും വിട്ടു. 

 

ആശുപത്രിയിലെത്തുമ്പോഴുള്ള 23 കിലോയിൽ നിന്ന് അപ്പോഴേക്കും അവർ 43 കിലോ ഭാരത്തിലേക്ക് ആരോഗ്യം നേടിയിരുന്നു. നാവിന്റെ രുചി തിരിച്ചു കിട്ടി. അനങ്ങാൻ പോലും സമ്മതിക്കാതിരുന്ന ചുമ മാറി. മുഖം തെളിയുകയും കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം വരികയും ചെയ്തു. 2018ലായിരുന്നു ഈ കാഴ്ചകൾ. പിന്നീട് കുറച്ചു നാൾ പൂജയെക്കുറിച്ച് അധികം കേട്ടില്ല. ഗോവയിൽ ഭക്ഷണം വിറ്റും കസീനോയിലെ ജീവനക്കാരിയായും കുട്ടികൾക്കു ട്യൂഷനെടുത്തുമൊക്കെ നാളുകൾ നീക്കുന്നതായി ചില വാർത്തകൾ കേട്ടു.

 

2 വർഷത്തിനു ശേഷം അവർ വീണ്ടും വാർത്തകളിലെത്തിയത് അടുത്ത സഹായ അഭ്യർഥനയുടെ രൂപത്തിലായിരുന്നു. കോവിഡ് ബാധിച്ചെന്നും ജീവിക്കാൻ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും സൽമാനോടു തന്നെ അഭ്യർഥിച്ചായിരുന്നു ആ വിഡിയോ. തുടർന്ന് പൂജയുടെ കൂടുതൽ വിവരങ്ങൾ തേടിയപ്പോഴാണ് ക്ഷയരോഗ മുക്തയായതിനു ശേഷം അവർ അനുഭവിച്ച പ്രശ്നങ്ങൾ അറിയാൻ കഴിഞ്ഞത്. രോഗം മാറിയിട്ടും ആരും ജോലി നൽകാൻ കൂട്ടാക്കാത്ത ദിവസങ്ങൾ. കൂട്ടുകാർ പോലും അടുപ്പിച്ചില്ല. സംസാരിക്കാൻ ചെല്ലുമ്പോൾ അകന്നു മാറുന്നത് എന്താണെന്നു ചോദിച്ചപ്പോൾ ടിബിയുള്ളവരോട് പിന്നെ എങ്ങനെ പെരുമാറണമെന്നു സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചത്രേ. ക്ഷയം എന്നതു ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമാണെന്നും താൻ പൂർണമായും രോഗമുക്തയായെന്നും പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. സിനിമാ ലോകത്തു നിന്ന് അവസരങ്ങൾ പ്രതീക്ഷിച്ചെങ്കിലും പലരോടും ചോദിച്ചു പിന്നാലെ ചെന്നിട്ടും ഫലമുണ്ടായില്ല. ക്ഷയരോഗം മാറിയതിനു ശേഷം പൂജയ്ക്ക് ജോലി ചെയ്തു ജീവിക്കാമായിരുന്നില്ലേ, അവർ സഹായം അഭ്യർഥിച്ചു ജീവിതം തുടരാനാണോ തീരുമാനിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ പലരിൽ നിന്നും കേട്ടു. അതെക്കുറിച്ച് അവർക്കു കൂടുതൽ പറയാനും ഉണ്ടാകും. എന്നാൽ ഇവിടെ ബാക്കിയാകുന്ന ചോദ്യം ഇതാണ് – ക്ഷയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയില്ലെങ്കിൽ രോഗമുക്തർ മുന്നോട്ട് എങ്ങനെ ജീവിക്കും? 

ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ അനുഭവം പങ്കുവച്ച ഇന്ത്യയിൽ നിന്നുള്ള ക്ഷയരോഗമുക്ത പറഞ്ഞത് എന്താണെന്നോ – ‘ക്ഷയം ഗുരുതരമായ പകർച്ചവ്യാധി തന്നെ. പക്ഷേ, അതിലും രൂക്ഷമായ പകർച്ചവ്യാധിയാണ് ക്ഷയരോഗ ബാധിതരോടുള്ള സമൂഹത്തിന്റെ മനോഭാവം’. 

 

ക്ഷയരോഗം കണ്ടുപിടിക്കാനും ചികിത്സിക്കാനും അതിനൂതനമായ മാർഗങ്ങളും ക്ഷയ നിർമാർജനത്തിനു പ്രത്യേക പദ്ധതികളും നമുക്കുണ്ട്. മറ്റ് അസുഖങ്ങൾ പോലെ ഒന്നു മാത്രമാണു ക്ഷയവും. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധമുള്ളവരാകാം. രോഗം വരാതെ കാക്കാനുള്ള മാർഗങ്ങൾ തേടാം. ഈ നൂറ്റാണ്ടിലും പഴഞ്ചൻ ചിന്തകൾ വച്ചുപുലർത്താതെ ക്ഷയരോഗബാധിതർക്ക് മാനസിക പിന്തുണ ഉറപ്പാക്കാം, ആത്മവിശ്വാസം പകരാം. പ്രതിരോധ ശേഷി വളരെ കുറവുള്ള എച്ച്ഐവി ബാധിതരിൽ പോലും ക്ഷയം ചികിത്സിച്ചു മാറ്റാമെന്നോർക്കുക. 

 

ക്ഷയരോഗത്തെ കൂടുതൽ അറിയാം, അറിവിലൂടെ തുരത്താം

 

കഫപരിശോധന–മൈക്രോസ്കോപ്പി, CBNAAT, LPA, കൾചർ, നെഞ്ചിന്റെ എക്സ്റേ തുടങ്ങിയവയിലൂടെയാണു ക്ഷയരോഗത്തെ കണ്ടെത്തുന്നത്.  നൂതന രോഗനിർണയ മാർഗങ്ങളിൽ ഒന്നാണ് CBNAAT. കഫം, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിങ്ങനെയുള്ള ആന്തരിക സ്രവങ്ങളും ബയോപ്സി ചെയ്തെടുക്കുന്ന സാംപിളുകളും  CBNAAT പരിശോധന നടത്താം. അണുക്കൾ ഉണ്ടോ? ക്ഷയരോഗ മരുന്നിനോടു പ്രതികരിക്കുന്നവയാണോ എന്നെല്ലാം അറിയാനാകും. ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ്, സിടി സ്കാൻ, ഹിസ്റ്റോ പതോളജി പരിശോധനകളിലൂടെയും ക്ഷയരോഗത്തിന്റെ സാന്നിധ്യം അറിയാനാകും. 

 

മൂന്നു തരം രോഗബാധിതർ

 

പുതുതായി ക്ഷയം ബാധിച്ചവർ, മുൻപ് മരുന്നു കഴിച്ചവർ, സാധാരണ മരുന്നിനോടു പ്രതികരിക്കാത്ത തരത്തിലുള്ള ക്ഷയം ബാധിച്ചവർ –എന്നിങ്ങനെ ചികിത്സയുടെ അടിസ്ഥാനത്തിൽ ക്ഷയരോഗത്തെ മൂന്നായി തിരിക്കാം. ഏറ്റവും ഫലപ്രദമായി ക്ഷയരോഗാണുക്കളെ ഇല്ലാതാക്കുന്ന റിഫാംപിസിൻ, ഐസോനിയാസിഡ് എന്നീ 2 മരുന്നുകളോടും പ്രതികരിക്കാത്ത ക്ഷയരോഗത്തെയാണ് എംഡിആർ ടിബി എന്നു പറയുന്നത്. റിഫാംപിസിനോടു മാത്രം പ്രതികരിക്കാത്ത വേരിയന്റിനും എംഡിആറിന്റെ അതേ ചികിത്സയാണ്. കൺവൻഷനൽ എംഡിആറിനു 2 വർഷം തുടർച്ചയായും ഷോർട്ടർ എംഡിആറിന് 9–11 മാസം തുടർച്ചയായും മരുന്നു കഴിക്കണം. എംഡിആർ ടിബി രോഗികളുമായി സമ്പർക്കമുള്ളവർ, മുൻപ് ടിബി ചികിത്സിച്ചു ഭേദമായതിനു ശേഷം വീണ്ടും അസുഖം വരുന്നവർ, എച്ച്ഐവി ബാധിതർ, മരുന്ന് കഴിക്കുന്നതിൽ ഇടയ്ക്കു മുടക്കം വരുത്തിയവർ തുടങ്ങിയവരിലാണ് എംഡിആർ ടിബി സംശയിക്കേണ്ടത്.

എംഡിആർ ടിബിക്കു പുറണേ, ഫ്ലൂറോക്വിനലോൺ മരുന്നുകളിൽ ഏതെങ്കിലും ഒന്നിനോട് അധികമായി പ്രതിരോധമുള്ള ടിബിയാണ് എക്സ് ഡിആർ ടിപി. 2–3 വർഷം വരെ മരുന്ന് തുടർച്ചയായി കഴിക്കണം.

ശ്വാസമെടുക്കുന്നതിലും മറ്റു ശ്വാസകോശപ്രശ്നങ്ങളിലുമുള്ള പ്രയാസം കുറയുക, തൂക്കം കൂടുക എന്നിവയിലൂടെ ക്ഷയരോഗ ചികിത്സ ശരിയായ രീതിയിലാണെന്നു മനസ്സിലാക്കാം. 

 

എന്താണ് ഡോട്സ് (DOTS)

 

ഡയറക്ട്‌ലി ഒബ്സേർവ്ഡ് ട്രീറ്റ്മെന്റ് ഷോർട് കോഴ്സ് – ഡോട്സിന്റെ പൂർണരൂപം ഇതാണ്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവർ അത് ഇടയ്ക്കു മുടക്കാതിരിക്കാനും കൃത്യമായ നിരീക്ഷണത്തിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള പദ്ധതിയാണിത്. ആരോഗ്യപ്രവർത്തകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചികിത്സ നടത്തുമ്പോൾ മരുന്നു മുടങ്ങുകയോ അതുവഴി ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുകയോ ചെയ്യില്ലെന്നതാണു മെച്ചം. 

 

NIKSHAYയിൽ റജിസ്റ്റർ ചെയ്യണം

 

ക്ഷയരോഗം തിരിച്ചറിഞ്ഞ എല്ലാവരും NIKSHAY എന്ന ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരും ഉറപ്പായും ഇതു ചെയ്യണം. 

 

പൂജയുടെ സങ്കടകഥ പറഞ്ഞു തുടങ്ങിയ നമുക്ക് തിയാഗോ സിൽവയുടെ സന്തോഷകഥ പറഞ്ഞു നിർത്താം. വർഷം 2005. പ്രശസ്ത ഫുട്ബോൾ താരമായ തിയാഗോയിൽ ചെറുപ്പം തിളച്ചു മറിഞ്ഞു നിൽക്കുന്ന 21ാം വയസ്സിലാണ് ക്ഷയരോഗം വില്ലൻ ചിരിയോടെ കടന്നു ചെന്നത്. കടുത്ത നെഞ്ചു വേദന. ഓടാൻ പോയിട്ട് കാലുകൾ അനക്കാൻ പോലുമാകുന്നില്ല. ചുമയും തളർച്ചയും നീർക്കെട്ടും കൊണ്ടു വലഞ്ഞ തിയാഗോയോടു റഷ്യയിലെ ചില ഡോക്ടർമാർ പറഞ്ഞത് ഇങ്ങനെ : ‘ശ്വാസകോശത്തിന്റെ ഒരു ഭാഗം പൂർണമായും ക്ഷയം കവർന്നിരിക്കുന്നു. അതു നീക്കം ചെയ്യണം. പിന്നീട് ഒരിക്കലും പൂർണ ആരോഗ്യക്ഷമതയിലേക്കു തിരിച്ചെത്താമെന്നു പ്രതീക്ഷ വേണ്ട’. എന്നാൽ, അമ്മയും ഭാര്യയും കോച്ചും തിയാഗോയ്ക്ക് ആത്മവിശ്വാസം പകർന്നു. മറ്റു ചില വിദഗ്ധരുടെ ഉപദേശപ്രകാരം ശസ്ത്രക്രിയ വേണ്ടെന്നു വച്ച് നിഷ്ഠയോടെ മരുന്നുചികിത്സ ആരംഭിച്ചു. നാളുകളെടുത്തു രോഗത്തെ തുരത്താൻ. വിജയിച്ചു മടങ്ങിയെത്തിയപ്പോഴേക്കും പക്ഷേ, ഫുട്ബോൾ ആരവങ്ങൾ അകന്നുപോയിരുന്നു. ആരും തിയാഗോയെ ടീമിൽ എടുത്തില്ല. കരിയർ അവസാനിപ്പിക്കാൻ തുനിഞ്ഞെങ്കിലും സമ്മതിക്കാതെ ഒപ്പം നിന്നത് അമ്മയും ഭാര്യയുമാണ്. വീണ്ടും ക്ലബുകളിൽ കളിച്ചു തുടങ്ങി. ഫിറ്റ്നസും കളിമിടുക്കും തെളിയിച്ചതോടെ എസി മിലാനിലേക്കും പിഎസ്ജിയിലേക്കും പറന്നെത്തി.  ബ്രസീൽ ടീമിന്റെ കരുത്തായ തിയാഗോ സിൽവ തെളിയിക്കുന്നത് പലതുമാണ്– ക്ഷയരോഗം മാറുമെന്ന്, ക്ഷയം ക്ഷയിപ്പിച്ചു കളഞ്ഞ ആരോഗ്യം പൂർണമായി വീണ്ടെടുക്കാമെന്ന്, അകറ്റി നിർത്തുന്ന സമൂഹത്തിനു മുന്നിൽ തോൽക്കരുതെന്ന്, പ്രിയപ്പെട്ടവരുടെ മാനസിക പിന്തുണ ക്ഷയരോഗികൾക്കു വലുതാണെന്ന്.. അങ്ങനെ പലതും.

ക്ഷയരോഗത്തെക്കുറിച്ച് സംസാരിക്കാൻ നാളെ ഒരാൾ എത്തുന്നുണ്ട്, കാണാം. 

Content Summary : Tuberculosis, World TB Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com